
കൊച്ചി : ഹരിതവൈദ്യുതി ഉപയോഗിച്ച് സില്‍വര്‍ ലൈന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുമെന്ന വാദം തള്ളിക്കളഞ്ഞ് വിദഗ്‌ധര്‍. കേരളം 70 ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്‌തുവരുന്നത്. കല്‍ക്കരി, ജലം, എണ്ണ എന്നീ സ്രോതസുകളില്‍ നിന്നാണ് രാജ്യത്ത് 80 ശതമാനം വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്. ഈ വൈദ്യുതി വാങ്ങിവേണം കെ റെയിലിന് ഉപയോഗിക്കാന്‍. അങ്ങനെ നോക്കുമ്പോള്‍ ഹരിത വൈദ്യുതി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്‌തമാകുന്നു.
മാത്രവുമല്ല, പുനരുപയോഗിക്കാന്‍ കഴിയുന്ന കാറ്റാടി, സൗരോര്‍ജം എന്നീ ഹരിത ഇന്ധനസ്രോതസുകളില്‍ നിന്ന് കെ റയിലിന് വൈദ്യുതി ലഭ്യമാക്കുന്ന പ്രോജക്‌ടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പ്രതിവര്‍ഷം 500 ദശലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി കെ.എസ്.ഇ.ബി. നല്‍കുമെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. കെ.എസ്.ഇ.ബിക്ക് ഇത്രയും യൂണിറ്റ് ഹരിത വൈദ്യുതി നല്‍കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യ മറച്ചുപിടിക്കുകയാണെന്നാണ് വിദഗ്‌ധരുടെ നിലപാട്. പ്രത്യേക ഹരിത വൈദ്യുതി ഗ്രിഡ് ആരംഭിക്കാത്തിടത്തോളം കാലം കാര്‍ബണ്‍ മുക്‌ത സില്‍വര്‍ ലൈന്‍ നടപ്പിലാകില്ല.
നിലവിലുള്ള പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍ തന്നെയാകും സില്‍വര്‍ ലൈനിനും ഉപയോഗപ്പെടുത്തുക. ഇതു മൂലം പ്രതിവര്‍ഷം 3 മുതല്‍ 5 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളപ്പെടും. രാജ്യത്തെ താപനിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് കിലോവാട്ട് മണിക്കൂറിന് 0.95 കിലോഗ്രാം ആണ്.
സില്‍വര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള കാര്‍ബണ്‍ ബഹിര്‍ഗമനമാണിത്. എന്നാല്‍, അത് നടപ്പിലാക്കാനെടുക്കുന്ന വേളയില്‍ വന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തന്നെ സംഭവിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ലൈനുകള്‍, കോണ്‍ക്രീറ്റ് തുണുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍, സ്‌റ്റേഷനുകള്‍, റോളിംഗ് സ്‌റ്റോക്കുകള്‍ എന്നിവയുടെ നിര്‍മാണ ഘട്ടത്തിലെ തത്തുല്യ കാര്‍ബണ്‍ ബഹിര്‍ഗമനം വളരെ വലുതായിരിക്കും. ആഗോളതലത്തില്‍ വിവിധ അതിവേഗ റെയില്‍പ്പാതകളുടെ നിര്‍മാണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മ്മിക്കുമ്പോള്‍ ഏകദേശം 13,000 മുതല്‍ 17,000 വരെ ടണ്‍ കാര്‍ബണ്‍ തത്തുല്യ ബഹിര്‍ഗമനം ഉണ്ടാകുന്നുവെന്നാണു കണക്കുകള്‍.
സില്‍വര്‍ ലൈനില്‍ 2025 നകം 2.88 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുമെന്നും 2052 ഓടെ 5.95 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കും എന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇതിനായി ഹരിത വൈദ്യൂതി ഉപയോഗിക്കുമെന്നുമാണ് വാദം. എന്നാല്‍, കണക്കുകളും വസ്‌തുതകളും നിരത്തിയാണ് പരിസ്‌ഥിതി വാദികളും വിദഗ്‌ധരും ഈ വാദത്തെ എതിര്‍ക്കുന്നത്.
ബൈജു ഭാസി






