
തേഞ്ഞിപ്പലം: പരസഹായമില്ലാതെ ചലിക്കാനാവാത്ത ഭിന്നശേഷിക്കാരനായ ഇബ്രാഹിം വീടും സ്ഥലത്തിനുമായ് നവ കേരള സദസ്സിൽ. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടന്ന വള്ളിക്കുന്ന് മണ്ഡലം നവ കേരള സദസ്സിൽ വീടും സ്ഥലവും ഇല്ലാത്ത ഭിന്നശേഷിക്കാരന്റെ കുടുംബം പരാതി നൽകിയത്. ചേലേമ്പ്ര -കൊളക്കുത്ത് പൊയ്യതെക്കേതിൽ ഇബ്രാഹിമാണ് പരാതി നൽകിയത്. വീടും സ്ഥലവും ആവശ്യപ്പെട്ട് ലൈഫ് ഭവന പദ്ധതിക്കുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സമീപിച്ചിട്ടും ഫലമില്ലാതായതോടെയാണ് നവകേരള സദസ്സിലെത്തിയത്.
സംസാരിക്കാൻ കഴിയാതെ വലതു കൈക്ക് സ്വാധീനമില്ലാതെയും മുട്ടുകുത്തി നടക്കുന്ന കൊച്ചു കുട്ടികളെപ്പോലെ മാത്രം പ്രതികരിക്കുന്ന വ്യക്തിയാണ് ഭിന്നശേഷിക്കാരൻ ആയ ഇബ്രാഹിം .സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ എല്ലാം ഉമ്മയായ നസീമയാണ് ചെയ്തു കൊടുക്കുന്നത്. മകനു 20 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചതിനാൽ പിന്നീട്ചേലേമ്പ്ര സ്വദേശിയായ കെ .ടി ഹനീഫ നസീമയെയും മകനെയും തന്റെ ജീവിതത്തിലേക്ക് ഏറ്റെടുക്കുകയായിരുന്നു. നസീമയുടെ മൂത്തമകൻ നവാസും മകൾ ഷീബയും ഇവരെ ഉപേക്ഷിച്ചതിനാൽ ഓട്ടോ ഡ്രൈവർ ആയ ഹനീഫയുടെ തണലിലായിരുന്നു പിന്നീട് ഇരുവരുടെയും ജീവിതം.
വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് റേഷൻ കാർഡ് ഉണ്ടെങ്കിലും സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ഭിന്നശേഷിക്കാരനായ മകൻ ഇബ്രാഹിമിനെ വീൽചെയറിൽ ഇരുത്തിയായിരുന്നു സർവകലാ ശാല കാമ്പസിൽ കാൻറീന് പരിസരത്തുള്ള പരാതി കൗണ്ടറിന് മുമ്പിൽ നസീമയും ഹനീഫയും മകനുമായി മണിക്കൂറുകളോളം ക്യൂ നിന്ന് പരാതി നൽകിയത്. എന്നാൽ സ്വന്തമായി സ്ഥലം പോലുമില്ലാത്തതിനാൽ വീട് അനുവദിക്കാൻ ആവില്ലെന്ന് മറുപടിയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചത്.
ഇതോടെ ഇനിയും പ്രതീക്ഷകൾ ഇല്ലാതെ മുന്നോട്ട് വാടകവീട്ടിൽ ഒന്നും ചെയ്യാൻ കഴിയാത്ത മകനൊപ്പം ജീവിതം എങ്ങനെ തള്ളിനീക്കും എന്ന ആശങ്കയിലാണ് നസീമയും ഹനീഫയും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് നവകേരള സദസ് എന്ന കേട്ടുകേൾവിയിലാണ് ഒരു കൈ താങ്ങ് ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയത്. ഇനിയും പ്രതീക്ഷ കൈവിടാതെ പ്രിയപ്പെട്ട മുഖ്യമന്ത്രി കനിയുമെന്ന ആത്മവിശ്വാസത്തിലാണ് കുടുംബം നവകേരള സദസ്സിൽ നിന്ന് മടങ്ങിയത്.






