
കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്ന ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. കവരത്തി പോലീസ് കാക്കനാട്ടെ ഫ്ളാറ്റില്‍വെച്ച് പൊലീസ് ഐഷയെ ചോദ്യം ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഇതിനോടം തന്നെ പോലീസ് അറസ്റ്റ് ചെയ്തേനെ എന്നും ചോദ്യം ചെയ്യിലിന് പിന്നാലെ അവര്‍ പറഞ്ഞു.
അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അത് താന്‍ പാലിക്കുമെന്നാണ് പ്രതികരണം. നേരത്തെ കവരത്തി സ്റ്റേഷനില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്ത ശേഷം ഐഷയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷ പറഞ്ഞു. രണ്ടു മണിക്കൂറാണ് ഇവരെ ഫ്ളാറ്റില്‍ വെച്ച് പോലീസ് ചോദ്യം ചെയ്തത്. ഉച്ചക്ക് 2.45 ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കാക്കനാട്ടെ ഫ്ളാറ്റില്‍ എത്തിയത്.
അഞ്ച് മണിവരെ ചോദ്യം ചെയ്യലും പരിശോധനയും തുടര്‍ന്നു. തന്നെ ബുദ്ധിമുട്ടിക്കല്‍ മാത്രമാണ് പൊലീസിന്റെ ലക്ഷ്യമെന്നും ഫ്ളാറ്റ് റെയ്ഡ് ചെയ്ത പൊലീസ് അനുജന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തെന്നും അവര്‍ പറഞ്ഞു. അനുജന്റെ ബാങ്ക് ഇടപാടുകളും പരിശോധിച്ചു. ചോദ്യം ചെയ്യല്‍ ഇനിയുമുണ്ടാകും ചിലരുടെ താല്പര്യങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നിരുന്നാലും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യ ദ്രോഹ ക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.
കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. തന്റെ വിമര്‍ശനം ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി. ലക്ഷദ്വീപ് ബി. ജെ. പി. ഘടകം നല്കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഐഷയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.






