
അയോദ്ധ്യ: ഹിന്ദുഭൂരിപക്ഷമുള്ള അയോദ്ധ്യയുടെ മണ്ണില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ വിജയിപ്പിച്ചത് ഗ്രാമത്തിലെ ഏക മുസ്ലീം കുടുംബത്തിലെ ഇസ്ളാമിക പുരോഹിതനെ. അയോദ്ധ്യ ജില്ലയിലെ ഹിന്ദുക്കള്‍ ഏറെയുള്ള രാജപൂരിലാണ് ഇസ്ളാമിക പുരോഹിതന് ഹഫീസ് അസീമുദ്ദീന് വിജയിച്ചത്. ഗ്രാമത്തിലെ ഒരേയൊരു മുസ്ളീം കുടുംബത്തില്‍ നിന്നുള്ളയാളാണ് ഹഫീസ്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹിന്ദുക്കളായ മറ്റ് ആറ് സ്ഥാനാര്‍ഥികളെയും പിന്നിലാക്കി 600 ല്‍ 200 വോട്ടുകളും നേടിയായിരുന്നു അസീമുദ്ദീന്റെ വിജയം. തൊട്ടടുത്ത എതിരാളിയെ 87 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തോല്‍പ്പിച്ചത്. രാജ് പൂരിലെ അസീമുദ്ദീന്റെ സ്വന്തം കുടുംബത്തില്‍ നിന്നും 27 വോട്ടുകളാണ് ഉള്ളത്. ബാക്കി കിട്ടിയതെല്ലാം ഹിന്ദു വോട്ടുകളായിരുന്നു. മറ്റു മതക്കാര്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചത് തനിക്ക് കിട്ടിയ ഈദ് സമ്മാനമാണെന്ന് അസീമുദ്ദീന് പറഞ്ഞു.
മദ്രസ്സയില്‍ നിന്നും രണ്ടു ബിരുദങ്ങള്‍ കൈവശമുണ്ടെങ്കിലും കാര്‍ഷിക വൃത്തിയാണ് അസീമുദ്ദീന് പിന്തുടരുന്നത്. കുടുംബപരമായ കാര്‍ഷികവൃത്തിയിലേക്ക് തിരിയും മുമ്പ് പത്തുവര്‍ഷത്തോളം ഇദ്ദേഹം മദ്രസയില്‍ അദ്ധ്യാപകനുമായിരുന്നു. മതത്തെ വിശ്വസിച്ചല്ല തങ്ങള്‍ വോട്ടു ചെയ്തതെന്നും തങ്ങള്‍ക്ക് നല്ലതു ചെയ്യുന്നയാളെ തെരഞ്ഞെടുക്കുകയായിരുന്നു എന്നുമാണ് ഭൂരിപക്ഷ വോട്ടര്‍മാരായ ഹിന്ദുക്കള്‍ പറഞ്ഞത്.
കടുത്ത ഹിന്ദുക്കളായ തങ്ങള്‍ ഒരു മുസ്ളീം പുരോഹിതന് വോട്ടു ചെയ്യാന്‍ കാരണം എന്തുവന്നാലും മതനിരപേക്ഷത പിന്തുടരണമെന്ന് ഗ്രാമമുഖ്യന് പറഞ്ഞതിനെ തുടര്‍ന്നാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് മതസൗഹാര്‍ദ്ദത്തിന്റെ കൂടി വിജയമാണെന്നാണ് അയോദ്ധ്യാ മോസ്ക്ക് ട്രസ്റ്റിന്റെ അഭിപ്രായം. എല്ലാ തെറ്റുകളും അവഗണിച്ച് ഇന്ത്യ സാംസ്ക്കാരിക ഐക്യം എന്ന ആശയം പ്രദര്‍ശിപ്പിക്കാന്‍ വീണ്ടും തുടങ്ങിയതാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഇത് കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റണമെന്നും ട്രസ്റ്റ് പറഞ്ഞു.






