
യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ. അതിന് ആരുടേയും സേവ വേണ്ട. മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധി തോൽക്കില്ലായെന്നും എംകെ മുനീർ പറഞ്ഞു.
മുഖ്യമന്ത്രി മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ്. ഇന്ത്യയിൽ മോദിയാണോ രാഹുലാണോ ലീഗാണോ പ്രധാന വിഷയമെന്ന് മുഖ്യമന്ത്രി പറയണം. കോൺഗ്രസിനെയും ലീഗിനെയും തെറ്റിച്ച് മുഖ്യമന്ത്രി ചോര കുടിക്കാൻ നോക്കുന്നു. മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു. കെജ്രിവാളിന്റെ അറസ്റ്റ് അടക്കം രാജ്യത്തെ നൂറിലധികം വിഷയങ്ങൾ പറയാൻ മുഖ്യമന്ത്രിക്കില്ലേ? അതൊന്നും മുഖ്യമന്ത്രി കാണുന്നില്ല. ഇതിനിടയിലാണ് കൊടി.
ബിജെപി ഒന്ന് തീരുമാനിച്ചാൽ അവർ അത് നടപ്പാക്കും. കേരള സ്റ്റോറി പ്രദർശനം ഫാസിസ്റ്റ് നിലപാടാണ്. വസ്തുതാ വിരുദ്ധമാണ് സിനിമ. ബിജെപി ഇതിലൂടെ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇലക്ടറൽ ബോണ്ട് വിവാദം വഴി തിരിച്ചുവിടാനാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. ദൂരദർശനെ വർഗീയതക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






