
പട്‌ന: ബിഹാറിലെ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ ഇനിമുതൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് പൂർണമായും നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 2025-30 കാലയളവിലേക്കുള്ള സംസ്ഥാനത്തിന്റെ വികസന പദ്ധതിയായ 'സാത്ത് നിശ്ചയ്-3' പ്രകാരമാണ് ഈ നിർണ്ണായക തീരുമാനം. "ആരോഗ്യം പ്രാപ്യമാണ്, ജീവിതം സുരക്ഷിതമാണ്" എന്ന പ്രമേയത്തിലൂന്നി സർക്കാർ ആശുപത്രികളിലെ സേവനം കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ കോളജുകളിലെ ഫാക്കൽറ്റി അംഗങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും. സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിക്കുന്നതിലൂടെ ഡോക്ടർമാർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി 'നോൺ-പ്രാക്ടീസിംഗ് അലവൻസ്' (NPA) നൽകാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറപ്പെടുവിക്കും.
ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരമൊരു നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം കൂടുതൽ സമയം ലഭ്യമാക്കുന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ പൊതുജനാരോഗ്യ മേഖലയിൽ വലിയ പുരോഗതി കൈവരിക്കാനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.






