
കൊല്ലം: കുണ്ടറയിലെ വിവാദമായ കാര്‍ ആക്രമണക്കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. പരാതിക്കാരനും കുണ്ടറയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ മത്സരിച്ച ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. വിവാദമായ ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിക്കു സംസ്ഥാനസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട ഇ.എം.സി.സി. കമ്പനി ഡയറക്ടര്‍ കൂടിയായ ഷിജുവിനെ ഗോവയില്‍നിന്നാണു പോലീസ് കസ്റ്റഡിയിലെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രാഷ്ര്ടീയഗൂഢാലോചനയുടെ ഭാഗമായാണു കാര്‍ ആക്രമിച്ചതെന്നു കണ്ടെത്തിയതിനേ ത്തുടര്‍ന്നാണ് അറസ്റ്റ്. തിരുവനന്തപുരം സ്വദേശി വിനുകുമാറിനെ തിരുവനന്തപുരത്തുനിന്നും ഇവരുടെ സഹായി ശ്രീകാന്തിനെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിതനായ കൃഷ്ണകുമാറെന്ന മറ്റൊരു പ്രതിയും പോലീസിന്റെ വലയിലുണ്ട്. വിനുകുമാറിനെ ഇന്നലെ വൈകിട്ട് ചാത്തന്നൂര്‍ എ.സി.പി. ഓഫീസില്‍ ഹാജരാക്കി.
നിയമസഭാ തെരഞ്ഞെടുപ്പുദിവസം പുലര്‍ച്ചെ കുണ്ടറ, കണ്ണനല്ലൂര്‍ കുരീപ്പള്ളി റോഡില്‍ തന്റെ കാറിനുനേരേ മറ്റൊരു കാറിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിഞ്ഞെന്നാണു ഷിജു കണ്ണനല്ലൂര്‍ പോലീസില്‍ നല്കിയ പരാതി. എന്നാല്‍, ആസമയത്ത് അത്തരമൊരു വാഹനം കടന്നു പോയതിന്റെ സൂചനയൊന്നും പോലീസിനു ലഭിച്ചില്ല. ആക്രമണം നടന്നതിനു സാക്ഷിമൊഴികളുമില്ല. സംഭവത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷിക്കണമെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ആവശ്യം. ഇതോടെ പോലീസ് അന്വേഷണം ഷിജുവിേലക്കും വിനുകുമാറിലേക്കും നീണ്ടു.
ഷിജുതന്നെയാണു കാര്‍ ആക്രമിച്ചതെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മയും സി.പി.എമ്മും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഷിജു കസ്റ്റഡിയിലായെന്നു മേഴ്സിക്കുട്ടിയമ്മ പറയുകയും ചെയ്തു. ഇതു പോലീസ് നിഷേധിച്ചതോടെ മന്ത്രി വെട്ടിലായിരുന്നു. സോളാര്‍ വിവാദനായിക സരിതാ എസ്. നായരുടെ മുഖ്യസഹായി വിനുകുമാറാണു ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കിയതെന്നാണു പോലീസ് കണ്ടെത്തല്‍.
തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം കാക്കനാട്ടെ ഫ്ളാറ്റില്‍ ഗൂഢാലോചന നടന്നെന്നാണു നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീക്കാനായിരുന്നു പദ്ധതി. വിവാദ ദല്ലാളിനു വിനുകുമാറിനെ പരിചയപ്പെടുത്തിയതു സരിതയാണെന്നും പോലീസ് സംശയിക്കുന്നു. കൊട്ടിയത്ത് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു.
ക്വട്ടേഷന്‍ സംഘത്തിന്റെ മദ്യപാനസദസില്‍ ഷിജുവിന്റെ ഡ്രൈവറില്‍നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത്. സരിതയുടെ മുഖ്യസഹായിയായ വിനുകുമാറാണു കാറിനു നേരേ പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന വിവരവും പോലീസിന് ലഭിച്ചു.
സരിതയുടെ ഡ്രൈവറായി ഒപ്പം കൂടിയയാളാണു തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വിനുകുമാര്‍. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തും തക്കലയിലുമായി സരിതയുടെ ബിസിനസ് കൈകാര്യം ചെയ്തിരുന്നതും ഇയാളാണ്. അഡ്വ. ഫെനി ബാലകൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതോടെയാണു സരിത വിനുകുമാറുമായി അടുത്തത്. നിലവില്‍ സരിത ശിക്ഷിക്കപ്പെട്ട തട്ടിപ്പ് കേസുകളിലും ഇയാളുടെ പേര് സജീവചര്‍ച്ചയായിരുന്നു. നെയ്യാറ്റിന്‍കര ബിവറേജസ് തട്ടിപ്പില്‍ ഉദ്യോഗാര്‍ഥികളുമായി സരിത സംസാരിച്ചതു വിനുകുമാറിന്റെ പേരിലെടുത്ത മൊെബെല്‍ ഫോണിലാണ്.






