
ന്യൂഡല്‍ഹി: നഗരം പുകപടലത്തിന്റെ പിടിയില്‍ അകപ്പെട്ടതോടെ ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള് മന്ത്രിസഭ കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചിക്കുന്നു. നവംബര്‍ 20-21 ന് കൃത്രിമമഴ പെയ്യിക്കാന്‍ ഐഐടി വിദഗ്ദ്ധരുടെ പ്രത്യേക ടീമുമായി ഡല്‍ഹി മന്ത്രിമാരായ ഗോപാല്‍ റായി, ആറ്റിഷി സഖ്യം കൂടിക്കാഴ്ച നടത്തി. കൃത്രിമമഴ പെയ്യിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് നീക്കം.
സമീപ സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വയലിന് തീയിടുന്നതും വാഹനങ്ങള്‍ ഉയര്‍ന്ന നിലയില്‍ പുക പുറത്തേക്ക് വിടുന്നതും മൂലം കഴിഞ്ഞ ഏഴു ദിവസമായി ഡല്‍ഹിയിലെ അന്തരീക്ഷം മോശമായ സ്ഥിതിയിലാണ്. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം തേടിയായിരുന്നു ഐഐടി വിദഗ്ദ്ധരുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന് വിദഗ്ദ്ധര്‍ മുമ്പോട്ട് വെച്ച ആശയം കൃത്രിമ മഴയായിരുന്നു. അന്തരീക്ഷ മലിനീകരണ വിഷയം ചര്‍ച്ച ചെയ്യാന്‍ പരസ്ഥിതി മന്ത്രി ഡല്‍ഹിയിലെ എല്ലാ മന്ത്രിമാരുടേയും യോഗം 12.30 യ്ക്ക് വിളിച്ചിരിക്കുകയാണ്. ഇതിന് പുറമേ ഇക്കാര്യത്തില്‍ വിശദമായ ഒരു പ്ലാന്‍ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐടി വിദഗ്ദ്ധര്‍ നല്കുന്ന ഈ പ്ലാന്‍ ഡല്‍ഹിസര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് മുമ്പാകെ വെയ്ക്കും. ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് അനേകം ഹര്‍ജികളാണ് ഇപ്പോള്‍ തന്നെ സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സുപ്രീംകോടതി അനുവദിച്ചാല്‍ ഉടന്‍ തന്നെ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍ മുമ്പോട്ട് പോകും. കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്ന് ഐഐടി സംഘം പറയുന്നത്. നേരത്തേ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം സുപ്രീംകോടതി നടത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ കൊല്ലുന്ന കാര്യം വെച്ച് രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
കച്ചി കത്തിക്കുന്നതിന് തടയിടാന്‍ നടപടിയെടുക്കാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് ഡല്‍ഹി സര്‍ക്കാരിനും കഴിയില്ലെന്നും പകുതി പോലും യാത്രക്കാരില്ലാതെ അനേകം ബസുകളാണ് അന്തരീക്ഷം മലിനപ്പെടുത്തിക്കൊണ്ട് നടക്കുന്നതെന്നും പറഞ്ഞു.






