
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ നാളുകളില്‍ സര്‍ക്കാരിന് പിറന്നാള്‍ സമ്മാനം തേടി വോട്ടര്‍മാരെ കണ്ട മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിച്ചത് ഷോക് ട്രീറ്റ്മെന്റ്. 99 സീറ്റില്‍ നില്ക്കുന്ന ഭരണമുന്നണിക്ക് സെഞ്ച്വറി തികയ്ക്കാന്‍ തൃക്കാക്കര വിജയിപ്പിക്കണമെന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആവശ്യപ്പെട്ടത്. ഇടതു സ്ഥാനാര്‍ത്ഥി സിക്സര്‍ അടിച്ച്, സെഞ്ച്വറിയോടെ നിയമസഭയില്‍ എത്തുമെന്ന് പ്രചാരണത്തിലുടെനീളം വാചകമടിച്ചവരെ അവസാനബോളില്‍ കുറ്റിതെറിപ്പിച്ച് ഔട്ടാക്കുന്ന കാഴ്ചയാണ് തൃക്കാക്കരയില്‍ കണ്ടത്.
തിരഞ്ഞെടുപ്പില്‍ സാധാരണ ഭരണപക്ഷം വികസന പ്രവര്‍ത്തനവും പ്രതിപക്ഷം ഭരണവിരുദ്ധ വികാരവും ഉയര്‍ത്തും. എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. എല്‍ഡിഎഫ് തന്ത്രങ്ങള്‍ മനസ്സിലാക്കി യുഡിഎഫ് ശരിയായ റൂട്ടിലേക്ക് തിരിച്ചുവന്നതും വിജയത്തിന് മാറ്റുകൂട്ടി. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിത എംഎല്‍എയായി, യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ അംഗമായി ഉമ തോമസ് പ്രതിപക്ഷ നിരയിലിരിക്കും.
ചരിത്രത്തില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലെത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫ് വന്നതോടെ വിവാദങ്ങളുടെ തുടക്കമായി. ജോ സഭയുടെ സ്ഥാനാര്ത്ഥിയെന്നതായിരുന്നു ആദ്യ വിവാദം. സഭയുടെ ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയതാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. ഈ വിവാദം പരമാവധി ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും അതില്‍ അധിക ദിവസം കൊത്തിക്കിടക്കാതെ യുഡിഎഫ് തന്ത്രപരമായി പുറത്തുകടന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ ഇറക്കിയെന്ന ആരോപണവും യുഡിഎഫിനെതിരെ ഉയര്‍ന്നു. പിടിയിലായവര്‍ കോണ്‍ഗ്രസുകാരാണെന്നും ലീഗ് പ്രവര്ത്തകാനാണെന്നും പ്രചാരണം എല്‍ഡിഎഫ് നടത്തി. തിരഞ്ഞെടുപ്പ് ദിനം പോലും അറസ്റ്റ് നടന്നു. പ്രതി ലീഗ് പ്രവര്‍ത്തകനാണെന്ന് പോലീസ് വരെ പറഞ്ഞുനോക്കി. എന്നാല്‍ വിവാദങ്ങള്‍ക്ക് ജനവിധിയില്‍ സ്ഥാനമില്ലെന്ന തൃക്കാക്കരക്കാര്‍ തെളിയിച്ചു.
കെ.റെയില്‍ വിരുദ്ധ വോട്ട് ഏകോപിപ്പിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. കേരളത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ ജീവിക്കുന്ന നഗര കേന്ദ്രീകൃത മണ്ഡലമായതിനാല്‍ കെ.റെയിലിനെ സ്വീകരിക്കുമെന്നും ഫലം അനുകൂലമാകുമെന്നുമായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ. എന്നാല്‍ കെ.റെയില്‍ തിരിച്ചടിയാകുമെന്ന് പ്രചാരണത്തിനിടെ തിരിച്ചറിഞ്ഞ സര്‍ക്കാര്‍, മഞ്ഞക്കുറ്റി ഇടുന്നത് അവസാനിപ്പിക്കാനും പകരം ഏരിയല്‍ സര്‍വേ നടത്താനും തീരുമാനിച്ചു.
അതേസമയം, തൃക്കാക്കര നിവാസികള്‍ ഏറെ ആഗ്രഹിച്ചിരുന്ന മെട്രോ റെയില്‍ അവിടം വരെ നീട്ടാന്‍ ആറു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന പ്രതിഷേധവും അവര്‍ക്കുണ്ടായിരുന്നു. കോവിഡിനു പിന്നാലെ വന്ന വിലക്കയറ്റം, വൈദ്യുതി, കുടിവെള്ള നിരക്ക് വര്‍ധന, യാത്ര നിരക്ക് വര്‍ധനവ് എല്ലാം വോട്ടില്‍ പ്രതിഫലിച്ചു.
ട്വന്റി ട്വന്റി, ആം ആദ്മി പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാതിരുന്നതും യുഡിഎഫിന് ഗുണമായി. അവരുടെ വോട്ടുകളില്‍ കുറച്ച് ചെയ്യാതെ പോയി. കുറച്ച് വോട്ട് നോട്ടയ്ക്ക് കിട്ടി. സിപിഎമ്മും ട്വന്റി ട്വന്റിയുമായുള്ള ഏറ്റുമുട്ടല്‍ അവശേഷിക്കുന്ന വോട്ടുകള്‍ യുഡിഎഫിലെത്തിച്ചു.
കാലാവസ്ഥയും തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി എന്നു കരുതണം. നല്ല മഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന എറണാകുളത്തെ ഡ്രെയ്നേജ് സംവിധാനം അപര്യാപ്തമാണെന്നും പ്രചാരണ കാലത്തുണ്ടായ പെരുമഴ തെളിയിച്ചു. വോട്ടെടുപ്പ് ദിവസും മാറിനിന്ന മഴ നല്ല കാലാവസ്ഥ നല്‍കിയും. ഇതോടെ പ്രകൃതിയെ മറന്നുള്ള വലിയ വികസനമല്ല, പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് വേണ്ടതെന്ന് അവര്‍ വിധിയെഴുതി.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചും മന്ത്രിമാരും എം.എല്‍.എമാരും വീടുകളില്‍ കയറിയിറങ്ങിയുമാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. ജാതി മതം വേര്‍തിരിച്ച് മന്ത്രിമാര്‍ വീട് കയറി എന്ന ആക്ഷേപം ഉണ്ടാക്കിയതല്ലാതെ മറ്റ് ഒരു പ്രയോജനവും ആ പ്രചാരണവും കൊണ്ടുണ്ടായില്ല.






