
ചെന്നൈ: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ജോലി നഷ്ടപ്പെടുകയും പിന്നാലെ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തതോടെ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ് ചെന്നൈ സ്വദേശിനി. നോട്ടീസ് കാലാവധി പോലും നല്‍കാതെ രാജിവയ്പ്പിച്ചുവെന്നും അതിനു പിന്നാലെയാണ് ഭര്‍ത്താവ് രമേശ് സുബ്രഹ്മണ്യം മരണമടഞ്ഞതെന്നും അതിനാല്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ഭാര്യ കാമേശ്വരിയുടെ ആവശ്യം.
ചെന്നൈയിലെ സിനമീഡിയ കമ്പനിയില്‍ പ്രൊജക്ട് മാനേജരായിരുന്നു എംബിഎ ബിരുദധാരിയായ രമേശ് സുബ്രഹ്മണ്യം (48). ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. കോവിഡിന്റെ പേരില്‍ ഭര്‍ത്താവിനെ കമ്പനി നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചുവെന്നാണ് മുന്‍ അധ്യാപികയായ കാമേശ്വരിയുടെ പരാതി. ജോലി നഷ്ടപ്പെട്ട് രണ്ട് മാസത്തിനു ശേഷം ജൂണിലാണ് രമേശ് മരണമടഞ്ഞത്.
ഏപ്രില്‍ എട്ടിന് കമ്പനിയുടെ എച്ച്.ആര് വിഭാഗം മേധാവി വിളിച്ച് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കമ്പനിയുടെ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നും അറിയിച്ചു. എന്നാല്‍ തനിക്ക് രണ്ടു മാസം നോട്ടീസ് നല്കാന് സമയം നല്‍കണമെന്നും ഈ സമയത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താമെന്നും രമേശ് അറിയിച്ചുവെങ്കിലും കമ്പനി അനുവദിച്ചില്ലെന്ന് കാമേശ്വരി പറയുന്നു.
30 ലക്ഷം രൂപയായിരുന്നു ഭര്‍ത്താവിന്റെ വാര്‍ഷിക വരുമാനം. രാജിവച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഏപ്രില്‍ 13ന് രാജിക്കത്ത് നല്കി. ഒരു മാസത്തിനു ശേഷം ഭര്‍ത്താവിനെ കോവിഡ് ബാധിച്ചു. ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവായി. എന്നാല്‍ ജൂണ്‍ 11ന് അദ്ദേഹം മരണമടഞ്ഞു. സര്‍വീസ് നോട്ടീസ് നല്കാന് സമയം നല്കിയിരുന്നുവെങ്കില് രമേശ് സുബ്രഹ്മണ്യത്തിന് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമായിരുന്നുവെന്നും മരണാനന്തരം കുടുംബത്തിന് 1.5 കോടി രൂപ നഷ്ടപരിഹാരം ലഭിക്കുമായിരുന്നുവെന്നും കാമേശ്വരി പറയുന്നു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ച് കാമേശ്വരി കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
കമ്പനി പണം മാത്രമാണ് നോക്കുന്നത്. ഒരു ജീവനക്കാരന് നോട്ടീസ് നല്കാന് സമയം അനുവദിച്ചാല്‍ കമ്പനിക്ക് എന്തു നഷ്ടമാണ് സംഭവിക്കുക? ഇത്തരം സാഹചര്യങ്ങള്‍ ഒരു കുടുംബത്തെയാണ് തകര്‍ക്കുന്നത്. ഇനിയൊരാള്‍ക്കും ഇത് സംഭവിക്കരുത്. അതിനു വേണ്ടിയാണ് താന്‍ പോരാട്ടം നടത്തുന്നതെന്നും അവര്‍ പറയുന്നു. കമ്പനി ആകെ രണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. കുടുംബം അത് സ്വീകരിച്ചിട്ടില്ല.






