
സ്വന്തം വീട്ടില്‍ പോലും പെണ്മക്കള് സുരക്ഷിതരല്ലെന്നും പിതാവ് പോലും മകളെ ബലാത്സംഗം ചെയ്തെന്നും കേള്‍ക്കുന്ന അനേകം വാര്‍ത്തകള്‍ക്കിടയില്‍ വിഭിന്നമായ മറ്റൊന്ന് ഇതാ. ചതിക്കുഴിയില്‍ അകപ്പെട്ട് പെണ്‍വാണിഭ സംഘത്തിന് വില്ക്കപ്പെട്ട 14 കാരിയെ പിതാവ് രക്ഷപ്പെടുത്തി. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ മനുഷ്യക്കടത്തിന് വിധേയമായി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായി രണ്ടു തവണ നിര്‍ബ്ബന്ധിത വിവാഹത്തിന് ഇരയാകുകയും പല തവണ ബലാത്സംഗത്തിന് വിധേയമാകുകയും ചെയ്ത മകളെ മൂന്ന് മാസത്തിന് ശേഷമാണ് പിതാവിന് കണ്ടെത്താനായത്.
ദക്ഷിണ ഡല്‍ഹിയിലെ ഒരു ചേരിയിലെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിക്കായിരുന്നു ഈ വിധി. സംഘത്തിന്റെ പിടിയില്‍ പെണ്‍കുട്ടിക്ക് മാസങ്ങളോളം അടച്ചിടപ്പെട്ട ഒരു മുറിക്കുള്ളില്‍ കഴിയേണ്ടി വരികയും മര്‍ദ്ദനത്തിനും ചൂഷണത്തിനും ഇരയാവേണ്ടി വരികയും ചെയ്തു. തനിക്ക് ഒന്നും ഓര്‍ക്കാന്‍ കൂടി വയ്യെന്നും തനിക്ക് തന്നെയാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇനി ഒരിക്കലും പഴയ ജീവിതം തിരികെ കിട്ടില്ല. മാസങ്ങളോളമാണ് കണ്ണീരൊഴുക്കിയത്. ചിലപ്പോഴെല്ലാം ആത്മഹത്യ ചെയ്താല്‍ എന്തെന്ന് വരെ തോന്നിയെന്ന് പറഞ്ഞു.
സംഭവദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ സ്കൂളില്‍ നിന്നും മടങ്ങുമ്പോഴാണ് സംഭവം. തൊട്ടടുത്ത വീട്ടിലെ അടുത്ത കാലത്തെ താമസക്കാരിയായിരുന്ന 26 കാരി മീനു എന്ന സ്ത്രീ അവരുടെ വീട്ടിലേക്ക് വിളിച്ചു. അയല്‍ക്കാരിയും ഏതാനും നാളായി പരിചയവും ഉണ്ടായിരുന്നതിനാല്‍ സംശയിക്കപ്പെടേണ്ട സാഹചര്യം ഇല്ലായിരുന്നു. അവര്‍ എന്തോ കുടിക്കാന്‍ തരികയും തന്നോടൊപ്പം അടുത്ത ക്ഷേത്രത്തിലേക്ക് കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രത്തില്‍ അവര്‍ രണ്ടു പുരുഷന്മാരെ പരിചയപ്പെടുത്തി അവര്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇവിടെ നിന്നും നല്കുന്ന പ്രസാദം വാങ്ങിത്തരാമെന്ന് പറയുകയും ചെയ്തു. ഇത്രയുമേ ഓര്‍മ്മയുള്ളൂ.
പിന്നീട് ബോധം തെളിയുമ്പോള്‍ ഒരു മുറിയിലായിരുന്നു. അവിടെ മീനുവും മറ്റൊരാളും ഉണ്ടായിരുന്നു. ഹരിയാനയില്‍ നിന്നുള്ള ബല്‍ജീത്ത് എന്ന 21 കാരനായിരുന്നു അത്. ഇയാള്‍ തന്നെ 90,000 രൂപയ്ക്ക് വാങ്ങിയെന്ന് പിന്നീട് അറിഞ്ഞു. അതേസമയം അയാള്‍ നല്ലവനായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. താന്‍ വരുന്നത് ഒരു മോശം കുടുംബത്തില്‍ നിന്നുമാണെന്നും മാതാവ് എല്ലാ ദിവസവും തല്ലുമെന്നും പിതാവ് എന്നും ബലാത്സംഗം ചെയ്യുമെന്നുമൊക്കെയാണ് മീനു അയാളോട് പറഞ്ഞിരുന്നത്. എന്നാല്‍ തന്റേത് നല്ല കുടുംബമായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.
എന്നാല്‍ തന്റേത് നല്ല കുടുംബമാണെന്നും ഡല്‍ഹിയില്‍ നിന്നും താന്‍ തട്ടിക്കൊണ്ടു വരലിന് ഇരയാവുകയാണെന്നും അയാളെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞതോടെ ആശ്വാസമായി. എന്നാല്‍ ഇക്കാര്യം ഇയാള്‍ മീനുവിനോട് പറയുകയും നുണ പറഞ്ഞെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിടാന്‍ ഭാവമില്ലായിരുന്ന മീനു ഒരു രാത്രിയില്‍ തന്നെ അവിടെ നിന്നും വീണ്ടും തട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയും ചെയ്തു.
വീണ്ടും പെണ്‍കുട്ടി വില്ക്കപ്പെട്ടു. ഇത്തവണ ഒരാളുടെ വീട്ടില്‍ കൊണ്ടാക്കിയ മീനു അവിടെ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്. വിശാല്‍ എന്ന 22 കാരനാണ് വാങ്ങിയത്. എല്ലാ ദിവസവും ഇയാള്‍ ബലാത്സംഗം ചെയ്യുമായിരുന്നു. ഒരു മുറിക്കുള്ളില്‍ രാത്രിയില്‍ പൂട്ടിയിട്ടു. ചില ദിവസങ്ങളില്‍ ദിവസം പത്തു തവണ വരെ ബലാത്സംഗത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായിരുന്ന അയാള്‍ വടിക്കും ബെല്‍റ്റിനും ചെരുപ്പിനും പതിവായി തല്ലുമായിരുന്നു. അയാള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുക്കേണ്ടിയും വീട് വൃത്തിയാക്കേണ്ടിയും തുണി അലക്കി നല്‍കേണ്ടിയും വന്നു.
എപ്പോഴും അയാള്‍ പുറത്തു പോകുമ്പോള്‍ ബാത്ത്റൂമില്‍ പൂട്ടിയിടും. എന്നാല്‍ നവംബര്‍ 20 ന് രക്ഷപ്പെടാന്‍ അവസരം കിട്ടി. വിശാല്‍ ആരോടോ ഫോണ്‍ ചെയ്യുന്നത് കേട്ടു. വീടിന്റെ വാതില്‍ പൂട്ടാന്‍ ഇയാള്‍ മറന്നുപോയിരുന്നു. തുടര്‍ന്ന് ഇറങ്ങിയോടി. സെക്കന്റുപോലും പാഴാക്കാനില്ലായിരുന്നു. ഓടുന്നതിനിടയില്‍ അടുത്ത ഒരു കട കണ്ടു. അവിടുത്തെ കടക്കാരനോട് ഫോണ്‍ ചോദിച്ചു. എന്നിട്ട് പിതാവിനെ വിളിച്ചു. പിതാവിന്റെ ശബ്ദം കേട്ടപ്പോള്‍ തകര്‍ന്നുപോയി. താന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ സ്ഥലം കടക്കാരന് പിതാവിന് പറഞ്ഞുകൊടുത്തു. അവിടെയെത്തി രക്ഷിക്കാമെന്ന് പിതാവ് പറഞ്ഞു.
പിതാവിന് വേണ്ടി കാത്തു നില്ക്കുമ്പോള് വിശാല്‍ കണ്ടു അയാള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയി. ഇതിനിടയില്‍ ബോധരഹിതയും ആയിരുന്നു. മകളുടെ ഫോണ്‍ കിട്ടിയ പിതാവ് പോലീസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ ഇടപെടലില്‍ വിശാലും മീനുവും ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. താരാ ചന്ദ് എന്ന 57 കാരനും റാം കിഷോര്‍ എന്ന 45 കാരനും ആയിരുന്നു മറ്റു രണ്ടുപേര്‍. സ്ഥലത്തു വെച്ചു തന്നെ വിശാലിനെ പിടികൂടി. കുറ്റം ഇയാള്‍ സമ്മതിച്ചു. പിന്നീട് മീനുവിനെയും താരാചന്ദിനെയും രാം കിഷോറിനെയും വിവിധ ഇടങ്ങളില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, നിര്‍ബ്ബന്ധിതമായി വിവാഹം കഴിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.






