
കൊച്ചി: നിര്‍ദിഷ്ട കെ-റെയില്‍ പാതയിലേക്ക് അതിക്രമിച്ചു കടക്കാതിരിക്കാന്‍ കൂറ്റന്‍ മതിലുകള്‍ പണിയേണ്ടിവരുമെന്നും ഇതു ചൈനയിലെ വന്മതില് പോലെയാകുമെന്നും "മെട്രോമാന്" ഇ. ശ്രീധരന്. വടക്കുനിന്നു തെക്കോട്ട് കേരളത്തെ രണ്ടായി വിഭജിക്കുന്ന മതിലായി ഇതു മാറും. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞുപോകും. അപ്രായോഗികവും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധവുമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ തിടുക്കത്തില്‍ തുടക്കമിടുന്ന സാഹചര്യത്തിലാണ് സാങ്കേതിക, സാമ്പത്തിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വിയോജിപ്പ് വ്യക്തമാക്കിയത്.
ലോകത്തൊരിടത്തും ഭൂനിരപ്പിലൂടെ അതിവേഗ/അര്‍ധ അതിവേഗ പാതകള്‍ നിര്‍മിച്ചിട്ടില്ല. പാടം നികത്തിയുള്ള ഭൂമി അതിവേഗ ട്രെയിനുകള്‍ക്കു ചേരില്ല. പദ്ധതിയുടെ അലൈന്മെന്റ് നിശ്ചയിച്ചതില്‍ പിഴവുണ്ടെന്നും ലൊക്കേഷന്‍ സര്‍വേ പോലും നടത്താതെ ഭൂമി ഏറ്റെടുക്കുന്നതു സര്വാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡേഡ് ഗേജില്‍ വിഭാവനം ചെയ്തിരിക്കുന്ന കെ-റെയിലിന് നിലവിലുള്ള ബ്രോഡ്ഗേജ് റെയില്‍പാതയ്ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഗേജിലെ ഈ വ്യത്യാസം റെയില്‍വേയുടെ താല്‍പ്പര്യവുമായി യോജിച്ചുപോകുന്നതല്ല.
പദ്ധതിച്ചെലവ് കണക്കാക്കിയതിലും സാങ്കേതിക കാര്യങ്ങള്‍ നിശ്ചയിച്ചതിലും പിഴച്ചു. നിര്‍മാണത്തിന് ആവശ്യമായ 1.10 ലക്ഷം കോടി രൂപ കണ്ടെത്താന്‍ കേരളത്തിനു കഴിയില്ലെന്നു മാത്രമല്ല, അതു ലാഭകരമാകുകയുമില്ല. 2025-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന അവകാശവാദം സ്വന്തം പദ്ധതിയെപ്പറ്റി കേരള റെയില്‍വേ വികസന കോര്‍പ്പറേഷന്റെ അറിവില്ലായ്മ വ്യക്തമാക്കുന്നതാണെന്നും ഇ. ശ്രീധരന് അഭിപ്രായപ്പെട്ടു.






