
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം പ്രചാരണ ചൂടില്‍ തിളച്ചു മറിയുകയാണ്. ഇരു മുന്നണികളുടേയും സംസ്ഥാന നിയമസഭയിലെ രണ്ടു പ്രമുഖ അംഗങ്ങള്‍ പോരിനിറങ്ങിയതോടെ വീറും വാശിയുമേറി. പരമാവധി മണ്ഡലത്തിന്റെ എല്ലാ കോണുകളിലുമെത്തി സ്ഥാനാര്‍ത്ഥികള്‍ വോട്ടുറപ്പിക്കുകയാണ്. കെ.കെ. ശൈലജയ്ക്കു വേണ്ടി കഴിഞ്ഞ ദിവസം രാത്രി സി.പി.എം. ശക്തികേന്ദ്രമായ തലശേരിയില്‍ കൂറ്റന്‍ റാലി നടത്തുമ്പോള്‍ വടകര നഗരത്തിനടുത്തുള്ള ഗ്രാമങ്ങളില്‍ അര്‍ധരാത്രി കഴിഞ്ഞും പ്രചാരണം നടത്തുകയായിരുന്നു ഷാഫി പറമ്പില്‍.
വടകര, കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന വില്യാപ്പള്ളി, ആയഞ്ചേരി, മുടപ്പിലാവില്‍, മണിയൂര്‍ പ്രദേശങ്ങളില്‍ ഷാഫി എത്തിയത് രാത്രി 1.30നും രണ്ടിനും പുലര്‍ച്ച മൂന്നിനുമൊക്കെയാണ്. എത്ര വൈകിയാണെങ്കിലും ഗ്രാമങ്ങളില്‍ നൂറു കണക്കിനാളുകളാണ് ഷാഫിയെ കാണാന്‍ കാത്തിരുന്നത്. ഇന്‍സ്റ്റ റീലുകളിലൂടെ ഷാഫി ഇതിനകം പുതിയ തലമുറയുടെ ഹീറോയായിട്ടുമുണ്ട്.
2012 മേയ് മാസത്തിലെ ടി.പി. ചന്ദ്രശേഖരന് കൊലക്കേസിനു ശേഷം ഒരിക്കലും ജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത പഴയ ചുവപ്പു കോട്ട തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായാണ് മട്ടന്നൂര്‍ എം.എല്‍.എ. ശൈലജയെ സി.പി.എം. രംഗത്തിറക്കിയത്. ഇത്തവണ ഇല്ലെങ്കില്‍ ഇനി ഒരിക്കലും സാധ്യമല്ലെന്ന വാശിയോടെയാണ് സി.പി.എം. സംവിധാനത്തിന്റെ പ്രവര്‍ത്തനം. ടി.പി. കേസ് ചര്‍ച്ചയാവരുതെന്ന് കരുതിയ സി.പി.എമ്മിനെ തുടക്കത്തിലെ വെട്ടിലാക്കി പ്രതികളുടെ ശിക്ഷ ഇരട്ടിപ്പിച്ചുള്ള ഹൈക്കോടതി വിധി. പ്രചാരണം മുന്നേറി വരുന്നതിനിടെ പാനൂരിനടത്ത പാര്‍ട്ടി ഗ്രാമത്തില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരു പ്രവര്ത്തകന് കൊല്ലപ്പെട്ടത് സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി. അതിനിടയ്ക്കാണ് സൈബര്‍ ആക്രമണമെന്ന ആയുധം സി.പി.എമ്മിന് വീണു കിട്ടുന്നത്. ശൈലജയെ സാമൂഹിക മാധ്യങ്ങളില്‍ അപമാനിക്കുന്നുവെന്ന പരാതിയുയര്‍ന്നു.
ഇതിനെ ആദ്യമായി അപലപിക്കാനെത്തിയത് യു.ഡി.എഫ്. വനിതാ എം.എല്‍.എമാരായ ഉമാ തോമസും കെ.കെ. രമയുമാണ്. ശൈലജ തൈരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ വിമുഖത കാട്ടിയ കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ പരാജയം എം.എല്‍.എമാര്‍ എടുത്തുകാട്ടി. പാനൂരിലെ ബോംബ് സ്ഫോടന മരണത്തിന്റെ ആഘാതത്തില്‍ നില്ക്കുന്ന സി.പി.എമ്മിന് ഒരു പിടിവള്ളിയായി സൈബര്‍ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ വാര്‍ത്താ സമ്മേളത്തില്‍ ശൈലജ നേരിടുന്ന അവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
2019ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ മത്സരം ക്ലൈമാക്്സിലെത്തിയപ്പോള് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേ സ്വകാര്യ ടി വി ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനാണ് ചിത്രം മാറ്റി മറിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിന് അനുവാദം വാങ്ങിനല്‍കാന്‍ രാഘവന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതു പുറത്തു വന്ന വേളയില്‍ എം.കെ. രാഘവന് വാര്‍ത്താ സമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ച് പൊട്ടിക്കരയുകയായിരുന്നു. ഈ ദൃശ്യം മലയാളം ടി വി ചാനലുകളില്‍ സംപ്രേഷണം ചെയ്തതിന്റെ ഗുണവും രാഘവന് ലഭിച്ചു.
അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുത്തനെ ഉയരുകയുമുണ്ടായി. 80,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഘവന് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ പോലെ സ്ഥാനാര്‍ഥിക്ക് നേരെയുളള സൈബര്‍ ആക്രമണം ശൈലജയ്ക്ക് അനുകൂല സഹതാപ തരംഗം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സി.പി.എമ്മിന്റെ ആരോപണം പൊള്ളയാണെന്നും അശ്ലീല ദൃശ്യമൊന്നുമില്ലെന്നും കണ്ടെത്തിയത് വെറും ട്രോളാണെന്നുമാണ് യു.ഡി.എഫിന്റെ വാദം. ഇതെല്ലാം പി.ആര്. ഏജന്‍സികളുടെ പ്രചാരവേലയാണെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. അതേസമയം, ഏതെങ്കിലും ഒരു വ്യക്തിക്കെതിരേയുള്ള സൈബര്‍ ആക്രമണം മാത്രമല്ല, എല്ലാ തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളേയും തള്ളിപ്പറയുന്നുവെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ജനങ്ങളോട് വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് എല്‍.ഡി.എഫ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്-ഷാഫി പറയുന്നു.
2004ല്‍ ടി. സതീദേവി ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതാണ് സി.പി.എമ്മിന്റെ ഏറ്റവുമൊടുവിലത്തെ വിജയം. വടകരയില്‍ ഇത്തവണത്തേത് പോലെ വാശിയോറിയ തെരഞ്ഞെടുപ്പ് നടന്നത് 1989ലാണെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. കേരളം ഉറ്റുനോക്കിയ കോലീബി പരീക്ഷണം അരങ്ങേറിയത് വടകര പാര്‍ലമെന്റ് സീറ്റിലും ബേപ്പൂര്‍ അസംബ്ലി സീറ്റിലുമായിരുന്നു. മുന്നണി സ്ഥാനാര്‍ഥി അഡ്വ. രത്നസിംഗിനെ ഇടതുപിന്തുണയുള്ള കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥി കെ.പി ഉണ്ണികൃഷ്ണനാണ് അന്ന് പരാജയപ്പെടുത്തിയത്.






