
കൊച്ചി: പഞ്ചായത്ത് റോഡുകളുടെ ചെയ്യാത്ത വര്‍ക്കിന് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ ബില്‍ നല്‍കി പണം തട്ടുന്നതു വ്യാപകം. വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയും ടാറിങ്ങും വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്താണു കരാര്‍ നല്‍കി ചെയ്യിക്കുന്നത്. എന്നാല്‍ പണിപൂര്‍ത്തിയാകുമ്പോള്‍ പഞ്ചായത്ത് കരാറുകാരനൊപ്പം അറ്റകുറ്റപ്പണിയുടെ പേരില്‍ വാട്ടല്‍ അതോറിറ്റി കരാറുകാരനും ബില്‍ നല്‍കി പണം വാങ്ങുന്നു. ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി കോടികളുടെ വെട്ടിപ്പു നടക്കുന്നതായാണു വിജിലന്‍സ് കണ്ടെത്തല്‍. ഇതിനു പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഒത്താശ ചെയ്യുന്നതായും സംശയമുണ്ട്.
നിയമപ്രകാരം പഞ്ചായത്തില്‍നിന്ന് അനുമതി വാങ്ങി പണം കെട്ടിവച്ചശേഷം വേണം റോഡ് വെട്ടിപ്പൊളിക്കാന്‍. എന്നാല്‍ ഇത്തരത്തില്‍ പണമടയ്ക്കാതെ തന്നെ വാട്ടര്‍ അതോറിറ്റി കരാറുകാരന്‍ റോഡ് വെട്ടിപ്പൊളിച്ചു െപെപ്പ് െലെന്‍ അറ്റകുറ്റപ്പണി നടത്തുന്നു. എന്നാല്‍, പിന്നീടു റോഡ് നന്നാക്കുന്നുമില്ല. റോഡ് നന്നാക്കാത്തതില്‍ ജനരോഷമുയരുമ്പോള്‍, വാര്‍ഷിക പദ്ധതിയില്‍പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ നന്നാക്കുന്നു. എന്നാല്‍, പഞ്ചായത്തു കരാറുകാര്‍ ടാറിങ് പൂര്‍ത്തിയാക്കി കഴിയുമ്പോള്‍, വെട്ടിപ്പൊളിച്ച ഭാഗത്തെ അറ്റകുറ്റപ്പണി നടത്തിയെന്നു കാണിച്ചു വാട്ടര്‍ അതോറിറ്റി കരാറുകാരനും ബില്‍ നല്‍കും.
ചുരുക്കത്തില്‍ ഒരു വര്‍ക്കിനു രണ്ടു വകുപ്പുകളില്‍ ബില്‍ നല്‍കി പണം വാങ്ങുകയാണ്. വെട്ടിപ്പു കണ്ടുപിടിക്കാന്‍ ഇരുവകുപ്പിലും സംവിധാനമില്ല. അല്ലെങ്കില്‍ അറിയിക്കേണ്ട കാര്യവുമില്ല. താന്‍ ചെയ്യാത്ത ജോലിക്കാണ് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പണം വാങ്ങുന്നത്. ഇതിനു തദ്ദേശ, കെ.ഡബ്ല്യൂ.എ. ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നു. അപേക്ഷ നല്‍കാത്തതിനാല്‍, റോഡ് വെട്ടിപൊളിച്ചതിന്റെ രേഖകള്‍ പഞ്ചായത്തിലുണ്ടാവില്ല. ടാര്‍ ഉള്‍പ്പെടെയുള്ള മെറ്റീരിയലുകള്‍ വാങ്ങിയായി വാട്ടര്‍ അതോറിറ്റി കരാറുകാര്‍ രേഖയുണ്ടാക്കി , ടാര്‍ ഉള്‍പ്പെടെ മറിച്ചുവിറ്റും പണമുണ്ടാക്കുന്നു. വിജിലന്‍സ് അന്വേഷണമുണ്ടായാല്‍ കുടുങ്ങുന്നതു പഞ്ചായത്ത് എഞ്ചിനീയര്‍മാരും.
സാധാരണ െപെപ്പിടാന്‍, മൂന്നുമീറ്റര്‍ റോഡിന്റെ 50 മുതല്‍ 75 സെന്റീമിറ്റര്‍ വരെയാണു വെട്ടിപ്പൊളിക്കുന്നത്. ചെലവിന്റെ പത്തു ശതമാനമാണു പഞ്ചായത്തില്‍ കെട്ടിവയ്‌ക്കേണ്ടത്. ഒരു മീറ്റര്‍ സ്‌ക്വയറിനു 3,000 രൂപയാണു നിരക്ക്. ഇത്തരത്തില്‍ വലിയ തുകയാണു കെ.ഡബ്ല്യൂ.എ. കരാറുകാരന്‍ കെട്ടിവയ്‌ക്കേണ്ടത്. എന്നാല്‍, പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ, നിരക്കനുസരിച്ചുള്ള തുക കെട്ടിവയ്ക്കാതെ റോഡ് വെട്ടിപ്പൊളിക്കുന്നു. 2.25 മീറ്റര്‍ മാത്രമായി ടാര്‍ ചെയ്യുന്നതു വലിയ ചെലവും വീണ്ടും വിള്ളലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച പി.ഡബ്ല്യൂ.ഡി. റോഡുകളാവട്ടെ പൊതുമരാമത്തു വകുപ്പു തന്നെയാണു നന്നാക്കുന്നത്. അതിനുള്ള പണം കെ.ഡബ്ല്യൂ.എ. നല്‍കുന്നു. ഇതനുവദിച്ചു സര്‍ക്കാര്‍ ഉത്തരവുമുണ്ട്. എന്നാല്‍, തദ്ദേശ റോഡുകളുടെ കാര്യത്തില്‍ ഈ ക്രമീകരണമില്ലാത്തതാണു വെട്ടിപ്പിനു കാരണം.
പഞ്ചായത്തു പ്രസിഡന്റും സെക്രട്ടറിയും കെ.ഡബ്ല്യൂ.എ. കരാറുകാരനുമായി വാക്കാല്‍ ധാരണയിലെത്തിയ ശേഷമാണു ടാറിങ് ആരംഭിക്കുന്നത്. എല്ലാവര്‍ഷവും അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളാണു ഇത്തരത്തില്‍ വെട്ടിപ്പൊളിക്കുന്നത്. വേനല്‍ അടുത്തതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ െപെപ്പ് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. പഞ്ചായത്തുകള്‍ക്കാകട്ടെ, മാര്‍ച്ച് 31 ന് അകം മരാമത്തു വര്‍ക്കുകളും പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ കാര്യമായതിനാല്‍, അതിലിടപെട്ടാല്‍, പൊള്ളുമെന്നതിനാല്‍, ഉദ്യോഗസ്ഥരും കണ്ണടയ്ക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിന്റെ മറവിലാണു വെട്ടിപ്പ് നടക്കുന്നതെന്നാണു പരാതിയുള്ളത്.






