
ന്യൂഡല്‍ഹി : അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി കെ സിംഗ് ലോക്സഭയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബെന്നി ബഹനാന്, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ടിഎന്‍ പ്രതാപന്, കെ സുധാകരന്, അടൂര്‍ പ്രകാശ്, കെ മുരളീധരന്, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് എയര്‍പോര്‍ട്ടിന് പുറമേ ഭുവനേശ്വര്‍, വാരണാസി, അമൃത്സര്‍, ട്രിച്ചി, ഇന്‍ഡോര്‍, റായ്പൂര്‍,കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍,ഡെറാഡൂണ്‍ രാജമുന്ദ്രി തുടങ്ങിയവ അഞ്ചുവര്‍ഷംകൊണ്ട് സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.
കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം വിമാനത്താവളങ്ങളിൽ 25ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് നീക്കം. എയർപോർട്ട് അതോറിറ്റിക്ക് വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.






