
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഴിച്ചുവിട്ട ''മിത്ത്'' വിവാദം കൂടുതല്‍ ചൂടുപിടിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണങ്ങള്‍ക്കും വഴി തുറക്കുകയാണു വിവാദം.
ഷംസീറിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ്. ഇന്നലെ വിശ്വാസസംരക്ഷണ ദിനം ആചരിച്ചപ്പോള്‍, ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്നു വ്യക്തമാക്കി സി.പി.എം. നിലപാടു കടുപ്പിച്ചു. വിഷയത്തില്‍ എന്‍.എസ്.എസിനു പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം, കരുതലോടെയാണു ബി.ജെ.പിയുടെ ഇടപെടല്‍. ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും ഗുണം കോണ്‍ഗ്രസ് കൊണ്ടുപോയെന്ന വിലയിരുത്തലാണ് ബി.ജെ.പിയെ പിന്നോട്ടുവലിക്കുന്നത്. ഷംസീറിനെക്കൊണ്ടു പ്രസ്താവന പിന്‍വലിപ്പിച്ചു വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. മുന്െകെയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനത്തിനു ദിവസങ്ങള്‍മാത്രം ശേഷിക്കെ, സഭയ്ക്കകത്തും പുറത്തും വിവാദം ആളിക്കത്തുമെന്നാണു സൂചന. മണിപ്പുരിലും ഹരിയാനയിലും നടക്കുന്നതു മറക്കരുതെന്നും ഭരണഘടനാ പദവികളിലിരിക്കുന്നവര്‍ ഉത്തരവാദിത്വം കാട്ടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ശബരിമലയ്ക്കുശേഷം സി.പി.എം. വീണ്ടും വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വര്‍ഗീയവാദികള്‍ക്ക് ആയുധമാക്കാന്‍ കഴിയുന്ന പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഓര്‍മ്മപ്പെടുത്തി.
വിഷയത്തില്‍ ബി.ജെ.പി. മുതലെടുപ്പ് നടത്താതിരിക്കാനും കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിശ്വാസസംരക്ഷണത്തില്‍ ബി.ജെ.പി. ഉള്‍പ്പെടെ ആരുമായും യോജിച്ചു നീങ്ങുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കുമ്പോള്‍ എന്‍.എസ്.എസിന്റെ ബി.ജെ.പിയോടുള്ള എക്കാലത്തെയും സമീപനം ഓര്മിപ്പിപ്പിച്ച് അവരെ പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ചങ്ങനാശേരിയില്‍ എന്‍.എസ്.എസ്. പ്രക്ഷോഭത്തിനൊപ്പം മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍, അവരെ ബി.ജെ.പിക്കാരായി കാണാതെ നായന്മാരായി കണ്ടാല്‍ മതിയെന്നായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രതികരണം.
വിവാദം തെരഞ്ഞെടുപ്പു രാഷ്ട്രീയമെന്ന നിലയിലേക്ക് എത്തിക്കാനാണു സി.പി.എം. ശ്രമം. ഷംസീര്‍ മാപ്പുപറയുകയോ തിരുത്തിപ്പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കി. കാര്യം കാണാനുള്ള എന്‍.എസ്.എസിന്റെ ശ്രമമാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് രൂക്ഷമായി വിമര്‍ശിച്ചു.
ഹിന്ദു സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍ മാപ്പ് പറയണമെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഗണപതിക്ഷേത്രങ്ങളില്‍ തേങ്ങയുടച്ചും പ്രാര്‍ഥിച്ചും നാമജപഘോഷയാത്ര നടത്തിയുമായിരുന്നു ഇന്നലെ എന്‍.എസ്.എസിന്റെ പ്രതിഷേധം. തിരുവനന്തപുരത്തു െവെകിട്ട് നടന്ന നാമജപ ഘോഷയാത്രയില്‍ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പാളയം ഗണപതി ക്ഷേത്രത്തില്‍നിന്നു പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നടന്ന നാമജപ ഘോഷയാത്രയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. നേതാക്കളും അനുഭാവികളും അണിചേര്‍ന്നിരുന്നു. വിവാദത്തില്‍ എസ്.എന്‍.ഡി.പി. യോഗം കരുതലോടെയാണ് ഇടപെടുന്നത്.






