
ലക്നൗ: കോവിഡ് രോഗികളുടെതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹങ്ങള്‍ ഗംഗാനദിയിലൂടെ ഒഴുകി നടക്കുന്ന നിലയില്‍ ബീഹാറിലും കിഴക്കന്‍ യുപിയിലും കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍. ലക്നൗവില്‍ നിന്നും 40 കി.മീ. അകലെ ഉന്നാവോ ജില്ലയിലെ രണ്ടിടങ്ങളിലാണ് ഗംഗാനദിക്കരയില്‍ മണലില്‍ മൃതദേഹങ്ങള്‍ സംസ്ക്കരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ നോക്കുന്നതിന്റെ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കാവിത്തുണി കൊണ്ടു പൊതിഞ്ഞവയാണ്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താത്തവരുടെ മൃതദേഹങ്ങള്‍ ആയിരിക്കാം ഇതെന്നും നാട്ടുകാര്‍ സംശയിക്കുന്നു. ഇവിടെ നിന്നും ഉയരുന്ന ദുര്‍ഗന്ധം മറ്റൊരു ആരോഗ്യ പ്രശ്നമായി മാറുന്നുണ്ട്.
അതേസമയം ഉന്നാവോ ഉള്‍പ്പെടെ മുന്ന് ജില്ലകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ശ്മശാനങ്ങളില്‍ ഒന്നാണ് സ്പോട്ടില്‍ ഒരെണ്ണമെന്നു അധികൃതര്‍ പറയുന്നു. ചിലര്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും അവര്‍ മൃതദേഹം മണലില്‍ കുഴിച്ചിടാറാണ് പതിവെന്നും ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതാണെന്ന് ഉറപ്പില്ലെന്നുമാണ് ഉന്നതോദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റകൃത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
അതേസമയം കണ്ടെടുത്ത മൃതദേഹങ്ങള്‍ കോവിഡ് രോഗികളുടേതാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവുകളും ഇതുവരെ ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സാധാരണഗതിയില്‍ ഗംഗാനദിയെ ഹിന്ദുവിശ്വാസത്തില്‍ പവിത്രമായി കാണുന്നുണ്ട്. എന്നാല്‍ ഇതിന്റെ തീരത്തെ മണലില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്ന പതിവില്ലാത്തതാണ്. അതുകൊണ്ടു തന്നെ ചിതയെരിക്കാനുള്ള വിറകിന്റെ അഭാവം നിമിത്തം ആള്ക്കാര് മൃതദേഹം കൊണ്ടു തട്ടിയിട്ട് പോയതാകാമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.






