
കീരവാണി ഒരു രാഗത്തിന്റെ പേരാണ്. കര്‍ണാടക സംഗീതത്തിലെ ഇരുപത്തിയൊന്നാം മേളകര്‍ത്താരാഗം. ആ രാഗത്തിന്റെ പേരില്‍ ഒരു മനുഷ്യനുണ്ട്. അടിമുടി സംഗീതത്തില്‍ പൂത്തുലഞ്ഞുനില്ക്കുന്ന ഒരു മനുഷ്യന്. കൊഡൂരി മരഗതമണി കീരവാണി എന്ന എം.എം. കീരവാണി. ഇന്ന് കീരവാണി കേവലം ഒരു രാഗത്തിന്റെ പേര് മാത്രമല്ല. ഇന്ത്യന്‍ സംഗീതത്തിന്റെ പര്യായപദങ്ങളില്‍ ഒന്നുകൂടിയാണ്. ഇന്ത്യന്‍ സംഗീതത്തിന് ഓസ്കറിന്റെ തലയെടുപ്പ് സമ്മാനിച്ച മാന്ത്രിക സംഗീതജ്ഞന്.
1990ല്‍ കല്‍ക്കി എന്ന തെലുങ്ക് ചിത്രത്തിലൂടെ ആരംഭിച്ച ആ സംഗീതയാത്ര, ഇന്ന് ഓസ്കര് വേദിയിലൂടെ, അഭിമാനത്തിന്റെ ചുവടുകള്‍ ചവിട്ടി മുന്നോട്ട് കുതിക്കുമ്പോള്‍, അത് ഇന്ത്യന്‍ സംഗീതത്തിന്റെ കുതിപ്പിനെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഓസ്കര് വേദിയില്‍ കീരവാണിയും അദ്ദേഹത്തിന്റെ സംഗീതവും ആദരിക്കപ്പെടുമ്പോള്‍ നമ്മള് മലയാളികള്‍ക്കും അതില്‍ മനസുനിറഞ്ഞ് അഭിമാനിക്കാം. കാരണം സംഗീതത്തിന്റെ ആ കീരവാണി മാജിക് അനുഭവിക്കാന്‍ നമ്മുടെ മലയാളത്തിനും ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നതുതന്നെ.
* നീലഗിരി കേറിവന്ന സംഗീതം
1991ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ''നീലഗിരി''യിലൂടെയാണ് കീരവാണിയുടെസംഗീതം മലയാളത്തിലെത്തുന്നത്. നീലഗിരിയിലെ മഞ്ഞിന്റെ തണുപ്പ് ആ പാട്ടുകളിലൂടെ മലയാളി ആദ്യമായി അറിഞ്ഞു. ഉള്ളില്‍ മഞ്ഞുവീണ ഫീല്‍ തന്ന പാട്ടുകളായിരുന്നു ഓരോന്നും.
''തുമ്പീ നിന് മോഹം പൂവണിഞ്ഞുവോ ചുണ്ടില്‍ രാഗം തേന്‍ പകര്ന്നുവോ'' എന്ന ചിത്ര പാടിയ പാട്ടായിരുന്നു അദ്ദേഹം ആദ്യമായി കമ്പോസ് ചെയ്തത്. കറുകനാമ്പും കവിതമൂളും, കിളിപാടുമേതോ മലമേടുകാണുവാന്, മേലേ മാനത്തെ തേര് നീലക്കുന്നിന്റെ ചാരെ എന്നീ പാട്ടുകളൊക്കെ പി.കെ. ഗോപിയുടെ വരികളുടെ ഭംഗികൊണ്ടും കീരവാണിയുടെ മ്യൂസിക്കിന്റെ മനോഹാരിത കൊണ്ടും മലയാളമനസുകളെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകതന്നെ ചെയ്തു. മഞ്ഞുവീണ മലകളും താഴ്വരകളും നിറഞ്ഞ നീലഗിരിയുടെ ഭംഗി ആ പാട്ടുകളില്‍ നിറഞ്ഞുതുളുമ്പിക്കിടന്നു. മഞ്ഞുവീണ പുല്‍ത്താരയില്‍ എന്ന പാട്ടിലെ നീലഗിരിയഴകില് എന്ന ഹൈപ്പിച്ച് പോര്‍ഷന്‍ ആ സിനിമയുടെയും ആ ഭൂപ്രകൃതിയുടെയും മുഴുവന്‍ മൂഡിനെയും ആവാഹിക്കുന്നതാണ്.
നീലഗിരി കേറിവന്ന കീരവാണി മ്യൂസിക് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിക്കുന്നത് 1992ല്‍ പുറത്തിറങ്ങിയ ''സൂര്യമാനസം'' എന്ന മമ്മൂട്ടി ചിത്രത്തിലാണ്. അതിലെ ''തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം'' എന്ന പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രം മലയാളി തീയേറ്ററില്‍ കയറിയ കാലം. ആരുടെ മനസിനെയും തൊടുന്നതായിരുന്നു കൈതപ്രത്തിന്റെ ആ വരികള്‍. ആ വരികളുടെ ഭാവത്തിന് ഒട്ടും ചോര്‍ച്ചയുണ്ടാകാതെ കീരവാണി, സംഗീതത്തിന്റെ ശ്വാസം പകര്‍ന്നപ്പോള്‍ അത് യേശുദാസിന്റെ കരിയര്ബെസ്റ്റായി മാറി. ഇന്നും ആ പാട്ട് മലയാളികളുടെ ഗൃഹാതുരമായ ഓര്‍മ്മയാണ്.
ദേവരാഗത്തിന്റെ അവതാരപ്പിറവി
1996 ലാണ് ഭരതന് ''ദേവരാഗ''വുമായി വരുന്നത്. ആ രാജകീയ വരവ് മലയാളി അറിഞ്ഞത് അതിലെ ആരെയും വശീകരിക്കുന്ന പാട്ടുകള്‍ കേട്ടാണ്. കീരവാണിയുടെ സംഗീതജീവിതത്തിലെ വലിയ ടേണിങ് പോയിന്റായിരുന്നു ആ പാട്ടുകള്‍. 'ശശികല ചാര്‍ത്തിയ ദീപാവലയം', 'യ യ യാ യാ യാദവാ', 'ശിശിരകാല മേഘമിഥുന രതിപരാഗമോ' എന്നീ പാട്ടുകളെല്ലാം മലയാളത്തിലെ ക്ലാസിക് പാട്ടുകളുടെ പെട്ടിയിലെ മുന്തിയ ഇനങ്ങളായി ഇന്നും നിലനില്ക്കുന്നു എന്ന് പറയുന്നിടത്താണ് കീരവാണിയുടെ പ്രതിഭയുടെ ആഴം തിരിച്ചറിയപ്പെടുന്നത്.
എന്നാല്‍, ദേവരാഗത്തിനുശേഷം ആ സംഗീതപ്രതിഭയുടെ പാട്ടുകളെ മലയാള സിനിമ അധികം ഉപയോഗിച്ചില്ല. മലയാളത്തിന്റെ നഷ്ടം എന്നല്ലാതെ എന്തുപറയാന്‍. എന്നാല്‍, 'ധീര'യിലെയും 'ബാഹുബലി'യിലെയും 'ആര്.ആര്.ആറി'ലെയുമൊക്കെ പാട്ടുകള്‍ മലയാളികളെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ സംഗീതപ്രേമികളെയും കീരവാണി മ്യൂസിക്കിന്റെ അടിമകളാക്കി മാറ്റിക്കൊണ്ടേയിരുന്നു. ആ കീരവാണി മ്യൂസിക് വീണ്ടും മാജിക് ആവര്‍ത്തിച്ചിരിക്കുന്നു. ആദ്യം ഗോള്‍ഡന്‍ ഗ്ളോബിലൂടെ. ഇപ്പോള്‍ ഓസ്കാറിലൂടെയും. അതെ... കീരവാണി വെറുമൊരു രാഗമല്ല; ദേവരാഗമാണ്.






