
ഒടിടി പ്ളാറ്റ്ഫോമില്‍ റിലീസ് ചെയ്ത മാലിക് സാമൂഹ്യമാധ്യമങ്ങളില്‍ അനുകൂലമായും പ്രതികൂലമായും വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുമ്പോള്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന രാഷ്ട്രീയവും സിനിമയുടെ കാഴ്ചകളുമെല്ലാം വിമര്‍ശന വിധേയമാക്കി രാഷ്ട്രീയ വിമര്‍ശകനായ ശ്രീജിത്തും ബിജെപി നേതാവ് സന്ദീപ് വാര്യരും. സിനിമയുടെ ആദ്യ 12 മിനിറ്റിലെ രംഗങ്ങളെയും ക്ളൈമാക്സിനെയുമെല്ലാം തലനാരിഴ കീറി സന്ദീപ് വാര്യര്‍ വിമര്‍ശിക്കുമ്പോള്‍ സിനിമയിലെ രാഷ്ട്രീയം രൂക്ഷമായി വിമര്‍ശന വിധേയമാക്കുകയാണ് രാഷ്ട്രീയ വിമര്ശകന് ശ്രീജിത്ത്.
സിനിമയില്‍ കാണിക്കുന്ന റമദാ പള്ളിക്കാർ മുങ്ങിക്കപ്പല്‍ വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണെന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും മിടുക്കന്മാരുടെ പണി കള്ളക്കടത്താണെന്ന് സന്ദീപ് വിമര്‍ശിക്കുന്നു . സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാമെങ്കിലും കള്ളക്കടത്ത് നടത്തിയാണ് ജീവിക്കുന്നെതെന്ന് പറയാതെ പറയുന്നു. ആര്‍ട്ട് വര്‍ക്ക് പരമ ദയനീയം ആണെന്നും ജയിലിന്റ സെല്ലൊക്കെ ഇട്ട ശേഷം വരുന്നവനും പോകുന്നവനുമെല്ലാം കയറിയിറങ്ങുന്ന ഇടമായി കാണിച്ചിരിക്കുന്നതും വിമര്‍ശിക്കുന്നു.
ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്. ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു എന്നും പറയുന്നു.
അതേസമയം സിനിമയുടെ രാഷ്ട്രീയം പിന്നെ പറയാം എന്നാണ് സന്ദീപ് വാര്യര്‍ പറയുമ്പോള്‍ സിനിമയുടെ രാഷ്ട്രീയത്തെയാണ് ശ്രീജിത്ത് പണിക്കര്‍ വിമര്‍ശിക്കുന്നത്. കേരളത്തിലെ ചില രാഷ്ട്രീയ സാഹചര്യത്തിന് സമാനമായ കഥ പറയുന്ന സിനിമ വെള്ളപൂശല്‍ നടത്തിയിരിക്കുന്നു എന്ന രീതിയില്‍ ട്രോളി ആണ് ശ്രീജിത്തിന്റെ വിമര്‍ശനം. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും വൈറ്റ്വാഷ് ചെയ്യാനറിയുന്നവരുടെയും നമ്പര്‍ ഒരുമിച്ച് മെസേജ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് . ആദ്യത്തെ 12 മിനിറ്റ് , സിംഗിൾ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിൾ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങൾ പലതും വ്യക്തമല്ല.
സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ്. ഭയങ്കരമാന റിയലിസം.
റമദാ പള്ളിക്കാർ മുങ്ങിക്കപ്പല്‍ വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ് . സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത് .
ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്. ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു . ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി.
ശ്രീജിത്ത് പണിക്കരുടെ വിമര്‍ശനം
മാലിക് സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ശ്രീജിത്ത് പണിക്കർ ചോദ്യം ചെയ്യുന്നത്.
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ: മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.’
2009–ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്.






