
പത്തനംതിട്ട : അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ലൈനിന് വായ്പ അനുവദിക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ജപ്പാന് ഇന്റര്‍നാഷണല്‍ കോപ്പറേഷന് ഏജന്‍സി(ജയ്ക്ക) വ്യക്തമാക്കി. പദ്ധതിക്ക് മുടക്കാന്‍ പണം ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതോടെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ പ്രാരംഭഘട്ടം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള പുതിയ നീക്കം നടത്തേണ്ടി വരികയാണ്.
സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ എം.ടി. തോമസിനു കഴിഞ്ഞമാസം നല്കിയ മറുപടിയിലാണ് പദ്ധതിയെ സഹായിക്കുന്നതു പരിഗണിക്കാനാവുന്ന സ്ഥിതിയല്ല എന്ന് ജയ്ക്ക അറിയിച്ചത്.
കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖാന്തരം ജയ്ക്ക, എ.ഡി.ബി, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി), കെ.എഫ്.ഡബ്ല്യു എന്നീ ഏജന്‍സികളില്‍ നിന്നും വായ്പയായി 33,700 കോടി രൂപ കണ്ടെത്താനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നടപടികള്‍ എല്ലാം പൂര്‍ത്തിയായെന്ന രീതിയില്‍ ഇതിനിടെ വാര്‍ത്തയും വന്നു. എന്നാല്‍, കേന്ദ്ര ധനകാര്യ വകുപ്പ് സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം ഒരു വര്‍ഷം മുമ്പുതന്നെ തള്ളിയ വിവരം അധികൃതര്‍ മറച്ചു വയ്ക്കുകയായിരുന്നു. നിലവില്‍ നടന്നു വരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ട് മാത്രം പുതിയ വമ്പന്‍ പദ്ധതിയെപ്പറ്റി ചിന്തിച്ചാല്‍ മതിയെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം.
സംസ്ഥാന സര്‍ക്കാരും നിതി ആയോഗും സമര്‍പ്പിച്ച പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകളാണ് സ്വപ്നപദ്ധതിക്ക് പാരയായതെന്ന് അറിയുന്നു. പദ്ധതി 63,941 കോടി രൂപയ്ക്ക് പൂര്‍ത്തിയാകുമെന്നായിരുന്നു കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കുറഞ്ഞത് 1.26 ലക്ഷം കോടി രൂപ ചെലവാകുമെന്ന് നിതി ആയോഗ് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ചില്ലി കാശില്ല. 2150 കോടി രൂപയാണ് കേന്ദ്ര വിഹിതമായി പ്രതീക്ഷിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ 13,362 കോടി രൂപ ഹഡ്ക്കോയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കിയുള്ള ഭീമമായ തുക വായ്പയാണ്.
പദ്ധതിക്കായി തിരൂര്‍ മുതല്‍ കാസര്‍ഗോഡു വരെ റെയില്‍വേയുടെ അധീനതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് കെ-റെയില്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഭാവി വികസന പദ്ധതികള്‍ ഉള്ളതിനാല്‍ ഈ ഭൂമി വിട്ടുതരാന്‍ കഴിയില്ലെന്ന് ദക്ഷിണ റെയില്‍വേ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നു.
പ്രതിദിനം 80,000 യാത്രികര്‍ സില്‍വര്‍ ലൈന്‍ പ്രയോജനപ്പെടുത്തുമെന്നാണ് കേരളം അവകാശപ്പെടുന്നത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. ലൈന്‍ കടന്നു പോകുന്ന മേഖലകളിലെ ജനസംഖ്യ 40 ലക്ഷം മാത്രമാണ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ കോറിഡോറിലെ ജനസംഖ്യ 2.5 കോടി ഉണ്ടായിട്ടും പ്രതിദിനം പ്രതീക്ഷിക്കുന്ന യാത്രക്കാര്‍ 35,000 മാത്രമായിരിക്കേ കേരളത്തിന്റെ വാദം ശരിയല്ലെന്നും നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.
സജിത്ത് പരമേശ്വരന്






