
ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെന്‍സസിന്റെ കാര്യത്തില്‍ പക്ഷേ ബി.ജെ.പി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ച കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു നിന്നു. ബീഹാറില്‍ നിന്നുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ ചേര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. മുഖ്യമന്ത്രി നിതീഷ്കുമാര്‍ നയിച്ച 11 അംഗ സംഘമായിരുന്നു കൂടിക്കാഴ്ചയ്ക്കായി എത്തിയത്. പ്രതിപക്ഷ നേതാവ് തേജസ്വീയാദവ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുമായി ഇത്തരമൊരു കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചതിന് നിതീഷ്കുമാറിന് തേജസ്വീ യാദവ് നന്ദി പറയുകയും ചെയ്തു.
എന്‍ഡിഎ യുടെ ഭാഗമായ എച്ച് എ എം നേതാവ് ജീതന്‍ റാം മാഞ്ചി വരെ സംഘത്തിലുണ്ട്. ജാതി സെന്‍സസ് നടപ്പാക്കുന്നത് ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ വ്യക്തികളിലേക്ക് എത്തിച്ചേരാന്‍ വരെ സഹായിക്കുമെന്നാണ് തേജസ്വീയാദവ് പ്രതികരിച്ചത്. മരങ്ങളുടെയും മൃഗങ്ങളുടെയും വരെ സെന്‍സസ് എടുക്കുന്ന കാലത്ത് ജാതി സെന്‍സസ് എന്തു കൊണ്ടു പറ്റില്ലെന്ന് തേജസ്വീ ചോദിച്ചു. ബിജെപിയുടെ ബീഹാര്‍ ഘടകം ഉള്‍പ്പെടെയുള്ളവര്‍ ജാതി സെന്‍സസിനെ പിന്തുണച്ച് രംഗത്തുണ്ട്.
യുപി തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേന്ദ്രം ജാതി സെന്സസ അടുത്ത വര്‍ഷം നടപ്പിലാക്കിയേക്കുമെന്ന് രീതിയില്‍ കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുപി തെരഞ്ഞെടുപ്പ് നടക്കാന്‍ കേവലം ആറു മാസം മാത്രമാണ് ബാക്കി. ജാതി സെന്‍സസിന് ബി.ജെ.പി എതിരല്ലെന്ന് നേരത്തേ ബിജെപി നേതാവ് സുശീല്‍ മോഡി പറഞ്ഞിരുന്നു.
‘‘ബി.ജെ.പി ഒരിക്കലും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് എതിരല്ല, നിയമസഭയിലും കൗണ്‍സിലിലും അതിനെ പിന്തുണയ്ക്കുന്ന പ്രമേയ ങ്ങളില്‍ ഞങ്ങളും ഭാഗഭാക്കായിരുന്നു. പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ ഒരു ബി.ജെ.പി പ്രതിനിധിയും ഉള്‍പ്പെടും,” സുശീല്‍ മോഡി പറഞ്ഞു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്ന് നിതീഷ് കുമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും മോഡി യുമായി കൂടിക്കാഴ്ച നടത്താന്‍ നിതീഷിന് അനുമതി ലഭിച്ചിരുന്നില്ല. തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നിതീഷ് സൂചന നല്‍കിയിരുന്നു.






