
പത്തനംതിട്ട : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് മംഗളത്തോടു പറഞ്ഞു. കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനിത് ശര്‍മ്മയുടെ സാന്നിധ്യത്തില്‍ കെ-റെയില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചതായി വന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണ്.
പദ്ധതി നടത്തിപ്പിനായി സതേണ്‍ റെയില്‍വേയുടെ അധീനതയില്‍ തിരൂര്‍ മുതല്‍ കാസര്‍ഗോഡുവരെയുള്ള 185 ഹെക്‌ടര്‍ സ്‌ഥലം ആവശ്യപ്പെടുകമാത്രമാണ് കെ-റെയില്‍ അധികൃതര്‍ ചെയ്‌തതെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് റെയില്‍വേ മന്ത്രാലയമാണെന്നും ജോണ്‍ തോമസ് വ്യക്‌തമാക്കി.
സില്‍വര്‍ ലൈനിനായി ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്നു റെയില്‍വേ മന്ത്രാലയത്തില്‍നിന്നു കഴിഞ്ഞ ദിവസം വിവരാവകാശ പ്രവര്‍ത്തകനായ എം.ടി. തോമസിന് ലഭിച്ച മറുപടിയില്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.സൗമ്യയും വ്യക്‌തമാക്കിയിരുന്നു. റെയില്‍വേയുടെ അധീനതയില്‍ എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഭൂമിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഭാവി പദ്ധതികള്‍ ഇപ്പോഴും സജീവമാണ്. ഭൂമി കെ-റെയിലിന് വിട്ടുകൊടുത്താല്‍ അതു നടക്കില്ലെന്നും മറുപടിയില്‍ പറയുന്നു.
കൂടാതെ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, പരിസ്‌ഥിതി വിഷയങ്ങള്‍ പഠിച്ച ശേഷമേ കേന്ദ്രത്തില്‍നിന്നു സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുവെന്നാണ് അറിയുന്നത്. നിലവില്‍ സംസ്‌ഥാനത്തിന് മൂന്നര ലക്ഷം കോടിയിലധികം കടമുണ്ട്.
വിദേശ വായ്‌പ്പയായി സ്വീകരിക്കുന്ന പണത്തിന് സംസ്‌ഥാനം ഗ്യാരണ്ടി നല്‍കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്‌ഥിതി പരിഗണിച്ചുമാത്രമേ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിയൂ. പദ്ധതി ചെലവും വരുമാനവും തമ്മില്‍ പൊരുത്തപ്പെടുമോ എന്ന് പരിശോധിക്കും.
ഇക്കാര്യത്തില്‍ സംസ്‌ഥാനം മുന്നോട്ടുവച്ച വരുമാന കണക്ക് വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ലെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി തെളിവ് സഹിതം വ്യക്‌തമാക്കിയിട്ടുണ്ട്.
സംസ്‌ഥാനത്തിന്റെ വലിപ്പവും ജനസാന്ദ്രതയുമാണ് മറ്റൊരു വിഷയം. മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ വലിയ സംസ്‌ഥാനങ്ങളില്‍ ജനസാന്ദ്രത കുറവാണ്.
വിസ്‌തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് 14-ാം സ്‌ഥാനത്തുമാത്രമാണ് കേരളം. കൂടാതെ സഹ്യപര്‍വതനിരകളും വനമേഖലയും അടക്കം 46.12 ശതമാനം പ്രദേശത്തും ജനവാസം കുറവാണ്. ഇടനാട്ടിലും തീരപ്രദേശത്തുമാണ് മൂന്നുകോടിയില്‍ അധികം ജനം തിങ്ങി വസിക്കുന്നത്. പദ്ധതിക്കായി 20,000-ല്‍ പരം നിര്‍മ്മിതികള്‍ മാറ്റേണ്ടിവരുന്നതോടെ വലിയൊരു ജനവിഭാഗത്തിന് കിടപ്പാടം നഷ്‌ടമാകും. ഇക്കാര്യം ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.
നിലവിലുള്ള റെയില്‍ പദ്ധതികള്‍, പ്രഖ്യാപിത പദ്ധതികള്‍ എന്നിവയും പരിശോധനയ്‌ക്ക് വിധേയമാക്കും. കൊല്ലം മുതല്‍ ഷൊര്‍ണൂര്‍ വരെ സമാന്തര പാതകള്‍ ഒന്നിലധികമുണ്ട്. അങ്കമാലി മുതല്‍ ശബരി റെയില്‍വേ പദ്ധതി പ്രഖ്യാപനത്തിലുണ്ട്. നിലവിലുള്ള ലൈന്‍ കൂടാതെ സമീപത്തുകൂടി മറ്റൊരു ലൈന്‍കൂടി വരുകയെന്നത് വിവിധ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. കാലാവസ്‌ഥാ വ്യതിയാനം, പ്രളയം, നദികളുടെ ആധിക്യം, പദ്ധതിക്കായി ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം പഠിച്ച ശേഷം മാത്രമെ അംഗീകാരം ലഭ്യമാവുകയുള്ളു.
കൂടാതെ പരിസ്‌ഥിതി പഠനവും സാമൂഹികാഘാത പഠനവും നടത്താതെയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിയെ ഹരിത ട്രിബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയും തയ്യാറായികഴിഞ്ഞു.
സജിത്ത് പരമേശ്വരന്‍






