
ഹൈദരാബാദ്: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ഉള്‍ക്കാട് താവളമാക്കി മാറ്റിയിരിക്കുന്ന മാവോയിസ്റ്റുകള്‍ക്കിടയില്‍ കോവിഡ് 19 വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരേക്കാളും വനത്തിലെ അപകടങ്ങളെക്കാളും ഇപ്പോള്‍ ഇവരുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാള് കോവിഡിന്റേതാണെന്നും ഇതിനകം അനേകം നേതാക്കള്‍ രണ്ടാം തരംഗത്തില്‍ രോഗാബാധിതരായി ദുരിതത്തില്‍ ഞെരിഞ്ഞമരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷാ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മാവോയിസ്റ്റുകളില്‍ അനേകം പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് വിവരം. ഉള്‍ക്കാട്ടില്‍ കഴിയുന്നതിനിടയില്‍ ചിക്കന്‍ ഗുനിയ, ഡംഗി, മലേറിയ തുടങ്ങി അനേകം രോഗങ്ങളെ നേരിട്ട മാവോയിസ്റ്റുകള്‍ ഇപ്പോള്‍ കനത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണെന്ന് നക്സല്‍ വിരുദ്ധ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
അടുത്തിടെ തെലുങ്കാന മാവോയിസ്റ്റുകളുടെ സെക്രട്ടറി യാപാ നാരായണന് എന്ന ഹരിബുഷനും പാര്‍ട്ടി നേതാവ് സിദ്ധ ബോയ്ന സര്‍ക്കാര എന്ന ഭരതക്കയും മരണപ്പെട്ടതായി പുറത്തുവന്ന വാര്‍ത്ത മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് കരുതുന്നത്.
എട്ടു മാവോയിസ്റ്റ് നേതാക്കളെങ്കിലും കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. ഇതിതനകം കോവിഡ് 20 പേരിലെങ്കിലും ബാധിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം മറ്റുള്ളവര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ഇവരെ വിട്ടു പോയിരിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചനകളില്‍ പറയുന്നു.
സന്ദേശ വാഹകരില്‍ നിന്നോ കൊറിയര്‍ വഴിയോ ഒക്കെയാകാം ഇവരിലേക്ക് വൈറസ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. മതിയായ ചികിത്സാ സൗകര്യം കിട്ടാതെ വരിക, ഭക്ഷ്യവിഷബാധ, പാമ്പുകടി എന്നിവയൊക്കെയാണ് സാധാരണ മാവോയിസ്റ്റുകളുടെ മരണത്തിന് കാരണമാകാറുള്ളത്. എന്നാല്‍ കോവിഡിനെ ഇവര്‍ എങ്ങിനെ പ്രതിരോധിക്കുമെന്ന് ഒരു അറിവുമില്ല.






