
പത്തനംതിട്ട : പത്തുവര്‍ഷം മുമ്പു വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ ആദ്യത്തേത് എന്ന നിലയില്‍ വിഭാവനം ചെയ്ത ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചവറ്റുകൊട്ടയിലെറിഞ്ഞ് സില്‍വര്‍ ലൈന്‍ എന്ന അര്‍ധ അതിവേഗ പാതയ്ക്കു വഴിയൊരുക്കിയത് ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നു സൂചന.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുമ്പാണു കേരളത്തില്‍ അതിവേഗ പാതയ്ക്കുള്ള പ്രാഥമിക നടപടി തുടങ്ങിയത്. ഇതിനായി കേരളാ സ്റ്റേറ്റ് ഹൈസ്പീഡ് ട്രെയിന്‍ കോര്പ്പറേഷന് രൂപീകരിക്കുകയും ചെയ്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെക്കൊണ്ട് വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയാറാക്കി. എന്നാല്‍ സാങ്കേതിക തടസമുണ്ടെന്ന വാദം ഉന്നയിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതെന്ന ആക്ഷേപം ശക്തമാണ്.
സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരം കുറവായതിനാലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രാവര്ത്തികമാകാത്തതെന്ന് കേരളാ റെയില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് പറയുന്നു. തിരുവനന്തപുരത്തുനിന്നും തിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറില്‍ 350 കി.മീ. എന്ന പരമാവധി വേഗത്തില്‍ എത്തുമ്പോഴേക്കും കൊല്ലം സ്റ്റേഷനാകുമെന്നാണ് അവര്‍ വാദിച്ചത്. അതേസമയം, ഇതു ശരിയല്ലെന്നും വിദേശ രാജ്യങ്ങളിലെപ്പോലെ ട്രെയിന്‍ ഓപ്പറേറ്റിങ് പ്ലാന്‍ (ടി.ഒ.പി) അനുസരിച്ച് സര്‍വീസ് നടത്തിയാല്‍ പരിഹാരമാകുമെന്നും ഇത് സംബന്ധിച്ച് പഠനം നടത്തിയ എന്‍ജിനീയറായ ചാക്കോച്ചന് മംഗളത്തോടു പറഞ്ഞു.
ടി.ഒ.പി. അനുസരിച്ച് തിരുവനന്തപുരത്തുനിന്ന് ആദ്യം തിരിക്കുന്ന ബുള്ളറ്റ് ട്രെയിനിന് കൊല്ലത്ത് സ്റ്റോപ്പുണ്ടാകും. എന്നാല്‍ ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. അടുത്ത ട്രെയിന്‍ ചെങ്ങന്നൂരില്‍ മാത്രമാകും സ്റ്റോപ്പ്. തുടര്‍ന്ന് എറണാകുളത്തും നിര്‍ത്തും. മൂന്നാം ട്രെയിന്‍ കൊല്ലത്തും കോട്ടയത്തും സ്റ്റോപ്പ് ഉണ്ടാകും. ഇത്തരത്തിലാണ് ടി.പി.ഒ. തയാറാക്കേണ്ടത്. ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന് തുടങ്ങിയ ചെറിയ രാജ്യങ്ങളില്‍ ഈ രീതിയാണുള്ളത്.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിച്ചത് ഡി.എം.ആര്.സിയെ പദ്ധതി നടത്തിപ്പില്‍നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു മെട്രോമാന് ഇ.ശ്രീധരന് ആരോപിക്കുന്നു. ഡി.എം.ആര്.സിക്കു പദ്ധതി കൈമാറിയാല്‍ പണം വഴിമാറി പോകില്ലെന്നതു തന്നെ കാരണം. ജപ്പാന്, കൊറിയ രാജ്യങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് അതിവേഗ പാത വിഭാവനം ചെയ്തത്. ഒരു ലക്ഷം കോടി രൂപാ ചെലവില്‍ ഏഴുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു ഡി.എം.ആര്.സിയുടെ ലക്ഷ്യം. 40 വര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയില്‍ 85 % തുകയും വായ്പയായി നല്‍കാമെന്ന് ജപ്പാന് സമ്മതിച്ചിരുന്നു. മണിക്കൂറില്‍ 350 കി.മീ. വേഗത്തില്‍ തിരുവനന്തപുരത്തുനിന്നു രണ്ടര മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്താന്‍ കഴിയും.
റെയില്‍ കടന്നുപോകുന്ന 105 കി.മീ. ഭൂഗര്‍ഭ പാതയായിരിക്കും. ബാക്കി എലിവേറ്റഡായും നിര്‍മിക്കാനായിരുന്നു ലക്ഷ്യം. അതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ എന്ന കടമ്പ ഒരു പരിധിവരെ ഒഴിവാക്കാനും കഴിയുമായിരുന്നു. സ്റ്റാന്‍ഡേഡ് ഗേജായി നിര്‍മ്മിക്കുന്ന പദ്ധതിക്ക് സില്‍വര്‍ ലൈന്‍പോലെ ഇന്ത്യന്‍ റെയില്‍വേയുമായി നേരിട്ട് ബന്ധമില്ല എന്നതും ശ്രദ്ധേയം.
നിലവിലെ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഭാവിയില്‍ ഹൈസ്പീഡ് ലൈനായി മാറ്റാന്‍ കഴിയില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. 1850 മീറ്റര്‍ റേഡിയസിലാണ് സില്‍വര്‍ ലൈനിന്റെ വളവുകള്‍. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് നേരിയ വളവുകളേ പറ്റൂ (6250 മീറ്റര്‍ റേഡിയസ്). മറ്റു സംസ്ഥാനങ്ങളില്‍ അതിവേഗ പാത വരുന്നതിനാല്‍ അര്‍ധ അതിവേഗ ട്രെയിനുകള്‍ക്ക് സംസ്ഥാനം വിട്ടുപോകാന്‍ കഴിയില്ലെന്നുള്ളതും ശ്രദ്ധേയം.
സജിത്ത് പരമേശ്വരന്






