
തിരുവനന്തപുരം : കാലിനടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചുപോകുന്നതു തടയാനുള്ള അന്തിമപോരാട്ടത്തിലാണു കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന കെ.പി.സി.സി, ഡി.സി.സി. പുനഃസംഘടനകളിലും തൂത്തെറിയപ്പെടുമെന്ന കണക്കുകൂട്ടലിലാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍. പുതിയ ഔദ്യോഗികനേതൃത്വം വന്നതോടെ അനുയായികളുടെ കൂട്ടപ്പലായനം ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വലയ്ക്കുന്നു.
പ്രതിപക്ഷനേതാവ്, കെ.പി.സി.സി. പ്രസിഡന്റ് നിയമനങ്ങളില്‍ വേണ്ടപോലെ പ്രതികരിക്കാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നു ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നു. ഇനിയും മൗനം തുടര്‍ന്നാല്‍ വരാനിരിക്കുന്ന പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ തുടച്ചുനീക്കപ്പെടുമെന്നാണ് ആശങ്ക. അതുകൊണ്ടുതന്നെ, കുറേനാളായി പ്രത്യക്ഷനേതൃത്വത്തില്നിന്നു മാറിനിന്ന ഉമ്മന്‍ ചാണ്ടിതന്നെയാണ് അവശതകള്‍ മറന്ന് പുതിയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. പരസ്യമായ ആക്രമണം തുടര്‍ന്നാല്‍ ഹൈക്കമാന്‍ഡിനെക്കൊണ്ടു തടയിടാമെന്നതാണ് ഔദ്യോഗികനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇടഞ്ഞുനില്‍ക്കുമ്പോഴും ഹൈക്കമാന്‍ഡിനെതിരേ തത്കാലം പ്രതിഷേധമുണ്ടാവില്ല. എന്നാല്‍, കെ.സി. വേണുഗോപാലിനോട് ആ വിട്ടുവീഴ്ചയുണ്ടാവില്ല. ഉമ്മന്‍ ചാണ്ടിയെപ്പോലെതന്നെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മാത്രമാണു വേണുഗോപാലും. പിന്നെന്തുകൊണ്ട് പുനഃസംഘടനയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കുന്നെന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ ചോദിക്കുന്നു. വി.ഡി. സതീശനും കെ. സുധാകരനും ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെങ്കിലും താഴേത്തട്ടില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശിനുമുള്ള സ്വാധീനം അവഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ അനുനയത്തിലൂടെ പ്രശ്നപരിഹാരമാണ് ഔദ്യോഗികനേതൃത്വത്തിന്റെ മനസിലുള്ളത്.
ആര്. സുരേഷ്






