
ന്യൂഡൽഹി: ഡൽഹിയിലെ മാണ്ഡവലിയിൽ 24 വയസ്സുകാരിയെ ഓടുന്ന കാറിനുള്ളിൽ തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം രാജ്യതലസ്ഥാനത്തെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
പരാതിക്കാരി സുഹൃത്തുക്കൾ വഴിയാണ് പ്രതിയെ പരിചയപ്പെടുന്നത്. മോമോസ് കഴിക്കാൻ പോകാമെന്ന് പറഞ്ഞ് പ്രതി യുവതിയെ കാറിൽ കൂടെ കൂട്ടുകയായിരുന്നു. യാത്രാമധ്യേ സി.എൻ.ജി നിറയ്ക്കണമെന്ന് പറഞ്ഞ് വണ്ടി തിരിച്ചുവിട്ട പ്രതി, ആളൊഴിഞ്ഞ ഒരു റോഡിലേക്ക് കാർ ഓടിച്ചുപോവുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
വിജനമായ സ്ഥലത്ത് എത്തിയതോടെ പ്രതി യുവതിയോട് അശ്ലീലമായ രീതിയിൽ സംസാരിക്കാനും ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കാനും തുടങ്ങി. യുവതിയെ മോശമായ രീതിയിൽ സ്പർശിച്ച പ്രതി, കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തു. ഭയന്നുപോയ യുവതി തന്റെ സുരക്ഷയെക്കരുതി ഉടൻ തന്നെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങി.
ഏകദേശം 10 മിനിറ്റോളം ദൈർഘ്യമുള്ളതാണ് ഈ വീഡിയോ. ഇതിൽ യുവതി പ്രതിയുമായി തർക്കിക്കുന്നതും, തനിക്കിനി ജീവിക്കേണ്ടെന്നും തന്നെ കാറിൽ നിന്ന് ഇറക്കിവിടണമെന്നും കരഞ്ഞുപറയുന്നതും വ്യക്തമാണ്. ഒരു ഘട്ടത്തിൽ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുമെന്ന് യുവതി പ്രതിയെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. തന്നെ സ്പർശിക്കാൻ അനുവദിക്കുന്നതിനേക്കാൾ ഭേദം പരിക്കേൽക്കുന്നതാണെന്ന് യുവതി വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാണ്ഡവലി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ പ്രധാന തെളിവായി യുവതി പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.






