
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്.
അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്ന ഈ കേസിലാണ് ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗകൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യതത്. കലൂരിലെ വിജയ ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ പത്രത്തിനുള്ള അക്കൗണ്ടില്‍ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിന്നീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടില്‍ മാറ്റിയെന്നുമാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി. പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിന്റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹർജി തുടർവാദത്തിനായി മാറ്റിയത്.
