
കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി പോലീസ്. പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയും മകള്‍ അനുപമയും ചേര്‍ന്ന് എഴുതിയ കുറിപ്പുകളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വര്‍ണം കവരാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.
വിവിധ സ്ഥലങ്ങളില്‍ പോയി വയോധികരെ നിരീക്ഷിച്ച് അവരുടെ മാല, വള, കമ്മല്‍ എന്നിവയുടെ വിവരങ്ങള്‍ ബുക്കില്‍ എഴുതിവച്ചു. കുട്ടികളെ ചിലര്‍ െലെംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും സംഭവം ഒതുക്കിത്തീര്‍ക്കണമെങ്കില്‍ പണം നല്‍കണമെന്നും പറഞ്ഞുള്ള തട്ടിപ്പിനും പദ്ധതി തയാറാക്കിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച ശേഷം എല്ലാം വിശദമായി ബുക്കില്‍ കുറിച്ചുവച്ചത്രേ. രണ്ടാം പ്രതി അനിതകുമാരിയെ ഇന്നലെ ആശ്രാമം െമെതാനത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ ഇവര്‍ കുട്ടിയെ ഉപേക്ഷിച്ച സ്ഥലവും മാറിനിന്നു കുട്ടിയെ നിരീക്ഷിച്ച സ്ഥലവും പോലീസിന് കാട്ടിക്കൊടുത്തു.
ഒന്നാം പ്രതി പത്മകുമാറിനെയും അനുപമയെയും വാഹനത്തില്‍നിന്ന് ഇറക്കിയില്ല. കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച ചാത്തന്നൂരിലെ വീട്ടിലും മോചനദ്രവ്യം ആവശ്യപ്പെടാന്‍ ഫോണ്‍ െകെവശപ്പെടുത്തിയ പാരിപ്പള്ളിയിലെ കടയിലും കുട്ടിയുടെ സ്കൂള്‍ ബാഗ് കത്തിച്ച സ്ഥലത്തും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്നാട്ടിലുമടക്കം ഇതിനകം തെളിവെടുപ്പ് നടന്നു.
തമിഴ്നാട്ടിലേക്കു രക്ഷപ്പെടുന്നതിനിടെ കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് കഷണങ്ങളാക്കി ഇവര്‍ ഉപേക്ഷിച്ചിരുന്നു. ഇതും പോലീസ് കണ്ടെടുത്തു.
തെളിവെടുപ്പ് പൂര്‍ത്തിയായതായി അന്വേഷണ സംഘം അറിയിച്ചു. കസ്റ്റഡി കാലാവധി 14ന് അവസാനിക്കും.






