
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, എന്നീ ഭാഷകളില്‍ മികച്ച അഭിനേത്രി എന്ന നിലയിലും സംവിധായക എന്ന നിലയിലും പേരെടുക്കാൻ സാധിച്ച താരമാണ് രേവതി. എണ്‍പതുകളില്‍ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നായിക എന്ന നിലയില്‍ സിനിമാസ്വാദകര്‍ക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം നടിയാണ് രേവതി. ഏറ്റവും ജനപ്രീതി നേടിയ താരങ്ങളില്‍ ഒരാളായ രേവതി ചെയ്ത കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകാറുണ്ട്. കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍ തുടങ്ങിയ മലയാള സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഭരതൻ ചിത്രമായ കാറ്റത്തെ കിളിക്കൂടിലൂടെയാണ് രേവതി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മൗനരാഗം, പുന്നഗൈ മന്നൻ, കിഴക്ക് വാസല്‍ തുടങ്ങിയ സിനിമകള്‍ തമിഴില്‍ രേവതി ചെയ്ത സിനിമകളില്‍ പലതും വൻ ജനപ്രീതി നേടി. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി അഭിനയിച്ച താരം സംവിധായികയുടെ കുപ്പായവും അണിഞ്ഞിട്ടുണ്ട്. സലാം വെങ്കി എന്ന ബോളിവുഡ് ചിത്രമാണ് രേവതി അടുത്തിടെ സംവിധാനം ചെയ്ത ചിത്രം. കജോളായിരുന്നു സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
ഇപ്പോഴിതാ താരം ഇമോജി സംസ്കാരവും സിനിമാ വ്യവസായത്തിലെ കാസ്റ്റിംഗ് കൗച്ചും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള എബിപി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവിധ ഇമോജികളുടെ അര്‍ത്ഥം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ രേവതി, ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, തെറ്റായ സന്ദേശങ്ങള്‍ കൈമാറുന്നത് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
‘‘ഒരു പ്രൊഫഷണല്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍, ഇമോജികള്‍ ഉപയോഗിക്കരുത്. ഇത് വളരെ കഠിനമായ ഒരു കാലഘട്ടമാണ്. ഞാൻ ഇതുവരെ അനുഭവിച്ചതിലും കൂടുതല്‍ ഇപ്പോഴത്തെ തലമുറ അനുഭവിക്കുന്നുണ്ട്. കുറച്ചു കൂടെ പ്രയാസമായ വെല്ലുവിളികളിലൂടെയാണ് അവര്‍ കടന്നുപോകുന്നുണ്ട്. മൊബൈല്‍ ഫോണുകളും സന്ദേശമയയ്ക്കലുമാണ് ഒട്ടനവധി പ്രശ്നങ്ങളുടെ മൂലകാരണം. മുൻകാലങ്ങളില്‍ ആളുകള്‍ നിര്‍ദ്ദേശങ്ങളുമായി മറ്റുള്ളവരെ സമീപിക്കാൻ അല്‍പ്പം മടിച്ചുനിന്നിരുന്നു.
ഒരു വ്യക്തിയുടെ കണ്ണുകളിലേക്ക് നോക്കി അവരോട്, ‘എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കണം’ എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാലത്ത്, നിങ്ങള്‍ അത്തരം കാര്യങ്ങള്‍ SMS വഴി പറയുന്നു. മുൻകാലങ്ങളില്‍, ഇത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, പുരുഷന്മാരും സ്ത്രീകളും തമ്മില്‍ അല്‍പ്പം ഫ്ലര്‍ട്ടിംഗ് നിലനിന്നിരുന്നു, അക്കാലത്ത് ഞങ്ങള്‍ക്ക് ‘സമ്മതം’ എന്നൊരു പ്രയോഗം ഇല്ലായിരുന്നു. അന്ന് കണ്‍സന്റിനെക്കുറിച്ചൊന്നും അറിയില്ല. ഡിപ്ലോമാറ്റിക്കായി നോ എന്ന് പറയും. സിനിമാ രംഗത്ത് ഇത്തരം കാര്യങ്ങള്‍ പറയാൻ ബുദ്ധിമുട്ടാണ്. കാരണം അത് എല്ലായിടത്തും പ്രചരിക്കും. എന്റെ അമ്മ എന്നോട് വളരെ ഓപ്പണ്‍ ആയിരുന്നു. മോശം സ്പര്‍ശനവും ശരിയായ സ്പര്‍ശനവും എനിക്ക് പറഞ്ഞു തന്നു. എനിക്ക് എന്തും തുറന്ന് പറയാൻ പറ്റുന്ന സാഹചര്യത്തിലാണ് ഞാൻ വളര്‍ന്നത്.
പക്ഷെ അപ്പോള്‍ പോലും ഞാൻ ഡിപ്ലോമാറ്റിക്കായാണ് നോ പറഞ്ഞതെന്ന് ഇന്ന് തോന്നുന്നുണ്ട്. ഇന്നാണെങ്കില്‍ ‘സോറി, എനിക്ക് താല്പര്യമില്ലെന്ന് കൃത്യമായി പറഞ്ഞേനെ’. ഇന്ന് ഇത്തരം ചോദ്യങ്ങള്‍ മെസേജുകളായി വരുന്നു. ഡബ്ല്യുസിസിയില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ഇമോജികള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നമ്മള് മനസിലാക്കണം. ഇമോജികളിലൂടെ തെറ്റായ സൂചനയാണ് നിങ്ങള്‍ നല്‍കുന്നത്. ഒരു പ്രൊഫഷണല്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇമോജികള്‍ ഉപയോഗിക്കരുത്. എന്താണോ പറയാനുള്ളത് അത് പറയുക. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ വര്‍ക്ക് ലഭിക്കില്ല. കുട്ടികള്‍ എപ്പോഴും ബാലൻസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത് കഠിനകരമായ സമയമാണ്. ഞാനൊരിക്കലും കടന്ന് പോകാത്ത സാഹചര്യങ്ങളിലൂടെ അവര്‍ പോകുന്നുണ്ട്.....’’ രേവതി പറയുന്നു.
ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന നടി പിന്നീട് മടങ്ങി വന്നത് പാട്ടിന്റെ പാലാഴി, പെണ്‍പട്ടണം, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്താണ്. സിനിമാ രംഗത്ത് രേവതി ഇന്നും സജീവമാണ്. കഴിഞ്ഞ വര്‍ഷം ഭൂതകാലം എന്ന മലയാള സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേവതിക്ക് ലഭിച്ചു.






