
മലയാള സിനിമയിലെ താരങ്ങളുടെ കൂട്ടായ്മയിൽ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഏറ്റവും വലിയ താരസംഘടനയാണ് അമ്മ. മലയാള സിനിമയിലെ തലമുതിർന്ന അഭിനേതാക്കളാണ് താര സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിട്ടുള്ളത്. നടന് മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കുന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ഒരാളാണ് ഇടവേള ബാബു. വര്‍ഷങ്ങളായി സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുകയും താരങ്ങള്‍ക്ക് വേണ്ടി ഓടിയെത്തുകയും ചെയ്യുന്ന ആളാണ് ബാബു. അതുകൊണ്ട് തന്നെ താരങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളും ബാബുവിനുണ്ട്.
ഇപ്പോഴിതാ നടന് പൃഥ്വിരാജിനെ കുറിച്ചും ഭാവനയെ കുറിച്ചുമൊക്കെ ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. അമ്മ സംഘടനയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് താന്‍ ആഗ്രഹിക്കുന്ന നടന് പൃഥ്വിരാജ് ആണെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇടവേള ബാബു വ്യക്തമാക്കുന്നത്.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചതിനെ പറ്റിയാണ് ഇടവേള ബാബു സംസാരിച്ച് തുടങ്ങിയത്. "അഭിപ്രായം അപ്പോള്‍ തന്നെ പുറത്തറിയിക്കണമെന്ന് പറഞ്ഞ ചിലരുണ്ടായിരുന്നു. പക്ഷേ നിയമസംവിധാനം അതിന് അനുവദിക്കില്ലായിരുന്നു. മമ്മൂക്ക ജനറല്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹം വക്കീല്‍ കൂടിയായതിനാല്‍ നിയമവശങ്ങള്‍ കൂടി പറഞ്ഞിരുന്നു. ബാക്കിയൊക്കെ സമയം വരുമ്പോൾ നോക്കാമെന്നും ഇപ്പോള്‍ ഇതാണ് തീരുമാനമെന്നും പറഞ്ഞു. അമ്മയില്‍ അഭിപ്രായങ്ങള്‍ പലരും പറയും. പക്ഷേ തീരുമാനം ഒന്നേ ഉണ്ടായിരുന്നുള്ളു. അതിനോട് ആരും എതിര് പറയില്ല.
ഞാനിപ്പോഴും വിശ്വസിക്കുന്നത് അമ്മയുടെ അടുത്ത പ്രസിഡന്റ് ആവേണ്ട ആള് പൃഥ്വിരാജ് ആണെന്നാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള വ്യക്തിയാണ് രാജു. അഭിപ്രായം തുറന്ന് പറയുന്ന സ്വഭാവമാണ്. രാജുവിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയം ഉണ്ടാവാം. എങ്കിലും അമ്മയുടെ അടുത്ത പ്രസിഡന്റാവേണ്ടത് രാജുവാണെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള കഴിവ് പുള്ളിയ്ക്കുണ്ട്.എല്ലാവരെ കുറിച്ചും വ്യക്തമായ കാര്യങ്ങള്‍ അറിയാവുന്ന ആളാണ് രാജു. പുറത്ത് കാണുന്നത് പോലെയല്ല, അതിനുമപ്പുറമാണ് അദ്ദേഹത്തിന്റെ സ്വഭാവം. എല്ലാവരുടെയും വിഷമങ്ങള്‍ തിരിച്ചറിയാനും മനസിലാക്കാനും അദ്ദേഹത്തിന് സാധിക്കും. എന്റെ ആഗ്രഹമാണ് പറഞ്ഞത്. സംവിധാനവും മറ്റുമായി അദ്ദേഹം യാത്രകളിലാണ്. എപ്പോള്‍ വിളിച്ചാലും ഫോണ്‍ എടുക്കുന്ന ആളാണ്. രാജു ഒരിക്കലും എതിരാളിയൊന്നുമല്ല. അതുപോലെ കപ്പാസിറ്റിയുള്ള ആളാണ് ചാക്കോച്ചൻ.... " ഇടവേള ബാബു പറയുന്നു. താന്‍ സഹായം ചെയ്തിട്ടും തന്നെ മറന്ന് പോയവരുണ്ടെന്നും അഭിമുഖത്തില്‍ നടന് കൂട്ടിച്ചേര്‍ത്തു. "ആക്രമണത്തിന് ഇരയായ നടിയുമായി ഞാന്‍ നല്ല സൗഹൃദമായിരുന്നു. പക്ഷേ അവളുടെ കല്യാണത്തിന് എന്നെ ക്ഷണിച്ചിരുന്നില്ല. അതിലെനിക്ക് വിഷമമുണ്ട്. കാരണം ഞാന്‍ ആ കുട്ടിയുടെ അച്ഛന് മരിച്ച സമയത്ത് ആ വീട്ടില്‍ പോയി എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തതിന് ശേഷം മടങ്ങി പോന്ന ഒരാളാണ് ഞാൻ . പക്ഷേ കല്യാണത്തിന് പോലും അവള് എന്നെ വിളിച്ചില്ല. എന്ന് കരുതി എനിക്ക് ആ കുട്ടിയോട് വിരോധമില്ല. അവളുടെ അമ്മയെയും എനിക്ക് പ്രിയപ്പെട്ടവരാണ്. എന്റെ കൂടെ ഒരുപാട് ഷോ യ്ക്ക് വന്നിട്ടുള്ള കുട്ടിയാണ്. പക്ഷേ എവിടെയോ ആരുടെയൊക്കെയോ തെറ്റിദ്ധാരണകളില്‍ ഒരു അകലം വന്ന് പോയി. പക്ഷേ കാലം അത് തെളിയിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ കുട്ടിയ്ക്ക് എതിരായി അമ്മ നിന്നിട്ടില്ല. എവിടെയോ അതിന്റെ ട്രാക്ക് മാറ്റി..." ഇടവേള ബാബു പറയുന്നു.






