
ഒരു ഗാനം ഹിറ്റാകുക, അതിലൂടെ വെള്ളിത്തിരയിലെത്തുന്ന അഭിനേതാക്കള്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരാകുക... ഇതൊക്കെ ബിഗ്സ്ക്രീനില്‍ മിക്കപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ്. മലയാള സിനിമയിലും അടുത്തിടെയിറങ്ങിയ നിരവധി ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിട്ടുണ്ട്. അതിലൊന്നായിരുന്നു ചടുല നൃത്തത്തിനൊപ്പം ബിഗ് സ്ക്രീനില്‍ ആടിത്തിമിര്ത്തെത്തിയ ‘നീല നിലവേ... നിനവിലഴകേ...’ എന്ന ഗാനം. തിയേറ്ററുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ച ആര്‍ഡിഎക്സ് എന്ന സിനിമയിലെ ഈ ഗാനത്തിനൊപ്പം തന്നെ ഹിറ്റായ ഒരു മുഖം കൂടിയുണ്ട്, മഹിമ നമ്പ്യാര്‍. ഷെയ്ന് നിഗത്തിനൊപ്പം ചടുല നൃത്തച്ചുവടുകളുമായി മലയാളികളുടെ മനസ്സിലിടം പിടിക്കാന്‍ പതിറ്റാണ്ടിലധികമായി സിനിമയിലുള്ള മഹിമയ്ക്ക് കഴിഞ്ഞു. ആര്‍ഡിഎക്സിന്റെ ഓളത്തില്‍ മഹിമ അവതരിപ്പിച്ച മിനി എന്ന കഥാപാത്രവും യൂത്തിനിടയില്‍ വലിയൊരു തരംഗമായി. ദിലീപിന്റെ നൂറാമത്തെ സിനിമയായ കാര്യസ്ഥനി’ല്‍ ദിലീപിന്റെ സഹോദരി വേഷം ചെയ്താണ് മഹിമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടങ്ങിയെങ്കിലും താരം തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയായി എത്തി മഹിമ ഒരിക്കല്‍ കൂടി ‘ഞാനിവിടെയുണ്ട്’ എന്ന് മലയാള സിനിമാപ്രേക്ഷകരെ അറിയിച്ചു. പിന്നീടുള്ള അഡാര്‍ വരവാണ് താരം നടത്തിയത്. ആര്‍ഡിഎക്സ് എന്ന സിനിമയിലെ മിനിയെന്ന കഥാപാത്രത്തിനെയും നീല നിലവേ എന്ന ഗാനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വളരെ മനോഹരമായി താരം അവതരിപ്പിച്ച കഥാപാത്രം മലയാളത്തില്‍ മഹിമയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെ മഹിമ വീണ്ടും മലയാളത്തില്‍ എത്തുകയാണ്. വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും മലയാളത്തില്‍ കാത്തിരുന്ന് കിട്ടിയ വിജയത്തെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും സിനിമാസ്വപ്നങ്ങളെക്കുറിച്ചും മഹിമ മംഗളം ഓണ്‍ലൈനിനൊപ്പം മനസ്സു തുറക്കുകയാണ്....
ജയ് ഗണേഷ്, ഒരു വിഷുകൈനീട്ടം പോലെയെത്തിയ ഈ സിനിമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങളെക്കുറിച്ച് ?
വലിയ സന്തോഷം. എല്ലാവരും സിനിമ സ്വീകരിക്കുന്നു എന്നറിയുമ്പോള്‍ പ്രത്യേകമായൊരു ഫീലിംഗാണ്. കുട്ടികള്‍ക്ക് ശരിക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് ജയ് ഗണേഷ്. ഒരു സൂപ്പര്‍ ഹിറോ ചിത്രമാണെന്നും സാമൂഹിക സന്ദേശമുണ്ടെന്നും പലരും അഭിപ്രായം പറയുന്നുണ്ട്. അഭിനയിച്ച സിനിമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു സ്വീകരിക്കുന്നു എന്നതു തന്നെയാണ് ഒരു അഭിനേത്രിയെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷമുണ്ടാക്കുന്നത്. മനസ്സു നിറയുന്നുണ്ട്, അത്ര മാത്രം.
ത്രില്ലര്‍ സ്വഭാവമുള്ള ജയ് ഗണേഷില്‍ ഉണ്ണി മുകുന്ദനൊപ്പം നായിക വേഷം, ഈ കഥാപാത്രം എത്രത്തോളം വ്യത്യസ്തമാണ് ?
ജയ് ഗണേഷിലെ എന്റെ കഥാപാത്രത്തിന്റെ പേര് നിധിയെന്നാണ്. മലയാളത്തില്‍ ഞാനങ്ങനെ ഒരുപാട് കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ എങ്കിലും ഞാനിതിനു മുമ്പ് ചെയ്ത ആര്‍ഡിഎക്സ്, മധുരരാജ, വാലാട്ടി, മാസ്റ്റര്‍പീസ് എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തയാണ് നിധി. ഒരു വര്‍ക്കിംഗ് വിമണായ കുറച്ച് മച്ച്വേര്ഡായ കഥാപാത്രമാണ് നിധി. വളരെ സെന്‍സിബിളായ സംവിധായകനാണല്ലോ രഞ്ജിത്ത് ശങ്കര്‍ സാര്‍, അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരു ഐഡന്റിറ്റി ഉണ്ടാകാറുണ്ട്, മാത്രവുമല്ല ബോള്‍ഡായിരിക്കും. അതുപോലെ തന്നെയാണ് നിധിയും. വളരെ ബോള്‍ഡായ, സ്ട്രോംഗായ ഒരു പെണ്‍കുട്ടി. ഉണ്ണി ചെയ്യുന്ന കഥാപാത്രത്തിന് സപ്പോര്‍ട്ട് സിസ്റ്റമാണ് ആ പെണ്‍കുട്ടി. അങ്ങനെയൊരു കഥാപാത്രം കിട്ടിയത് വലിയൊരു പ്രിവിലേജാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ണി മുകുന്ദനൊപ്പം മാസ്റ്റര്‍പീസില്‍ അഭിനയിച്ചു, ഇപ്പോള്‍ നായികയുമായി. ഉണ്ണിമുകുന്ദനുമായുള്ള കെമിസ്ട്രി ?
മാസ്റ്റർപീസിൽ ഉണ്ണിമുകുന്ദന്റെ വില്ലൻ കഥാപാത്രത്തെ പേടിക്കുന്ന വേദിക, ഇതില്‍ ഉണ്ണിയുടെ നായിക. അതുശരിക്കുമൊരു യാദൃശ്ചികയാണ്, തമാശയാണ്. കാര്യസ്ഥനു ശേഷം ഞാന്‍ ചെയ്യുന്ന മലയാള സിനിമയായിരുന്നു മാസ്റ്റര്‍പീസ്. അതില്‍ വില്ലനായിരുന്നു ഉണ്ണി മുകുന്ദന്. അന്ന് ഞങ്ങള്‍ തമ്മിലൊരു ഇന്ററാക്ഷനും മറ്റുമില്ലായിരുന്നു. കാരണമതില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീനുകള്‍ അതില്‍ കുറവാണ്. ആകപ്പാടെ ഒരു സീനില്‍ മാത്രമാണ് ഞങ്ങളൊരുമിച്ചു വരുന്നത്. അന്നൊന്നും ഇങ്ങനെയൊരു സിനിമയില്‍ നായിക നായകന്മാരായി അഭിനയിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. അന്ന് ഞാന്‍ കണ്ട ഉണ്ണി മുകുന്ദനല്ല ഇപ്പോള്‍ കണ്ടത്. അന്നത്തെ ഉണ്ണി വളരെ സീരിയസ്സായ ഒരു മനുഷ്യനാണ്.
വളരെ റിസേര്‍വ്ഡായ, എപ്പോഴും മുഖത്ത് അല്‍പ്പം ദേഷ്യം കൊണ്ടുവരുന്ന ഒരാള്‍. അന്ന് ഞാന്‍ കണ്ട ഉണ്ണി ഇങ്ങനെയായിരുന്നു എന്ന് അടുത്തിടെ ഞാന്‍ പറയുകയും ചെയ്തു. ജയ് ഗണേഷില്‍ ഞാന്‍ കണ്ടത് വളരെ ഫ്രണ്ട്ലിയായ, ടോക്കറ്റീവായ ഒരാളിനെയാണ്. അന്ന് ഞാന്‍ കണ്ട ആളാണോ ഇതെന്നു പോലും തോന്നിപ്പോയി. ജയ് ഗണേഷിന്റെ പൂജ സമയത്ത് ഉണ്ണി പറഞ്ഞത്, ‘ഞാന്‍ മഹിമയുടെ കരിയറിന്റെ കാര്യത്തില്‍ വളരെ പ്രൗഡാണ്. മാസ്റ്റര്‍പീസ് എന്ന സിനിമയില്‍ നിന്ന് ഇത്രയും ഹാര്ഡ്വര്ക്ക് ചെയ്ത് ഇവിടം വരെയെത്തിയതില്‍ വലിയ സന്തോഷമുണ്ട്. ആ യാത്ര വളരെ അഡ്മയര്‍ ചെയ്യുന്നു..’ എന്നൊക്കെയാണ്. അന്ന് ഇങ്ങനെയൊന്നുമല്ലല്ലോ പെരുമാറിയതെന്ന് ഞാനപ്പോള്‍ ചിന്തിച്ചു. എന്റെ റിയാക്ഷനും അങ്ങനെയായിരുന്നു. ആ റിയാക്ഷന് ഏതൊക്കെയോ യൂട്യൂബ് ചാനലിലും മറ്റും വരുകയും ചെയ്തു. പിന്നീട് ഉണ്ണിയത് എന്നോട് പറയുകയും ചെയ്തു, ‘‘ഞാന്‍ വളരെ ജെനുവിനായി പറഞ്ഞതാണ്, നീ എന്തിനാ അങ്ങനെയൊരു റിയാക്ഷന് കൊടുത്തത് ?’’ എന്ന്.
മാസ്റ്റര്‍പീസിനു ശേഷം ഉണ്ണിയാണെങ്കില്‍ എന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് ഈ സിനിമയ്ക്ക് വിളിക്കുമ്പോള്‍ ഉണ്ണിയെന്നെ അണ്‍ബ്ലോക്ക് ചെയ്തത്. വളരെ രസകരമായ ഒരു കാര്യം കൊണ്ടാണ് ഉണ്ണി അന്നങ്ങനെ ചെയ്തത്. പല അഭിമുഖങ്ങളിലും ഞാനതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
മാസ്റ്റര്‍പീസില്‍ നിന്ന് ഞാന്‍ കണ്ട ഉണ്ണിയില്‍ ഒരുപാട് വ്യത്യസ്തമാണ് ജയ് ഗണേഷില്‍ ഞാന്‍ കണ്ട ഉണ്ണി. ഒരാളെ അഭിനന്ദിക്കണമെങ്കില്‍ അത് തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഉണ്ണി. വളരെ ചുരുക്കമാണ് അങ്ങനെയുള്ള ആളുകള്‍.
ഉണ്ണി മുകുന്ദൻ എന്ന സഹതാരത്തെക്കുറിച്ചും അഭിനേതാവിനെക്കുറിച്ചും ?
ഉണ്ണി ശരിക്കും ഹാര്ഡ്വര്ക്കിംഗാണ്. നല്ല ഒരു കംഫര്‍ട്ട് സോണില്‍ നിന്നാണ് ഉണ്ണിയ്ക്കൊപ്പം ഞാന്‍ അഭിനയിച്ചത്. ഏറ്റവും പോസിറ്റീവായ പാഷനേറ്റായി കരിയറിനെ കാണുന്ന ആളാണ്. ഒരു സ്റ്റാര്‍ഡം എത്തിയ ശേഷം പലര്‍ക്കും തോന്നാറുണ്ട് ഇത്രേയൊക്കെ ചെയ്താല്‍ മതിയെന്ന്. സിനിമയുടെ പ്രൊമോഷനുകള്‍ പോലും വളരെ സീരിയസ്സായിട്ടാണ് ഉണ്ണി കാണുന്നത്. ഒന്നും ഗീവപ്പ് ചെയ്തിട്ടില്ല ഉണ്ണി. ഞാന്‍ ഉണ്ണിയുമായി സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയത് വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ണി ഫെയ്സ് ചെയ്തിട്ടുണ്ട്. കരിയറിലും അങ്ങനെ തന്നെ. പക്ഷേ ആ തിരിച്ചടികളൊന്നും മുഖവിലയ്ക്കെടുത്താതെ നന്നായി പ്രയത്നിച്ചാണ് ഉണ്ണി ഈ നിലയിലെത്തിയത്. എന്തും ഫെയ്സ് ചെയ്യാനുള്ള ഒരു വില്‍പവര്‍ ഉണ്ണിക്കുണ്ട്.
ദിലീപിന്റെ കാര്യസ്ഥന് എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം അവിചാരിതമായിരുന്നോ ?
ജനപ്രിയ നായകൻ ദിലീപിന്റെ 100-ാമത്തെ സിനിമയായ കാര്യസ്ഥനില്‍ വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നു. പക്ഷേ കാസര്‍ഗോഡ് എന്ന സ്ഥലത്തു നിന്ന് യാതൊരു സിനിമാപാരമ്പര്യവുമില്ലാതെ സിനിമയിലെത്തുക എന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യമാണ്. ഒരു കാര്യം നമ്മള് ഒരുപാട് ആഗ്രഹിക്കുമ്പോള്‍ ദൈവമത് സാധിച്ചു തരുമെന്ന് കേട്ടിട്ടില്ലേ. വളരെ അവിചാരിതമായിട്ടാണ് ബേക്കല്‍ ഫോര്‍ട്ടില്‍ വച്ച് എന്നെയൊരു സംവിധായകന് കാണുന്നതും ഒരു പ്രൊജക്ടിലേക്ക് എന്റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നതും. അങ്ങനെയാണ് കാര്യസ്ഥനിലേക്ക് സര്പ്രൈസിംഗായി എത്തിയത്. ആ സിനിമയില്‍ അഭിനയിക്കാനായത് ഇന്നുമൊരു ഭാഗ്യമായി കരുതുന്നു. എല്ലാവരുടെയും ഇഷ്ടനായകന് ദിലീപേട്ടന്റെ സഹോദരി വേഷം ചെയ്യാനായി. ദിലീപേട്ടനൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയതും ഒരു വലിയ സന്തോഷമാണ്. ഒരുപാട് അഭിനേതാക്കളും ടെക്നീഷ്യന്‍സും വര്‍ക്കു ചെയ്ത ആ സിനിമ ഒരു ലേര്‍ണിംഗ് എക്സ്പീരിയന്‍സായിട്ട് മാത്രമാണ് കാണുന്നത്. ആ സിനിമയിലെനിക്ക് ഡയലോഗ് ഇല്ല. സിനിമ എന്താണെന്നു പഠിക്കാനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമായിരുന്നു അത്. പിന്നെ അതിലൂടെ ഒരുപാട് അഭിനേതാക്കളെ നേരിട്ട് കാണാന്‍ കഴിഞ്ഞു. സിനിമകളില്‍ മാത്രം കണ്ടിരുന്നവരെ നേരിട്ട് കാണാന്‍ കഴിയുക, മിണ്ടാന്‍ കഴിയുക ഇതൊക്കെ വലിയ ഭാഗ്യമല്ലേ. ആ സിനിമ ചെയ്തതു കൊണ്ടാവാം ഒരുപക്ഷേ വലിയൊരു ഗ്യാപ്പിനു ശേഷം മാസ്റ്റര്‍പീസ് എന്നെത്തേടി വരുന്നത്. കാര്യസ്ഥന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അജയ് വാസുദേവ് സാര്‍. അദ്ദേഹവും പിന്നെ എന്റെ ഗോഡ്ഫാദര് എന്നു പറയാവുന്ന ഉദയേട്ടനുമാണ് (ഉദയകൃഷ്ണന്) മലയാളത്തില്‍ എനിക്ക് റീ എന്‍ട്രി തരുന്നത്. സത്യത്തില്‍ കാര്യസ്ഥന് തന്നെയാണ് മാസ്റ്റര്പീസിലേക്കും പിന്നീടെത്തിയ മധുരരാജയിലേക്കുമുള്ള പ്രധാന കാരണം.
RDX എന്ന സിനിമ അഭിനയജീവിതത്തില്‍ തന്ന ബ്രേക്ക് ?
ആര്‍ഡിഎക്സ് എന്റെ കരിയറിലെ വണ്‍ ഓഫ് ദ ബെസ്റ്റ് സിനിമയായിരിക്കും എന്നും. ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നെങ്കിലും മലയാളത്തില്‍ ഒരു നല്ല സിനിമ ചെയ്യണമെന്നത് വളരെ നാളത്തെ ആഗ്രഹമായിരുന്നു. ചെന്നൈയില്‍ നിന്ന് ഷൂട്ട് കഴിഞ്ഞ് എത്തുമ്പോള്‍ നാട്ടിലുള്ള പലരും ഏതു സിനിമയാണെന്നൊക്കെ ചോദിക്കും. ഞാന്‍ പറയുന്നത് പലര്‍ക്കും മനസ്സിലാകുന്നതു പോലുമില്ലായിരുന്നു. അന്നൊക്കെ അവര്‍ ചോദിക്കും, ഇനിയെന്നാ മലയാള സിനിമയില്‍ അഭിനയിക്കുക എന്ന്. എന്റെ മനസ്സിലുമത് ഒരു വലിയ ആഗ്രഹമായി കയറിക്കൂടി. അതുകഴിഞ്ഞാണ് മാസ്റ്റര്‍പീസും മധുരരാജയുമൊക്കെ ചെയ്യുന്നത്. പക്ഷേ ഒരു ഫുള്‍ സ്ട്രെച്ച് നായിക കഥാപാത്രം കിട്ടിയിട്ടില്ല. അതാണെനിക്ക് ആര്‍ഡിഎക്സ് തന്നത്. ഒരിക്കലും അതിത്രയും വലിയൊരു ഹിറ്റാകുമെന്ന് ചിന്തിച്ചിരുന്നില്ല. എന്റെ കരിയറിലെ വലിയൊരു ടേര്‍ണിംഗ് പോയിന്റ് തന്നെയാണ് ആ സിനിമ. ഞാന്‍ മലയാളിയാണെന്നു തന്നെ പലരും തിരിച്ചറിഞ്ഞത് ആ സിനിമയ്ക്കു ശേഷമാണ്. തമിഴ് സിനിമകള്‍ കേരളത്തില്‍ റിലീസാകുമ്പോഴും ഒരു തമിഴ് നടി എന്നാണ് എന്നെപ്പറ്റി പലരും ഓര്‍ത്തിരുന്നത്. ആര്‍ഡിഎക്സ് എന്റെ ജീവിതത്തില്‍ സംഭവിച്ചതില്‍ ഒരുപാട് സന്തോഷം.
സെലിബ്രിറ്റി ലൈഫ് എപ്പോഴെങ്കിലും സ്വകാര്യതയ്ക്ക് പ്രശ്നമായിട്ടുണ്ടോ, അതൊരു ബാധ്യതയായി തോന്നിയിട്ടുണ്ടോ ?
ഒരിക്കലും അങ്ങനെ ഒരു ബാധ്യതയായി തോന്നിയിട്ടില്ല. ഒരുപാട് ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. ഞാനിതു വരെ സിറ്റിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടില്ല. കാസര്‍കോട് തന്നെയാണ് താമസിക്കുന്നത്. എനിക്ക് എന്റെ നാടും വീടും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എന്റെ പെറ്റ്സുമൊക്കെയാണ് ലോകം. ഇവിടുന്ന് മാറുകയെന്നത് എനിക്ക് ചിന്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായ ശേഷവും ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചോ, കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. അതുകൊണ്ട് പ്രൈവസി മിസ്സാകുവെന്ന് തോന്നിയിട്ടില്ല. പിന്നെ സെലിബ്രിറ്റികളോട് ആരാധകര്‍ക്കുള്ളത് സ്നേഹമല്ലേ. നമ്മളുടെ വിശേഷം ചോദിക്കുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ ആ സ്നേഹം കൊണ്ടല്ലേ. അതില്‍ നിന്ന് ഓടാന്‍ ശ്രമിക്കുമ്പോഴാണല്ലോ ബുദ്ധിമുട്ടായി തോന്നാറുള്ളത്. എന്നോട് വന്ന് സംസാരിക്കുന്നതും എന്നെയറിയാമെന്നു പറയുന്നതുമൊക്കെ വലിയ സന്തോഷമാണ്. ഞാനിപ്പോഴും എറണാകുളത്ത് വന്നാല്‍ ഷോപ്പിംഗിനൊക്കെ പോകുന്നത് ഒറ്റയ്ക്കാണ്. സൂക്ഷിക്കണമെന്ന് ഏട്ടന് പറയാറുണ്ട്. എങ്കിലും എനിക്കിതു വരെ അത്തരത്തിലൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. എനിക്കിഷ്ടമാണ് ആളുകളെ കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ.
ജിപിയ്ക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ആ ജോഡി നല്ലതാണെന്നു കേട്ടു, പിന്നീട് ജയ് ഗണേഷ് പ്രൊമോയില്‍ ഉണ്ണിയ്ക്കൊപ്പം എത്തിയപ്പോള്‍ നിങ്ങളിരുവരും നല്ല ചേര്ച്ചയാണെന്നു പറയുന്നു... ഗോസിപ്പുകളെക്കുറിച്ച് ?
ഇതൊന്നും ഗോസിപ്പായി തോന്നിയിട്ടില്ല എന്നുള്ളതു തന്നെയാണ് സത്യം. ഞാനും ജിപിയും ഒരുമിച്ച് കാനണ്‍ ന്റെ പരസ്യം ചെയ്യുന്ന സമയത്ത് ഞാനും ജിപിയുമായി നല്ല സൗഹൃദം വന്നു. പൊതുവേ ഞാന്‍ വളരെ സംസാരിക്കുന്ന, ഓപ്പണായി ചിരിക്കുന്ന ആളാണ്. ഞാന്‍ പലപ്പോഴും ഫേക്കാണെന്ന് പറയുന്നതിന്റെ കാരണം പോലും ഈ ഓപ്പണ്നെസ്സാണ്. ആവശ്യമില്ലാത്ത എക്സ്പ്രഷനും ക്യൂട്ട്നെസ്സും അഭിമുഖങ്ങളില്‍ ഞാന്‍ വാരിവിതറാറുണ്ടെന്ന് പലരും കമന്റുകളിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് സത്യമല്ല. ഞാന്‍ ഇങ്ങനെ തന്നെയാണ്. എന്നെ വ്യക്തിപരമായി അറിയാവുന്ന പലര്‍ക്കുമത് അറിയാം. ഞാന്‍ പൊതുവേ ഒരു റെസ്ട്രിക്ഷനുമില്ലാതെ ഓപ്പണായി ലൗഡായി സംസാരിക്കുന്നയാളാണ്. ഉള്ളില്‍ നിന്നാണ് പലപ്പോഴും സംസാരിക്കുന്നത്. ജിപിയാണെങ്കിലും ഇതുപോലെ വൈബുള്ള ആളാണ്. ഈ പരസ്യം കഴിഞ്ഞ് ഞങ്ങളൊരുമിച്ച് ഒരു പാട്ട് ചെയ്തു, പാട്ട് പാടി. രണ്ട് കൂട്ടുകാര്‍ ഒരുമിച്ചു എന്നു മാത്രമേ ഞാനതിനെ കണ്ടിട്ടുള്ളൂ. ഫ്രണ്ട്ഷിപ്പ് എന്നതിനപ്പുറം ഗോസിപ്പായി ആരുമത് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഉണ്ണിമുകുന്ദനുമായി ഞാന്‍ നന്നായി ഇന്ററാക്ട് ചെയ്തതു പോലും ഈ സിനിമയുടെ പ്രൊമോഷന് സമയത്താണ്. ഷൂട്ടിംഗിന്റെ സമയത്ത് അങ്ങനെയുള്ള സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞങ്ങളെ രണ്ടുപേരെയും കുറിച്ച് അങ്ങനെയൊരു ഗോസിപ്പിംഗ് ഉണ്ടെന്നു തോന്നുന്നില്ല. ഉണ്ണിയാണെങ്കിലും വളരെ വൈബ്രന്റായ, എനര്‍ജറ്റിക്കായ, ജെനുവിനായ ഒരാളാണ്. അങ്ങനെയുള്ള രണ്ടുപേര്‍ സംസാരിക്കുമ്പോഴുള്ള എനര്‍ജി ട്രാന്‍സ്ഫര്‍ മാത്രമാണത്.
ജനിച്ചതും വളര്‍ന്നതും ഗോപികയായി, പിന്നീടാണ് മഹിമയെന്ന പേരിലേക്ക് എത്തിയത്. പേരിലുള്ള മാറ്റം സ്വഭാവത്തിലും വന്നിട്ടുണ്ടോ ?
മാറ്റം ആകെ വന്നത് പേരില്‍ മാത്രമാണ്. എന്റെ സ്വഭാവത്തില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ല. ഞാനിപ്പോഴും പഴയ അമ്മു തന്നെയാണെന്ന് എന്നെ നേരിട്ട് അറിയാവുന്നര്‍ക്ക് അറിയാം. അല്ലാതെ എന്നെ ഒരാളിപ്പോഴും വഴക്കു പറഞ്ഞാല്‍ ഞാന്‍ കരയും. കുറച്ചു കൂടി എനിക്ക് വിനയം വന്നു കാണും എന്നു മാത്രമേ പറയാനുള്ളൂ. പണ്ടൊക്കെ മനസ്സിലുള്ളത് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തു ചിന്തിക്കുമെന്ന് വിചാരിക്കുമായിരുന്നു. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ കുറച്ചു കൂടി കോണ്‍ഫിഡന്റായി. അധികം എക്സ്പോഷര്‍ ഒന്നുമില്ലാത്ത കാസര്‍ഗോഡ് എന്നൊരു സ്ഥലത്തു നിന്ന് വരുന്നതിന്റെ ചില ഇന്‍ഹിബിഷനുകള്‍ എനിക്കുണ്ടായിരുന്നു. മറ്റുള്ളവര്‍ എന്തു കരുതുമെന്ന തരത്തില്‍ ഏതൊരു ടീനേജുകാര്ക്കുമുണ്ടാകുന്ന ചില പ്രശ്നങ്ങള്‍. എന്നാലിപ്പോള്‍ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇപ്പോഴെനിക്ക് അങ്ങനെയുള്ള പേടികളില്ല. എത്രത്തോളം ജെനുവിനാകാന് പറ്റുമോ അത്രത്തോളം ജെനുവിനായിട്ടുണ്ട്. പിന്നെ സിനിമയില്‍ കുറച്ചു കൂടി ഫോക്കസ്ഡായി. പാഷന് നേരത്തെയുണ്ടെങ്കിലും ഇനിയും കുറെയധികം നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം വന്നു. സിനിമയെന്നത് മുഴുത്ത ഭ്രാന്തായി മാറി. അതൊക്കെയാണ് മാറ്റങ്ങള്‍. ആദ്യ സിനിമയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ നിന്ന അതേ ടെന്‍ഷനോടെയാണ് ഞാനിപ്പോഴും ഓരോ ഷോട്ടിനും വേണ്ടി തയാറാകുന്നത്.

ഒരു പതിറ്റാണ്ടിലധികമായി സിനിമയിലുള്ള മഹിമ അഭിനയിച്ച കഥാപാത്രങ്ങളിലേതെങ്കിലും എപ്പോഴെങ്കിലും ഹോണ്ട് ചെയ്തിട്ടുണ്ടോ ?
ഹോണ്ട് ചെയ്യുന്ന ആഴത്തിലുള്ള കഥാപാത്രങ്ങള്‍ ഞാനങ്ങനെ ചെയ്തിട്ടില്ല. പക്ഷേ എന്നെ സ്വാധീനിച്ച കഥാപാത്രങ്ങളുണ്ട്. കോവിഡിനു മുന്‍പ് തമിഴില്‍ ആര്യയ്ക്കൊപ്പം മഗാമുനി എന്നൊരു സിനിമ ചെയ്തിരുന്നു. ശാന്തകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ എന്റെ കഥാപാത്രം ഞാനൊരിക്കലും എന്നെക്കുറിച്ച് സങ്കല്പ്പിക്കാത്തൊരു കഥാപാത്രമായിരുന്നു. ഒരിക്കലും എന്റെ ചിന്തകളില്‍ പോലും അതിലെ ദീപ എന്ന കഥാപാത്രം വന്നിട്ടില്ല. ഞാന്‍ പോലും ആ കഥാപാത്രത്തില്‍ കോണ്‍ഫിഡന്റായിരുന്നില്ല. ഞാനത് സംവിധായകനോട് ചോദിച്ചിട്ടു പോലുമുണ്ട്. ജാതി, മേല്‍ക്കോയ്മ എന്നിങ്ങനെയുള്ള സെന്‍സിറ്റീവ് വിഷയങ്ങളായിരുന്നു സിനിമയുടെ പ്രമേയം. ഇതിനെയൊക്കെ പ്രൊട്ടസ്റ്റ് ചെയ്തു നില്ക്കുന്ന, സ്വന്തം അച്ഛനോട് പോലും എതിര്‍ക്കുന്ന കഥാപാത്രം. ആ കഥാപാത്രത്തിന്റെ അപ്പിയറന്സു പോലും നായികയെന്ന് തോന്നാത്ത വിധത്തിലായിരുന്നു. അത്രയ്ക്കും വ്യത്യസ്തമായിരുന്നു അത്. ആ കഥാപാത്രം എന്നെ വ്യക്തിപരമായി ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്റെ സ്വഭാവരൂപീകരണത്തിനും മറ്റും അത് ഒരുപാട് സഹായിച്ചു. ചുറ്റുപാടുമുള്ളതിന് അമിത പ്രധാന്യം കൊടുക്കേണ്ടതില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞതും ഈ സിനിമയ്ക്ക് ശേഷമാണ്. ദീപ എന്നെ തലയില്‍ ഉണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്. എനിക്ക് ശരിയാണെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ കുറച്ചു കൂടെ കോണ്‍ഫിഡന്റായി പറയാന്‍ പഠിച്ചത് ആ കഥാപാത്രം കിട്ടിയതിനു ശേഷമാണ്. എന്റെ കഥാപാത്രത്തിന് മാഡ്രിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ട്രസ് അവാര്‍ഡ് കിട്ടി. ആ സിനിമയ്ക്കാണെങ്കിലും 27 ഇന്റര്‍നാഷണല്‍ അവാര്‍ഡും കിട്ടിയതാണ്. ആ സിനിമയും അതിലെ കഥാപാത്രവും എന്നെ നന്നായി സ്വാധീനിച്ചതാണ്.
കരുത്തുറ്റ, കാമ്പുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ അതിനു വേണ്ടി അല്‍പ്പം ഗ്ലാമറസ്സായി അഭിനയിക്കാന്‍ തയ്യാറാകുമോ ?
എത്രത്തോളം ആ കഥാപാത്രം കണ്വിന്സിംഗാണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുമത്. എല്ലാ കരുത്തുറ്റ കഥാപാത്രങ്ങളും എനിക്ക് ചെയ്യാന്‍ പറ്റുന്നതാകണമെന്നില്ലല്ലോ. ചെയ്യാന്‍ പറ്റാത്തതുമുണ്ടല്ലോ. ഒരു കഥാപാത്രം വരുന്ന സമയത്ത് ചെയ്യണമെന്ന അതിയായ ആഗ്രഹവും കണ്വിക്ഷനുമുണ്ടെങ്കില്, അതായത് ആ കഥാപാത്രത്തിന് അങ്ങനെയൊരു വേഷം ധരിക്കുക എന്നത് ആവശ്യമാണെങ്കില്‍ അത് അങ്ങനെ കണ്‍വേ ചെയ്താല്‍ മാത്രമേ ശരിയാകൂ എന്നുണ്ടെങ്കില്‍ മാത്രമല്ലേ അങ്ങനെയൊരു റിസ്ക് ചെയ്യാന്‍ തയാറാകൂ. എന്നെ സംബന്ധിച്ച് ഗ്ലാമര്‍ വേഷം ചെയ്യുക എന്നത് റിസ്ക് തന്നെയാണ്. ഞാനങ്ങനെയുള്ള സാഹചര്യത്തില്‍ വളര്‍ന്ന ആളല്ല. മറ്റൊരു അഭിനേത്രികള്‍ സ്ക്രീനിലിത് ചെയ്യുമ്പോള്‍ ഞാനിഷ്ടപ്പെടാറുണ്ട്. ഇങ്ങനെയുള്ള വേഷങ്ങള്‍ ധരിക്കാനും ധൈര്യം വേണം. കോണ്‍ഫിഡന്റായ, അവനവന്റെ ശരീരത്തില്‍ ആത്മവിശ്വാസമുള്ള, താനെങ്ങനെ അത് കൈകാര്യം ചെയ്യുമെന്ന് ഉത്തമബോധ്യമുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ സ്ക്രീനില്‍ എത്താന്‍ കഴിയൂ. അതൊരു ഈസിയായ കാര്യമല്ല. ഒരുപാട് ഹാര്‍ഡ്വര്‍ക്കിന്റെ ഫലമായി കിട്ടുന്നതാണത്. അതൊരു ചെറിയ സംഭവമല്ല. അങ്ങനെയൊരു കോണ്‍ഫിഡന്‍സ് എനിക്കില്ല. പക്ഷേ ഒരു കഥാപാത്രത്തിന് വേണ്ടി അത് ചെയ്യണം, ഇങ്ങനെ ചെയ്താല്‍ മാത്രമേ ശരിയാകൂ എന്ന് വന്നാല്‍ ചിലപ്പോള്‍ ഞാനത് ചെയ്തേക്കാം. എങ്കിലും ഞാനവിടെയും ഒരു അതിര്‍വരമ്പ് കൊടുക്കും. എത്ര വലിയ കഥാപാത്രമാണെന്ന് പറഞ്ഞാലും ഞാന്‍ ആ അതിര്‍വരമ്പ് ക്രോസ് ചെയ്യില്ല, എനിക്കതു പറ്റമെന്ന് തോന്നുന്നില്ല.
വേദികളിൽ മഹിമയ്ക്ക് ഏറ്റവും കംഫര്‍ട്ടായ വേഷം സാരിയാണെന്ന് തോന്നാറുണ്ടല്ലോ ?
എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ വേഷം സാരിയാണ്. ഒരുപക്ഷേ അമ്മ ടീച്ചറായതു കൊണ്ടാകാം ചെറുപ്പം മുതല്‍ അമ്മ സ്കൂളില്‍ സാരിയുടുത്ത് പോകുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. അമ്മയ്ക്കാണെങ്കില്‍ സാരിയുടെ ഒരുപാട് കളക്ഷനുകളുണ്ട്. അമ്മയുടെ വാര്‍ഡ്രോബ് ഒരു സാരിക്കടയാണ്. ഞാനതാണ് എന്നും കണ്ടിട്ടുള്ളത്. അമ്മ പഠിപ്പിച്ച സ്കൂളില്‍ തന്നെയാണ് ഞാനും പഠിച്ചത്. രാവിലെ അമ്മയുടെ സാരിയുടുക്കലില് സഹായിക്കുന്നത് എന്റെ ജോലിയായിരുന്നു. അതിന്റെ പ്ലീറ്റ്സ് ഇടാന്‍ സഹായിക്കുക, മാച്ചിംഗ് ആണോ അല്ലയോ എന്ന് പറയുക ഇതൊക്കെ എന്റെ പതിവായി. എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സാരി മാറി. എത്ര സിമ്പിള്‍ സാരിയാണെങ്കിലും ഏതൊരു ഫംഗ്ഷനിലും എലഗന്റ് ലുക്കില്‍ തിളങ്ങാന്‍ സാരിക്ക് കഴിയുമെന്നാണ് എന്റെ തോന്നല്‍. എന്റെ യാത്രകളിലും ഷൂട്ടിനിടയിലുമൊക്കെ പെട്ടിക്കുള്ളില്‍ ഒരു സാരിയെങ്കിലുമുണ്ടാകും. കാഴ്ചയില്‍ ഇത്ര മനോഹരമായി തിളങ്ങാന്‍ കഴിയുന്ന മറ്റൊരു ഔട്ട്ഫിറ്റില്ല. രണ്ടു മിനിറ്റ് കൊണ്ടിപ്പോള്‍ ഞാന്‍ ഒരു സാരിയുടുക്കും. സാരിയുടുത്ത് എന്ത് ജോലി ചെയ്യാനും എനിക്ക് പറ്റും. എനിക്കത് അത്രയും കംഫര്‍ട്ടാണ്.
യഥാർത്ഥ ജീവിതത്തിൽ മഹിമ എങ്ങനെയാണ്, വേദികയെ പോലെയാണോ, അതോ മിനിയാണോ ?
രണ്ടും എവിടെയൊക്കെയോ ഉണ്ട്. വേദികയുടയത്ര പാവമല്ല ഞാന്‍, കുറച്ചു കൂടി മച്ച്വേഡാണ്. തുറന്നു സംസാരിക്കാനുള്ള ധൈര്യമെനിക്കുണ്ട്. മിനിയുടെ കുറുമ്പുകളാണ് എനിക്ക് എവിടെയൊക്കെയോ ഉള്ളത്. ആര്‍ഡിഎക്സില്‍ ആദ്യത്തെ ഭാഗത്തെത്തുന്ന മിനിയുടെ കുറുമ്പ് എനിക്കുണ്ട്. പക്ഷേ സെക്കന്റ് ഹാഫില്‍ എല്ലാം സഹിച്ചു നില്ക്കുന്ന ഒരു കഥാപാത്രമാണല്ലോ. അതൊരിക്കലും ഞാനല്ല. എല്ലാത്തിന്റെയും കുറച്ചു കുറച്ചു കിട്ടിയിട്ടുണ്ട്.
മനസ്സു തുറന്നുള്ള വിമര്‍ശനവും പിന്തുണയും കിട്ടുന്നത് കുടുംബത്തില്‍ നിന്നാണോ ?
എന്റെ എല്ലാം കുടുംബമാണ്. ഞാനിവിടെ നില്‍ക്കുന്നതിന്റെ കാരണം അവരാണ്. എനിക്കെന്റെ അച്ഛനോടോ അമ്മയോടോ ചേട്ടനോടോ ഒന്നും അങ്ങോട്ട് ചോദിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെയൊരു ആഗ്രഹമുണ്ട് എന്നെനിക്ക് പറയേണ്ടി വന്നിട്ടില്ല. ഞങ്ങളുടേത് ഒരു ടീം വര്‍ക്കാണ്. ഒരു ഡിസ്കഷന് നടക്കുമ്പോള്‍ എനിക്ക് നല്ലതു വരണമെന്ന് ഐക്യകണേ്ഠന ആഗ്രഹിക്കുന്നവരാണവര്‍. ഒരു കാര്യം എനിക്ക് ചെയ്യാന്‍ പറ്റിയില്ലെന്ന് തോന്നിയാല്‍, അത് സാധിച്ചെടുക്കാന്‍ അവരാല്‍ കഴിയുന്നത് എന്തുമവര് ചെയ്യും, കഷ്ടപ്പെടും. ഞാന്‍ പഠിച്ചൊരു ഡോക്ടര്‍ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. പക്ഷേ ഒരു പോയിന്റില്‍ എന്റെ പാഷന് സിനിമയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നീ നിന്റെ ഇഷ്ടം പോലെ ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്. ‘‘എത്ര നാള് അമ്മുവിന് സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നുന്നോ, അത്രയും നാള് ചെയ്യ്. ഏതെങ്കിലുമൊരു പോയിന്റില്‍ വേണ്ടെന്ന് തോന്നിയാല്‍, പിന്നെ വിട്ടേക്ക്. ഞങ്ങള്‍ ഇവിടെയുണ്ട്, ഒപ്പമുണ്ട്...’’എന്നായിരുന്നു ചേട്ടന് പറഞ്ഞത്. എന്തു പ്രശ്നം വന്നാലും ചേട്ടന് കൂടെയുണ്ടെന്ന് തരുന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി. എന്റെ ഏറ്റവും വലിയ മോറല്‍ സപ്പോര്‍ട്ട് അച്ഛനും അമ്മയും എല്ലാത്തിനും ശക്തി തരുന്ന ചേട്ടനുമാണ്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും ഒരുമിച്ച് എന്റെ നാട്ടില്‍ തന്നെ അവരിലൊരാളായി ജീവിക്കുന്നതാണ് ഏറ്റവുമിഷ്ടം.
സിനിമയില്‍ സൗഹൃദങ്ങളുണ്ടോ ?
ഫോണ്‍ വഴി സൗഹൃദം നിലനിര്‍ത്തുന്നതില്‍ ഞാന്‍ വളരെ പിന്നിലാണ്. അതുകൊണ്ട് നിരന്തരമായി ടച്ചുള്ള സൗഹൃദങ്ങള്‍ കുറവാണ്. എന്റെ ഏറ്റവും ബെസ്റ്റ്ഫ്രണ്ട് ഞാന്‍ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. എന്നെ ഉപദേശിക്കാനും വഴക്കു പറയാനും ഞാന്‍ തന്നെ മതിയാകും. ചിലര്‍ ചോദിക്കാറുണ്ട്, വെളുപ്പിനെ 3 മണിക്ക് വിളിച്ച് സ്വന്തം പ്രശ്നങ്ങള്‍ പറയാന്‍ പറ്റുന്ന സൗഹൃദങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഇല്ലെന്ന് പറയേണ്ടി വരും. പക്ഷേ ഞാന്‍ കണ്ടുമുട്ടുന്ന മിക്കവരും എന്റെ സുഹൃത്തുക്കളാണ്. മുന്‍പരിചയമില്ലാത്തവരോട് പോലും ഞാന്‍ മനസ്സു നിറഞ്ഞു ചിരിക്കാറുണ്ട്, സംസാരിക്കാറുണ്ട്. എന്നെ കടന്നു പോകുന്ന എല്ലാവരെയും ഞാന്‍ ചിരിച്ചു കാണിക്കാറുണ്ട്, തിരിച്ചും അതേ ചിരി കിട്ടാറുണ്ട്.
നിറഞ്ഞ ചിരിയും ക്യൂട്ട് ആയ സംസാരവും സിമ്പിളായ പെരുമാറ്റവും, മഹിമയെക്കുറിച്ച് പല പ്രേക്ഷകരും പറയുന്ന അഭിപ്രായമാണിത്. സിനിമയിലെത്തിയ ശേഷവും ഈ സ്വഭാവം നിലനിര്‍ത്തുന്നത് എങ്ങനെയാണ് ?
സ്വപ്ന കഥാപാത്രങ്ങള്‍ മനസ്സിലുണ്ടോ ?
ഒരുപാട് കഥാപാത്രങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല. സ്വപ്നങ്ങളില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ചുറ്റിനുമുണ്ട്.
മഗാമുനി എന്ന തമിഴ് സിനിമയിലേത് ഒരിക്കലും ചിന്തിക്കാത്ത ഒരു കഥാപാത്രമായിരുന്നു. അതെനിക്ക് ചെയ്യാന്‍ കഴിയുമോ എന്നു പോലും ഞാന്‍ ടെന്‍ഷനടിച്ചിട്ടുണ്ട്. അത്തരം നല്ല സിനിമകളുടെ ഭാഗമാകണം എന്ന ആഗ്രഹമുണ്ട്. എല്ലാം എക്സ്പ്ലോര്‍ ചെയ്യണം, മികച്ച കഥാപാത്രങ്ങള്‍ ചെയ്യണം. ഒരുപാട് ആഗ്രഹിച്ച് കൊതിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. പ്രേക്ഷകര്‍ക്ക് എന്നെ മടുത്തുവെന്ന് തോന്നുന്നതു വരെ നല്ല സിനിമകളുടെയും കഥകളുടെയും ഭാഗമായി ഇവിടെയുണ്ടാകണമെന്ന സ്വപ്നം മാത്രമേയുള്ളൂ.