
കൊച്ചി: കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്കി.
കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിർദേശിച്ചു.
ന്യൂഡല്‍ഹിയിലുള്ള മന്ത്രി പി രാജീവ് കേരളത്തിലേക്ക് തിരിച്ചതായി അറിയിച്ചു. പോലീസുകാരോടും അധികൃതരോടും സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിവരങ്ങള്‍ ആരായുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിയിലെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് യഹോവ സാക്ഷികളുടെ പരിപാടിക്കിടെ സ്ഫോടനം ഉണ്ടായത്. ഒരു സ്ത്രീ മരിച്ചു, 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെട് ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. എന്താണ് സ്ഫോടനത്തിന്റെ കാരണമെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമാണിന്ന്.
നാല് തവണ സ്ഫോടനം ഉണ്ടായെന്നും പുകപടലം ഉയർന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ
മണം വ്യാപിച്ചെന്നും ചിലർ പറയുന്നു. സ്ഫോടനത്തിന് ശേഷം ഹാള്‍ പോലീസ് സീല്‍ ചെയ്തു.





