
സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കെ-റെയില്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാതയുടെ നിലവിലുള്ള അലൈന്‍മെന്റ് അടിമുടി മാറ്റേണ്ടി വരുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സമഗ്ര പരിസ്‌ഥിതി പഠന റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് തയാറാക്കിയ അലൈന്‍മെന്റ് അശാസ്‌ത്രീയമാണെന്നു പമ്പാ പരിരക്ഷണ സമിതി അടക്കമുള്ള പരിസ്‌ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ ഉപരിതലം പരിശോധിക്കുന്ന ടോപ്പോഗ്രാഫിക്കല്‍ പഠനവും ജലനിരപ്പ് കണക്കാക്കുന്ന ഹൈട്രോഗ്രാഫിക്കല്‍ പഠനവും നടത്താതെ എങ്ങനെ അലൈന്‍മെന്റ് തയാറാക്കി എന്നതാണു പ്രധാന ചോദ്യം. ഒപ്പം സര്‍ക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ അലൈന്‍മെന്റിന്റെ അടിസ്‌ഥാനത്തില്‍ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കല്ലിടീല്‍ നടത്തുന്നതിന്റെ സാങ്കേതികത്വവും ചോദ്യം ചെയ്യേണ്ടിവരുന്നു. വിശദമായ പരിസ്‌ഥിതി പഠനം ഇനിയുമായിട്ടില്ല. തിരുവനന്തപുരം ആസ്‌ഥാനമായുള്ള സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് എന്ന സ്‌ഥാപനത്തെ ഉപയോഗിച്ച് 33 ലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കിയ തട്ടിക്കൂട്ട് പരിസ്‌ഥിതി പഠന റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലായ സ്‌ഥിതിക്ക് ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കി നടത്തുന്ന കല്ലിടീല്‍ പ്രക്രിയ നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യവും ശക്‌തമാണ്.
പ്രഥമ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആകെയുള്ള 532 കിലോ മീറ്റര്‍ ദൂരത്തിന്റെ 88.41 കിലോ മീറ്റര്‍ ഭാഗംമാത്രമാണ് എലിവേറ്റഡായി നിശ്‌ചയിച്ചിട്ടുള്ളത്. 292 കിലോ മീറ്റര്‍ ഭാഗവും ഭൂനിരപ്പിലൂടെയാണ്. എന്നാല്‍ ഇത് അശാസ്‌ത്രീയമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. 44 നദികള്‍ ഒഴുകുന്ന നാടാണ് കേരളം. മാറിയ കാലാവസ്‌ഥയില്‍ വര്‍ഷം തോറും ചെറുതും വലുതുമായ നിരവധി പ്രളയങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ഓരോ നദീതടത്തിനും മൂന്നു കിലോമീറ്റര്‍ മുമ്പ് മുതല്‍ പാത എലിവേറ്റഡാക്കണമെന്നാണ് പ്രധാന ആവശ്യം.
ഉപരിതല ലൈന്‍ ഭൂനിരപ്പില്‍നിന്ന് അഞ്ചടിയില്‍ അധികം ഉയരത്തിലാണ് കടന്നുപോകുന്നത്. റെയിലിന്റെ ഇരുവശത്തും ആറടി ഉയരത്തില്‍ സംരക്ഷണ ഭിത്തികൂടിയാകുമ്പോള്‍ ആകെ ഉയരം ശരാശരി 11 അടിയായി വര്‍ധിക്കും. പ്രളയകാലത്ത് ജലം ഒരു മേഖലയില്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്ന നടപടിയാണിത്. കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം വന്‍ വിപത്ത് വരുത്തിവയ്‌ക്കും. പടിഞ്ഞാറന്‍ മേഖലയില്‍നിന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടുകള്‍ക്ക് കടന്നുവരാനും കഴിയില്ല. ഓരോ അരക്കിലോമീറ്റര്‍ കൂടുമ്പോള്‍ മറുവശം കടക്കാന്‍ അടിപ്പാത ഉണ്ടാകുമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതുവഴിയുള്ള ജലപ്രവാഹം അണക്കെട്ടിന്റെ സ്‌പില്‍വേ കണക്കെ ശക്‌തമാകുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാകും. നദിയിലും കുത്തൊഴുക്ക് രൂക്ഷമാകും. അതിനാല്‍ നദീതടത്തില്‍ നിന്നും മൂന്നു കിലോ മീറ്റര്‍ മുമ്പുമുതല്‍ പാത എലിവേറ്റഡ് ആക്കണമെന്നാണ് ആവശ്യം. ഇരുവശങ്ങളിലും ഏലിവേറ്റഡ് പാത ആവശ്യമായതിനാല്‍ ആറു കിലോമീറ്റര്‍ ഇതിനായി വേണ്ടിവരും. അങ്ങനെ വന്നാല്‍ കുറഞ്ഞത് 264 കിലോ മീറ്റര്‍ മേഖല എലിവേറ്റഡ് ആയി മാറേണ്ടിവരുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. അച്ചന്‍കോവില്‍, പമ്പ, മണിമല നദികള്‍ ഒഴുകുന്ന മേഖലയില്‍ പാത പൂര്‍ണമായും എലിവേറ്റഡ് ആക്കേണ്ടി വരും. അത് അംഗീകരിക്കേണ്ടിവന്നാല്‍ എലിവേറ്റഡ് പാതയുടെ നീളും 300 കി.മീറ്ററില്‍ അധികമാകും.
പാത കടന്നുപോകുന്ന സ്‌ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ 140 കിലോമീറ്റര്‍ വയല്‍ മേഖലയാണ്. പ്രളയകാലത്ത് ജലം നിറയുന്ന വയലിനെ കീറിമുറിച്ച് കോട്ട കണക്കെ പാത നിര്‍മിക്കുന്നത് ഒരു ഭാഗത്ത് ജല നിരപ്പ് ഉയരാന്‍ കാരണമായേക്കാം. ഇതും ശാസ്‌ത്രീയ പഠനങ്ങളിലൂടെ പരിശോധിക്കണം. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സ്‌റ്റേഷനുകള്‍ എലിവേറ്റഡാണ്. കണ്ണൂര്‍ സ്‌റ്റേഷന്‍ ഭൂഗര്‍ഭമാണ്. എന്നാല്‍ റെയില്‍വേയുടെ പഠന മനുസരിച്ച് ഉപരിതല സ്‌റ്റേഷനായ കോഴിക്കോടും ഭൂഗര്‍ഭ സ്‌റ്റേഷനായ കണ്ണൂരും തമ്മില്‍ വന്‍ അന്തരം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കോഴിക്കോട് സ്‌റ്റേഷനെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുകയാണ്.
നിലവില്‍ റെയില്‍വേ തന്നെ അലൈന്‍മെന്റില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ കെ-റെയില്‍ അധികൃതര്‍ അംഗീകരിച്ചിട്ടുമുണ്ട്. ആ മാറ്റങ്ങള്‍ നിലനില്‍ക്കെ പരിസ്‌ഥിതി ആഘാതം കുറയ്‌ക്കുന്നതിനായി വിദഗ്‌ധര്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റ് മാറ്റങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരുമ്പോള്‍ അലൈന്‍മെന്റില്‍ 80 ശതമാനവും മാറ്റേണ്ടിവരുമെന്നാണ് സൂചന.
സജിത്ത് പരമേശ്വരന്‍






