
മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മി. കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഏറെ ചിരിപ്പിച്ചിട്ടുണ്ട് ഈ മുത്തശ്ശി. അഭിനേത്രി മാത്രമല്ല സംഗീതഞ്ജ കൂടിയായ സുബ്ബലക്ഷ്മി നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണിന്റെ അമ്മ കൂടിയാണ്. ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാടിന്റെ സങ്കടം വരികളിലൂടെ കുറിക്കുകയാണ് പേരക്കുട്ടിയും നടിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ‘‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വര്‍ഷമായി എന്റെ കരുത്തും സ്നേഹവും. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി...’’ എന്നാണ് മുത്തശ്ശിക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ സൗഭാഗ്യ കുറിച്ചത്. മുത്തശ്ശിക്കൊപ്പമുള്ള ചിത്രം ഇടയ്ക്കിടെ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. മുത്തശ്ശിക്കൊപ്പം റീല്‍സ് വീഡിയോകളും ഷോപ്പിംഗും നൃത്തവുമൊക്കെ ചെയ്യാറുണ്ട് സൗഭാഗ്യ. തന്റെ ഏറ്റവും വലിയ കൂട്ടാണ് അമ്മമ്മയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടുത്തിടെ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. മുത്തശ്ശി സുബ്ബലക്ഷ്മിയ്ക്കും അമ്മ താരാ കല്യാണിനും മകള്‍ സുദര്‍ശനയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സൗഭാഗ്യ പങ്കുവയ്ക്കുമ്പോള്‍ പ്രേക്ഷകരത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നാലു തലമുറയുടെ പെണ്‍കരുത്തിന്റെ ഈ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ളതായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചിരുന്നു. ജവഹര്‍ ബാലഭവനില്‍ ഏകദേശം 27 വര്‍ഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി പിന്നീട് ആകാശവാണിയിലും പ്രവര്‍ത്തിച്ചിരുന്നു. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം ഹോര്‍ലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെ ക്യാമറയുടെ മുന്നിലെത്തി. മകള്‍ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റില്‍ എത്തിയപ്പോള്‍ നടൻ സിദ്ധിക്കിനെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് ‘നന്ദനം’ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ച സുബ്ബലക്ഷ്മി ആരാധകരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകല്‍ എന്നിവയെല്ലാം മുത്തശ്ശി വേഷത്തിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ശേഷം ബോളിവുഡിലും സുബ്ബലക്ഷ്മി അരങ്ങേറ്റം കുറിച്ചിരുന്നു. ബോളിവുഡിന്റെ പ്രിയതാരമായിരുന്ന അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്പുതിന്റെ ‘ദില്‍ ബെച്ചാര’ എന്ന ചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റം. മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.






