
നടന് കുണ്ടറ ജോണിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദന പങ്കുവെച്ച് ഗായകന് എം.ജി.ശ്രീകുമാര്‍. ജോണിയുമായി പതിറ്റാണ്ടുകള്‍ നീണ്ട അടുപ്പമുണ്ടായിരുന്നെന്നും അദ്ദേഹം തനിക്ക് സ്വന്തം സഹോദരനെപ്പോലെയായിരുന്നുവെന്നും ഗായകന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'കുണ്ടറ ജോണി നമ്മളെ വിട്ടു പോയി. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതല്‍ എന്റെ അടുത്ത സഹോദരനായിയുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസില്‍ എത്തുന്ന അന്നത്തെയും ഇന്നത്തെയും സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ എല്ലാ സിനിമ പ്രവര്‍ത്തകരും താമസിച്ചിരുന്ന ഒരു പാര്‍പ്പിടം. അവിടെ ജോണിച്ചായനോടൊപ്പം ആ കൊച്ചു മുറിയില്‍ ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാന്‍. അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു', എം.ജി.ശ്രീകുമാര്‍ കുറിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് നടന് കുണ്ടറ ജോണി അന്തരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹബാധിതനായതിനെത്തുടര്‍ന്ന് കുറച്ചു കാലമായി പൊതുപരിപാടികളില്‍ സജീവമായിരുന്നില്ല.നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാനായിരുന്നു.
1978ല്‍ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നീട് എ.ബി. രാജിന്റെ കഴുകന്, ചന്ദ്രകുമാറിന്റെ അഗ്നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്, ഗോഡ് ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. കിരീടത്തില്‍ ചെയ്ത പരമേശ്വരന് എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.






