
ന്യൂഡൽഹി: യു.എൻ മനുഷ്യാവകാശ സമിതിയിലെ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാട് പുതിയ കാര്യമല്ലെന്നും മുൻ അവസരങ്ങളിലും രാജ്യം ഇത്തരത്തിൽ നിലപാട് എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പലസ്തീൻ വിദേശകാര്യ മന്ത്രിയുടെ കത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രം. യു.എൻ.എച്ച്.ആർ.സിയിൽ ഇന്ത്യ വിട്ടുനിന്നതോടെ, ഫലസ്തീൻ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് കത്തെഴുതിയത്.
ഗസ്സയിലെ ഇസ്രയേൽ നരനായാട്ട് അന്വേക്കുന്നതിന് കമീഷൻ രൂപീകരിക്കാൻ നിർദേശിച്ചുള്ള പ്രമേയത്തിൻെറ വോട്ടെടുപ്പിൽ യു.എൻ.എച്ച്.ആർ.സിയിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളാണ് വിട്ടുനിന്നത്. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നേപ്പാൾ, നെതർലാൻഡ്സ്, പോളണ്ട്, ദക്ഷിണ കൊറിയ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ.
"വിട്ടുനിന്ന എല്ലാ രാജ്യങ്ങൾക്കും ഫലസ്തീൻ സമാനമായ കത്തുകൾ എഴുതി. ഞങ്ങൾ സ്വീകരിച്ച നയം ഒരു പുതിയ നടപടിയല്ല. മുമ്പും ഇത്തരം അവസരങ്ങളിൽ വിട്ടുനിന്നിട്ടുണ്ട്. അത് ഞങ്ങളുടെ നിലപാട് വ്യക്തമായി വിശദീകരിക്കുന്നു. കൂടാതെ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.






