
ന്യൂഡല്‍ഹി: ഇന്ത്യാക്കാരുടെ സ്വപ്നഭൂമിയായ കാനഡ വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി. സ്റ്റുഡന്റ് വിസയില്‍ എത്തിയ ഇവര്‍ തങ്ങള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രവേശന ഓഫര്‍ ലെറ്റര്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി നേരിടുന്നത്.
കനേഡിയന്‍ ബോര്‍ഡ് സെക്യൂരിറ്റി ഏജന്‍സി ഇവര്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ കൂടുതലും പഞ്ചാബില്‍ നിന്നുള്ളവരാണ്. ജലന്ധര്‍ അടിസ്ഥാനമാക്കിയ ഏജന്‍സി വഴിയാണ് ഇവര്‍ കാനഡയില്‍ പഠിക്കാന്‍ എത്തിയത്. 2018 മുതല്‍ 2022 വരെയ്ക്കുള്ള വിസാ അപേക്ഷകളായിരുന്നു ഇവര്‍ ഫയല്‍ ചെയ്തിരുന്നത്.
ഹംബറിലെ കോളേജിലെ അഡ്മിഷന് ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവിനുമായി 16 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് ഏജന്‍സി ഇവരില്‍ നിന്നും ഈടാക്കിയത്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ജലന്ധറിലെ ഏജന്‍സിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. സ്ഥിരതാമസം, പൗരത്വം, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കാരണം കാനഡയുടെ കുടിയേറ്റനയത്തിന് ഇന്ത്യാക്കാരില്‍ നിന്നും വലിയ സ്വീകാര്യതയാണ് കിട്ടുന്നത്.
അതുകൊണ്ടു തന്നെ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വലിയ സ്വപ്നഭൂമിയാണ് കാനഡ. 2022 ല്‍ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് 2000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു വലഞ്ഞത്. പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോളേജുകള്‍ വിദ്യാര്‍ത്ഥികളോട് 9 ലക്ഷം മുതല്‍ 17.70 ലക്ഷം വരെ ഡെപ്പോസിറ്റ് അടയ്ക്കാന്‍ ആവശ്യപ്പെടാറുണ്ട്.
(വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മകചിത്രം)






