
ഗുവാഹത്തി/കൊല്‍ക്കൊത്ത: അസമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ്മ അധികാരമേറ്റു. തിങ്കളാഴ്ച 12 മണിയ്ക്കായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെയാണ് ഹിമന്തയെ ബി.ജെ.പിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മൂന്മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി തര്‍ക്കമുണ്ടായതോടെ ഇരുവരേയും ബി.ജെ.പി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്. പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖല കണ്‍വീനറാണ് ഹിമന്ത.
അതിനിടെ, ബംഗാളില്‍ മമത ബാനര്‍ജി മന്ത്രിസഭയില്‍ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിരുന്നു ചടങ്ങ. 19 സഹമന്ത്രിമാര്‍ അടക്കം 43 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
സുബ്രത് മുഖര്‍ജി, പാര്‍ത്ഥ ചാറ്റര്‍ജി, ഫിര്‍ഹദ് ഹക്കിം, ജ്യോതി പ്രിയ മാലിക്, മൊളൊയ് ഗട്ടക്, അരൂപ് ബിസ്വാസ്, ഡോ. സാക്ഷി പഞ്ച, ജാവേദ് അഹമ്മദ് ഖാന്, മുന്‍ ഐ.പി.എസ് ഓഫീസര്‍ ഹമയൂണ്‍ കബിര്‍, മുന്‍ ബംഗാള്‍ രെഞ്ചി ക്യാപ്റ്റന്‍ മനോജ് തിവാരി, സിയുളി സഹ എന്നിവരടക്കം 15 പുതുമുഖങ്ങളും മന്ത്രിസഭയിലുണ്ട്. ഇവര്‍ക്ക് സഹമന്ത്രി സ്ഥാനമാണ്.
കഴിഞ്ഞ മന്ത്രിസഭയിലെ മദന്‍ മിത്ര, തപസ് റോയ്, നിര്‍മ്മല്‍ മാഞ്ചി എന്നിവരെ ഇത്തവണ ഒഴിവാക്കി. സിനിമ മേഖലയില്‍ നിന്നടക്കം തൃണമൂല്‍ ടിക്കറ്റില്‍ നിയമസഭയില്‍ എത്തിയ ആരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, മുന്‍ ധനമന്ത്രി അമിത് മിത്രയ്ക്ക് കാബിനറ്റ് പദവി നല്കി. അനാരോഗ്യം മൂലം അമിത് ഇത്തവണ മത്സരിച്ചിരുന്നില്ല.
മേയ് അഞ്ചിന് മമത ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 292ല്‍ 213 സീറ്റുകള്‍ നേടിയ മമത മൂന്നാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്.