
കോതമംഗലം: കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ 16 മണിക്കൂറിനു ശേഷം കരകയറ്റി. മയക്കുവെടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ രംഗത്തെത്തിയതോടെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു ജനങ്ങളെ അകറ്റിയ ശേഷമാണ് കാട്ടാനയെ രക്ഷിച്ചത്. കോട്ടപ്പടി വടക്കുംഭാഗം പ്ലാച്ചേരിയില്‍ കൂരാഞ്ഞില് പത്രോസിന്റെ കിണറ്റില്‍ 11 നു രാത്രി 12 മണിയോടെയാണു കാട്ടാന വീണത്.
കാട്ടില്‍ നിന്നു മൂന്നു കിലോ മീറ്ററോളം മാറി ജനവാസമേഖലയിലെ കൃഷിയിടത്തിലാണു ചുറ്റുമതിലില്ലാത്ത കിണര്‍. പ്രദേശത്തു നിരന്തരം ശല്യമായ കാട്ടാനകളിലൊന്നു കിണറ്റില്‍ വീണ വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. ഡി.എഫ്.ഒ. അടക്കമുള്ള ഉന്നത വനംഉദ്യോഗസ്ഥരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ചതുരാകൃതിയിലുള്ള കിണറിന്റെ നാലു വശങ്ങളിലുമിടിച്ച് ആനയുടെ മസ്തകത്തിനും കണ്ണിന്റെ വശങ്ങളിലും പരുക്കേറ്റു. പിറകിലെ വലതുകാലില്‍ എന്തോ തറയ്ക്കുകയും ചെയ്തു.
ഇത് തുമ്പിക്കൈകൊണ്ട് നീക്കം ചെയ്യാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്കാന് നോക്കിയെങ്കിലും അത് ഫലവത്തായില്ല. പത്തു വയസ് തോന്നിക്കുന്ന ചെറു കൊമ്പനെ കിണറിടിച്ചു രക്ഷപ്പെടുത്തുക എന്ന നിര്‍ദേശമാണു വനം ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി മറ്റേതെങ്കിലും കാട്ടില്‍ കൊണ്ടുവിടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഏറെ നേരം ചര്‍ച്ചകള്‍ നടന്നെങ്കിലും തങ്ങളുടെ ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നതോടെ കോട്ടപ്പടി പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തുടര്‍ന്ന് പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അകറ്റിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങള് ഇടിച്ച് കാട്ടാനയെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷിച്ച കാട്ടാനയെ തൊട്ടടുത്തുള്ള വനപ്രദേശത്തേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ ശ്രമം രാത്രി വൈകിയും വിജയം കണ്ടിട്ടില്ല.






