
ബി.ഉണ്ണിക്കൃഷ്ണന്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന ‘ക്രിസ്റ്റഫര്‍’ ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലുമാളില്‍ വച്ച് നടത്തിയ ചടങ്ങില്‍ മമ്മൂട്ടി സിനിമയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ സിനിമ ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നതെന്നും, സിനിമ അന്നു തന്നെ കാണണമെന്നില്ല എന്നുമാണ് മെഗാസ്റ്റാര്‍ പറയുന്നത്. ‘‘ഈ സിനിമ ഫെബ്രുവരി ഒന്‍പതാം തീയതി റിലീസാണ്. സിനിമ എല്ലാവരും ഒന്‍പതാം തീയതി തന്നെ കാണണമെന്നില്ല. കാരണമിത് കുറച്ചു ദിവസം തിയേറ്ററിലുണ്ടാകും. അതില്‍ ഒന്‍പതാം തീയതി എല്ലാവരും ആളെക്കൂട്ടാന്‍ വേണ്ടി പോയി കാണുക. പിന്നെ അടുത്തടുത്ത ദിവസങ്ങളിലും പോയി കാണുക. അത് എനിക്കു വേണ്ടി മാത്രമല്ല, മലയാള സിനിമയ്ക്ക് വേണ്ടി, സിനിമാ പ്രവര്‍ത്തകര്‍ക്കു വേണ്ടി, മലയാള സിനിമയുടെ സംസ്കാരത്തിനു വേണ്ടിയൊക്കെ ഈ സിനിമ നിങ്ങള്‍ തന്നെ വളര്‍ത്തി വലുതാക്കി ഒരു വലിയ മഹാ സംഭവമാക്കി മാറ്റണം...’’ എന്നു തുടരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. സിനിമയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഇല്ലെന്നും നല്ല സിനിമയാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റഫർ സിനിമയെ കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ മമ്മൂട്ടി തുറന്നു പറയുകയും ചെയ്തു.
മമ്മൂട്ടിയെ കാണാന്‍ വന്‍ ജനാവലിയാണ് കൊച്ചി ലുലുമാളില്‍ തടിച്ചു കൂടിയത്. കൊച്ചിയെ ഇളക്കിമറിച്ചാണ് താരം ലുലുമാളില്‍ എത്തിയത്. ആരാധകരെ നിയന്ത്രിക്കാന്‍ പോലും നന്നേ പാടു പെട്ടിരുന്നു. മമ്മൂട്ടി പറഞ്ഞ ഓരോ വാക്കുകളും നിറഞ്ഞ കരഘോഷത്തോടെയും ആവേശത്തോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. ഷൈനിനെതിരെ കൂക്കി വിളിച്ചവരോടും ശാന്തരാകാന്‍ മമ്മൂട്ടി അഭ്യര്‍ത്ഥിച്ചിരുന്നു.






