
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാത പ്രളയക്കെടുതി രൂക്ഷമാകാന്‍ കാരണമാകുമെന്നു വിമര്‍ശനം. പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു നടക്കുന്ന പാരിസ്ഥിതിക പഠനത്തില്‍ പ്രളയമേഖലകള്‍ കണ്ടെത്തി വിശദമായ പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആകെ 44 നദികളാണുള്ളത്. ഇതില്‍ 40 നദികളെയും മറികടന്നുകൊണ്ടാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ ഇടനാട് മേഖലകളിലൂടെയും തീരമേഖലകളിലൂടെയും കടന്നുപോകുന്ന പദ്ധതിയുടെ 88.41 കി.മീറ്റര്‍ ഭാഗം മാത്രമാണ് തൂണുകളില്‍ എലിവേറ്റഡായി വിഭാവനം ചെയ്തിട്ടുള്ളത്. 292.73 കി.മീറ്റര്‍ ഭാഗവും ഭൂനിരപ്പിലൂടെയാണെന്നുള്ളതാണ് പ്രധാന പ്രശ്നം.
രൂക്ഷമായ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ ഭൂരിഭാഗത്തും ഭൂനിരപ്പിലൂടെയാണ് ലൈന്‍ നിര്മ്മിക്കുന്നതെന്നാണു സൂചന. നാല് നദികള്‍ കടന്നുപോകുന്ന ജില്ലയാണ് പത്തനംതിട്ട. ഇതില്‍ പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിര്‍ത്തി വേര്‍തിരിക്കുന്ന കല്ലടയാര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ നാല് നദികളും മറികടന്നുകൊണ്ടാണ് സില്‍വര്‍ ലൈന്‍ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത്.
സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്തനംതിട്ടയിലെ ആറാട്ടുപുഴ, ഇരവിപേരൂര്‍ മേഖലകള്‍ പ്രളയക്കെടുതി ഏറെ ഉണ്ടാകുന്ന സ്ഥലങ്ങളാണ്. ആറാട്ടുപുഴയിലൂടെ കടന്നുപോകുന്ന കോഴഞ്ചേരി-ചെങ്ങന്നൂര്‍ പാത വെള്ളത്തിനടിയിലായിട്ട് രണ്ടുദിവസമായി. ഭൂമിക്കു സമാന്തരമായി സില്‍വര്‍ ലൈന്‍ ഇവിടെ വന്നാല്‍ ആറാട്ടുപുഴയ്ക്കു കിഴക്കുഭാഗം ജലസംഭരണിക്കു സമാനമായി മാറുമെന്ന് പമ്പാ പരിരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
ഭൂനിരപ്പില്‍നിന്നു കുറഞ്ഞത് 4-5 ഉയരത്തിലാകും പാതയ്ക്കു കടന്നുപോകാനുള്ള സ്ഥലം ഒരുക്കുക. മണ്ണിട്ട് ഉയര്‍ത്തി തയാറാക്കുന്ന ഈ പാതയുടെ മുകളില്‍ ഒന്നര അടി ഘനത്തില്‍ മെറ്റില് വിരിക്കും. തുടര്‍ന്ന് ലൈന്‍ വലിച്ച ശേഷം ഇരുവശത്തും ആറ് അടി ഉയരത്തില്‍ സംരക്ഷണ മതിലുകള്‍ പണിയും. ലൈന്‍ കടന്നുപോകുന്ന ഭാഗത്തിന് 12 അടി ഉയരമെങ്കിലും ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം പ്രളയജലം പാതയുടെ കിഴക്ക് ഭാഗത്ത് കെട്ടിക്കിടക്കാന്‍ ഇടയാകും. അതോടെ നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാകും. ഇരുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ പോലും അഭയം തേടാന്‍ കഴിയാത്ത അവസ്ഥയാകും ഇത് സൃഷ്ടിക്കുക.
എല്ലാ അഞ്ഞൂറു മീറ്ററുകളിലും ലൈന്‍ മുറിച്ചു കടക്കാന്‍ അടിപ്പാത ഉണ്ടാകുമെന്നും ഇതിലൂടെ വെള്ളത്തിന് ഒഴുകിപ്പോകാന്‍ കഴിയുമെന്നുമാണ് വിശദീകരണം. കേവലം 12 മീറ്റര്‍ മാത്രം വീതിയുള്ള അടിപ്പാതയിലൂടെ ജലം കുത്തി ഒഴുകുമ്പോള്‍ ഡാം തുറന്നുവിടുന്ന അവസ്ഥ സംജാതമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പാതയ്ക്ക് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്നരേയും പ്രതികൂലമായി ബാധിക്കും.
കൂടാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ടുമായി ആര്‍ക്കും കടന്നുവരാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കും. ഇതിന് പരിഹാരമായി നദിയിലൂടെ ബോട്ടുകള്‍ എത്തിക്കാമെന്നാണ് കെ-റെയില്‍ അധികൃതരുടെ വിശദീകരണം. മതില് തിരിച്ച് ജലം കെട്ടിനിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ നദിയില്‍ കുത്തൊഴുക്ക് വര്‍ധിക്കുമെന്നും അതിനാല്‍ ബോട്ടുകള്‍ കടന്നുവരാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.
മലനിരകള്‍ അരിഞ്ഞു താഴ്ത്തി കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ 24.79 കി.മീറ്റര്‍ ഭാഗമാണ് സില്‍വര്‍ ലൈനിനായി ഒരുക്കുന്നത്. ഭാവിയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടാകാത്ത വിധമാകണം ഈ പ്രവൃത്തി ചെയ്യേണ്ടതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.
സജിത്ത് പരമേശ്വരന്






