
തൃശ്ശൂര്‍: ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്ളുടെ വെടിക്കെട്ട് ഉപേക്ഷിച്ചു.
അപകടം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.
എന്നാൽ ദാരുണമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു.
വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ഇരുവിഭാഗവും സ്വീകരിച്ചത്.
പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി.
പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു. എന്നാല്‍ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്നുവെച്ചു.
15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം.
ആഘോഷങ്ങള്‍ ഒട്ടുമില്ലാതെ ചടങ്ങ് മാത്രമായി നടത്താനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കും.





