
ന്യൂയോര്‍ക്ക്: സ്ത്രികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണു ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അദ്ദേഹത്തിന്റെ ശക്തികേന്ദ്രം അമ്മ മേരി ആന്‍ ആണ്. പിന്നെ മകള്‍ ഇവാന്‍കയും. ''ഞാന്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ ആദ്യം അമ്മയെയാണ് ഓര്‍ക്കുക. അമ്മയോടാകും താരതമ്യം ചെയ്യുക. പലപ്പോഴും നിരാശയാണു ഫലം''- ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ''എനിക്ക് പ്രദര്ശനെവെദഗ്ധ്യം ലഭിച്ചത് അമ്മയില്‍നിന്നാണ്. അവര്‍ ബുദ്ധിമതിയായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടുന്ന വ്യക്തിത്വം.''- ട്രംപിന്റെ വിശദീകരണം.
വിജയം മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല. ''അച്ഛന് ഫ്രെഡ്, അമ്മ മേരി, സഹോദരിമാരായ മേരി ആനി, എലിസബത്ത്, സഹോദരന്മാരായ റോബട്ട്, പരേതനായ ഫ്രെഡ്...'' ഇവരുടെ കുടുംബത്തില്‍ ജനിച്ച ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹം പറഞ്ഞു. ഭാര്യ മെലാനിയയെയും മക്കളെയും പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിച്ചു. മകള്‍ ഇവാന്‍ക(34)യെ അമേരിക്കയുടെ ''പ്രഥമ വനിത'' എന്നാണു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ട്രംപിനെപ്പോലെ ബിസിനസ് രംഗത്ത് അവരും താരമാണ്. സ്വന്തം പേരില്‍ ഫാഷന്‍ ബ്രാന്‍ഡുമുണ്ട്. എന്നാല്‍, ട്രംപിന്റെ വിമര്‍ശകര്‍ക്ക് ഇവാന്‍കയെ ഇഷ്ടമാണ്. ''അച്ഛനെപ്പോലെ അല്ല അവര്‍. വാക്കുകളില്‍ മിതത്വം. പക്വമായ പെരുമാറ്റം. ആരും ഇഷ്ടപ്പെട്ടുപോകും''- ദ ഇന്‍ഡിപെന്‍ഡന്റില്‍ റേച്ചല്‍ റിവേസ് കുറിച്ചു.
ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയാണ് ഇവാന്‍കയുടെ അമ്മ. ഇവാന്‍കയ്ക്കു മറ്റുമക്കളെക്കാള്‍ സ്വാധീനമുണ്ടെന്നു ട്രംപും തുറന്നു സമ്മതിക്കുന്നു. ട്രംപിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവകളുടെ പേരിലുള്ള വിവാദം ചെറുത്തതും ഇവരാണ്. ട്രംപിന്റെ അമ്മ മേരി ആന്‍ 1912 ല്‍ സ്കോട്ട്ലന്‍ഡിലാണു ജനിച്ചത്. പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നു പട്ടിണി സഹിക്കാനാകാതെയാണു മേരി ന്യൂയോര്‍ക്കിലേക്കു കുടിയേറിയത്. വിസിറ്റിങ് വിസ ഉപയോഗിച്ചായിരുന്നു അമേരിക്കയിലേക്കുള്ള ''രക്ഷപ്പെടല്‍''.
കടുത്ത മതവിശ്വാസിയായിരുന്നു മേരി. എന്തിനോടും പോരാടാനുള്ള മനസും. ലോങ് അയലന്‍ഡില്‍ വീട്ടുജോലിക്കാരിയായാണു ജീവിതം തുടങ്ങിയത്. ഇതിനിടെയിലാണു ഫ്രഡ് ട്രംപിനെ പരിചയപ്പെട്ടത്. നീലക്കണ്ണുള്ള സുന്ദരിയെ സ്വന്തമാക്കാന്‍ അദ്ദേഹം തീരുമാനിച്ചതോടെ ആഗ്രഹം പോലെ മേരി രാജ്ഞിയായിത്തുടങ്ങി. 1936 ലായിരുന്നു വിവാഹം. 1942 ല്‍ മാത്രമാണു മേരിക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. കടുപ്പക്കാരനായിരുന്നു ഫ്രഡ്. എന്നാല്‍ മകന് ട്രംപിന്റെ നിലപാടുകളോട് മേരിക്കു താല്പര്യം ഇല്ലായിരുന്നെന്നു പറയുന്നവരുമുണ്ട്.
മുന്‍ ഭാര്യ ഇവാനയുടെ ജന്മദിന പാര്‍ട്ടിയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1990 ല്‍ മര്‍ല മാപ്പിള്‍സുമായുള്ള ബന്ധത്തിന്റെ പേരിലാണു ട്രംപും ഇവാനയും വേര്‍പിരിഞ്ഞത്. ഇരുവരും തമ്മിലുള്ള നിയമപ്പോരാട്ടം നടക്കുന്നതിനിടെയായിരുന്നു ഇവാനയുടെ ജന്മദിനം. ഇവാന എന്നും ട്രംപ് കുടുംബത്തിന്റെ ഭാഗമായി തുടരുമെന്നു പറഞ്ഞാണ് അവര്‍ ചടങ്ങില്‍നിന്നു മടങ്ങിയത്. 79-ാം വയസില്‍ തെരുവിലൂടെ നടക്കുമ്പോള്‍ ക്രൂരമായ ആക്രമണത്തിനു വിധേയായ ചരിത്രവും മേരിക്കുണ്ട്. അവരെ മര്‍ദിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച മോഷ്ടാവിനു ബാഗില്‍നിന്നു ലഭിച്ചത് വെറും 14 ഡോളര്‍. അമിത മദ്യപാനത്തെ തുടര്‍ന്നാണു ഭര്‍ത്താവ് ഫ്രഡ് മരിച്ചത്. അതിനാല്‍ മദ്യം, സിഗരറ്റ് എന്നിവയോട് അകലം പാലിക്കാറുണ്ടെന്നു ട്രംപ് പറയുന്നു.
അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ സംബന്ധിച്ച കൗതുകങ്ങള്‍ പരതുന്ന തിരക്കിലാണു മാധ്യമപ്രവര്‍ത്തകര്‍. രണ്ടു നൂറ്റാണ്ടിനിടെ വിദേശത്ത് ജനിച്ച ആദ്യ അമേരിക്കന്‍ പ്രഥമ വനിതയായിരിക്കും മെലാനിയ(46)യെന്നതാണ് ഏറെ രസകരം. 1825 മുതല്‍ 29 വരെ പ്രസിഡന്റായിരുന്ന ജോണ്‍ ക്വിന്‍സി ആഡംസിന്റെ ഭാര്യ ലൂസിയ ജനിച്ചത് ഇംണ്ടിലായിരുന്നു.
ാമര്‍ താരമായ മെലാനിയയെ മുന്‍ സൂപ്പര്‍ മോഡലും ഫ്രഞ്ച് പ്രഥമ വനിതയുമായിരുന്ന കാര്‍ലാ ബ്രൂണിയോട് ഉപമിക്കുന്നവരും അനവധിയാണ്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയില്‍. മാതാവ് ഫാഷന്‍ രംഗത്തും പിതാവ് കാര്‍ വില്പന രംഗത്തുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ പറുദീസകളായ മിലാനും പാരീസിലുമായിരുന്നു പഠനം. മോഡലിങ്ങിലേക്കു കടന്നതോടെ 1996 ല്‍ അമേരിക്കയിലെത്തി. രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഭാവി ഭര്‍ത്താവ് ഡോണള്‍ഡ് ട്രംപിനെ ആദ്യമായി കണ്ടത്. 2005 ലെ വിവാഹദിനത്തില്‍ മെലാനിയ അണിഞ്ഞിരുന്ന ഡിെസെനര് വസ്ത്രത്തിന് വില ഏതാണ്ട് രണ്ടു ലക്ഷം ഡോളറായിരുന്നത്രെ.
തന്നെക്കാള്‍ 24 വയസിന് ഇളപ്പമുള്ള മെലാനിയ ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ്. വിവാദങ്ങളുടെ തോഴനായ ട്രംപ്, തെരഞ്ഞെടുപ്പു പ്രചാരണത്തനിടെയും പല തവണ വിവാദവെടി പൊട്ടിച്ചു. ഈ അവസരങ്ങളിലെല്ലാം ഭര്‍ത്താവിനെ പിന്തുണച്ചു മെലാനിയ രംഗത്തെത്തി. തെരഞ്ഞെടുപ്പു യോഗങ്ങളില്‍ നിറപുഞ്ചിരിയുമായി ഒതുങ്ങി നില്ക്കുന്ന മെലാനിയയും ഇതിനിടെ വിവാദങ്ങളില്‍ ചെന്നു ചാടി. 2008 ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ മിഷേല്‍ ഒബാമ നടത്തിയ പ്രസംഗത്തോട് വല്ലാതെ സാമ്യമുള്ള പ്രസംഗം നടത്തിയാണ് അവര്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. മിഷേലിന്റെ പ്രസംഗം മെലാനിയ അടിച്ചു മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം.






