
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ വാർത്തകളിൽ ഇടം നേടുന്നത് ദി ആർച്ചീസിലൂടെയുള്ള അഭിനയ അരങ്ങേറ്റത്തിലൂടെ മാത്രമല്ല അടുത്തിടെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയും ചടങ്ങിൽ തന്റെ ചിന്തകൾ പങ്കിടുകയും ചെയ്യുന്നതിലൂടെയാണ്. കോയൽ പുരി റിഞ്ചെറ്റിന്റെ ആദ്യ നോവലായ ക്ലിയർലി ഇൻവിസിബിൾ ഇൻ പാരീസിന്റെ പ്രകാശന ചടങ്ങിലാണ് സുഹാന വളരെ പക്വതയോടെ സംസാരിച്ചത്. മകള്‍ സുഹാന സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗരി ഖാൻ കുറിച്ച വൈകാരികമായ വരികളുടെ തുടര്‍ച്ചയെന്നോണമാണ് ഷാരൂഖും സോഷ്യൽ മീഡിയയയിൽ കുറിച്ചിരിക്കുന്നത്. ഷാരൂഖിനൊപ്പം താനാദ്യമായി പങ്കെടുത്തത് ഒരു പുസ്തക പ്രകാശനത്തിലായിരുന്നു. ഇപ്പോള്‍ അതുപോലൊരു പരിപാടിയില്‍ തന്നെ സുഹാനയും സംസാരിക്കുന്നത് കാണുമ്പോള്‍ ജീവിതചക്രം പൂര്‍ത്തിയായത് പോലെ തോന്നുന്നു എന്നാണ് ഗൗരി കുറിച്ചിരുന്നത്.
ഈ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഷാരൂഖും കുടുംബത്തെ കുറിച്ച് കുറിച്ചു. "അതെ നമ്മുടെ ജീവിതചക്രം പൂര്‍ത്തിയാവുകയാണ്, നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണ് അത് പൂര്‍ത്തിയാക്കാൻ സഹായിക്കുന്നത്. അവരെ മൂന്ന് പേരെയും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാൻ നീ ഒരുപാട് ചെയ്തു. അവരെ പഠിപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുന്നതിന്റെ അഭിമാനവും ആനന്ദവും എന്താണെന്ന് അവരെ അറിയിച്ചു. സുഹാന അക്കാര്യത്തില്‍ മിടുക്കിയുമാണ്. എല്ലാം ശരിയാണ് പക്ഷേ അവളുടെ നുണക്കുഴി എന്റേതാണ്..." ഷാരൂഖ് കുറിച്ചു.
ഇതില്‍ അവസാനമായി മകളുടെ നുണക്കുഴിയുടെ അവകാശം മാത്രം സ്നേഹപൂര്‍വം തട്ടിയെടുക്കുന്ന അച്ഛന്റെ കുറുമ്പാണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുന്നത്. ഇങ്ങനെ കുറുമ്പോടെ സംസാരിക്കാൻ തങ്ങളുടെ പ്രിയതാരത്തിന് മാത്രമേ കഴിയൂ എന്നും ഇത് കേള്‍ക്കാനാണ് തങ്ങള്‍ക്ക് എപ്പോഴുമിഷ്ടമെന്നും ആരാധകര്‍ എസ്ആര്‍കെയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നു.
പരിപാടിയിൽ സംസാരിക്കുന്ന സുഹാന ഖാന്റെ വീഡിയോ ഇന്റർനെറ്റിൽ വന്നതോടെ താരപുത്രിയുടെ ആത്മവിശ്വാസവും പ്രസംഗ വൈദഗ്ധ്യവും ആരാധകർക്ക് വ്യക്തമായി. അച്ഛൻ ഷാരൂഖ് ഖാനെപ്പോലെ വാചാലയായി സുഹാനയും സംസാരിക്കുന്നുവെന്ന് ആരാധകർ കമന്റുകൾ ചെയ്യുന്നു. "ജനിതകപരമായി ഒരു ബുദ്ധിജീവി, തലച്ചോറുള്ള സുന്ദരി. വളരെ നല്ല പെരുമാറ്റമുള്ള കുട്ടി! ആർച്ചീസിനായി കാത്തിരിക്കുന്നു,അവൾ അവളുടെ അച്ഛനെപ്പോലെയാണ്" എന്നതടക്കമാണ് കമന്റുകൾ.






