
കൊച്ചി: കേവലമായ രാഷ്ട്രീയക്കളിയും ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് കേരളത്തിലെ പദ്ധതികൾ ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് കിറ്റക്സ് പോകാന്‍ കാരണമായതെന്നും അതിനെ കുറ്റം പറയാനാകില്ലെന്നും ബിജെപി നേതാവും നടനുമായ സുരേഷ്ഗോപി. താനായിരുന്നു മുഖ്യമന്ത്രി എങ്കിൽ പ്രശ്നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാനൽ ഐയാം യൂട്യൂബ് ചാനലിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പ്രശ്നം അതിവേഗം പരിഹരിക്കുകയായിരുന്നു വേണ്ടത് എന്നും നടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മൈന്റ് സെറ്റ് വ്യത്യസ്തമായിരിക്കും. താനായിരുന്നു പിണറായി വിജയനെങ്കില്‍ ഉടനെ കിറ്റക്സ് സാബുവിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചേനെ എന്നും നടന് പറഞ്ഞു. കിറ്റക്സിനെ തെലുങ്കാനയിലേക്ക് പോകുന്നതില്‍ കുറ്റപ്പെടുത്താനാകില്ല. അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടിയാണ് അത് പോയത്. നമുക്ക് എല്ലാവർക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകൾ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം. ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്.
അപ്പോൾ കുടുംബം പണയം വെച്ച് ഇൻവെസ്റ്റ് ചെയ്യാൻ നിൽക്കുന്ന ആൾക്ക് ആ അഹങ്കാരത്തെ മറികടക്കാൻ പോന്ന കൗണ്ടർ ഓപറേഷൻ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തതെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് ജഡ്ജാവാനുള്ള അധികാരമുണ്ട്.
കിറ്റെക്സ് സാബു പറഞ്ഞതിനെയെല്ലാം ഫാക്ട് ആയി എടുക്കുന്നതിന് പകരം ഡാറ്റയായി എടുക്കാം. കിറ്റെക്സ് സാബു അപകടകരം എന്ന രീതിയില്‍ പറഞ്ഞതിനെ ജനറലൈസ് ചെയ്ത് എല്ലാ ഇൻഡസ്ട്രിയുടെയും ഒരു പ്രശ്നമായി കാണുക. അതിന് ശേഷം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സംസാരിച്ച് ഇതിനകത്ത് പറ്റിയിരുന്ന അപകടം എന്ന് സംസാരിച്ച് അത് നോക്കി ശിക്ഷാ രൂപത്തിൽ പറഞ്ഞുവിട്ടേക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുത്സിതം കളിക്കാനുള്ള തട്ടകമാകരുത് സർക്കാരും സർക്കാർ ഓഫീസുകളെന്നും സുരേഷ് ഗോപി പറഞ്ഞു.






