
തിരുവനന്തപുരം: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങള്‍ക്ക് സീനിയോറിട്ടി കൂടി മാനദണ്ഡമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചത് കൊണ്ടാണ് ഏഴു പ്രാവശ്യവും വന്‍ ഭൂരിപക്ഷത്തിന് ജയിച്ച് സഭയില്‍ എത്താന്‍ കഴിഞ്ഞതെന്നും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തീരുവഞ്ചൂര്‍.
അതേസമയം മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം താന്‍ ഉന്നയിക്കില്ലെന്നും സ്ഥാനത്തിന് വേണ്ടി പടവെട്ടുന്നവരാണ് അവരവര്‍ക്ക് വേണ്ടി വാദം ഉന്നയിക്കുക തനിക്ക് അതിന്റെ കാര്യമില്ലെന്നും പാര്‍ട്ടിയിലെ യോഗ്യന്‍ മുഖ്യമന്ത്രിയാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ പിന്നെ സീനിയോറിറ്റി തനിക്കാണ്. അപ്പോള്‍ പ്രതിപക്ഷ നേതാവാകണമെന്ന് ആഗ്രഹം തനിക്കുണ്ടായാല്‍ തെറ്റു പറയാനാകുമോയെന്ന് ചോദിച്ച തിരുവഞ്ചൂര്‍ അതിന് വേണ്ടി ആളെ സംഘടിപ്പിക്കുകയോ വാര് റൂം തുറക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്. സീനിയോറിറ്റി മാത്രമല്ല മറ്റു പല ഘടകങ്ങളും നോക്കിയാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കുന്നത്. ഒരു സ്ഥാനത്തിന് വേണ്ടിയും വാശിപിടിച്ചും വാര് റൂം തുറന്നും പ്രവര്‍ത്തിക്കുന്നയാളല്ല താന്‍. സ്ഥാനത്തിന് വേണ്ടി സഹപ്രവര്‍ത്തകരെ കുറ്റപ്പെടുത്തില്ല. എല്ലാവരും കൂടി ചേരുന്നതാണ് പാര്ട്ടിയെന്നുംപറഞ്ഞു. നിയമസഭയില്‍ ഇത് ഏഴാം തവണയാണെന്നും ഇത്രയൂം തവണ എംഎല്‍എ ആയിട്ടുള്ളത് താന്‍ മാത്രമാണെന്നും അത് റെക്കോഡാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടി പറയില്ലെന്നും പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ടിന് അപ്പുറമാണ് ഗ്രൂപ്പ് സമവാക്യങ്ങളുണ്ടാകുന്നത്. ഇപ്പോള്‍ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി. അതേ സമവാക്യം തന്നെ ഇപ്പോഴും നിൽക്കണമെന്ന വാശി നമുക്ക് പിടിക്കാനാവില്ല. സമാന അഭിപ്രായമുള്ള ആളുകൾ ഒരുമിച്ച് അഭിപ്രായവിനിമയം നടത്തുന്നത് ഗ്രൂപ്പായി കാണുന്നില്ല. കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകണം എന്നതാണ് . പുതുപ്പള്ളിയിലെ അഭൂതപൂർവ്വമായ വിജയത്തിൽ മനസ്സിലാക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.






