
കൊച്ചി: കോവിഷീല്‍ഡ് വാക്സിന് എടുത്തശേഷം രണ്ടാഴ്ചയോ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളിലോ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ക്ക് നേരിയ സാധ്യതയുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍. ഏഷ്യന്‍ വംശജരില്‍ ലക്ഷത്തില്‍ ഒരാള്‍ക്കുപോലും അതു സംഭവിക്കുന്നതല്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വെറും 0.001-0.0001 ശതമാനമാണ് പാര്‍ശ്വഫല സാധ്യത.
നിത്യേന ഉപയോഗിക്കുന്ന പല മരുന്നുകള്‍ക്കും അതിനേക്കാള്‍ വളരെ ഉയര്‍ന്ന പാര്‍ശ്വഫല സാധ്യതയുണ്ട്. സാര്‍വത്രികമായ പെനിസിലിന് ആന്റിബയോട്ടിക്ക് എടുത്തവരില്‍ 0.01 % പേര്‍ക്കെങ്കിലും ഗുരുതരമായ അനഫിലാക്സിസ് അലര്‍ജി ഉണ്ടാവുന്നുണ്ട്.
കോവിഷീല്‍ഡ് വാക്സിനുമായി ബന്ധപ്പെട്ട് 2021-ല്‍ ഉയര്‍ന്ന വിവാദമാണ് ഇപ്പോള്‍ പുതിയയാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. 2021-ലാണ് വാക്സിന് പ്രയോഗിച്ചു തുടങ്ങിയത്. ആദ്യ ഡോസിലാണ് ടി.ടി.എസ്. എന്നുള്ള പാര്‍ശ്വഫല സാധ്യത അല്പമെങ്കിലും ഉള്ളത്. കുത്തിവച്ച സ്ഥലത്ത് നേരിയവേദന, ചിലപ്പോള്‍ ശരീരവേദന, പനി എന്നിവയാണു സാധാരണ പാര്‍ശ്വഫലങ്ങളായി കണ്ടിരുന്നത്.
എന്നാല്‍ അതുമൂലം ഹൃദയാഘാതമുണ്ടാകുമെന്ന പ്രചാരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു തെളിയിക്കപ്പെട്ടുകഴിഞ്ഞെന്നും വിദഗ്ധര്‍ പറയുന്നു. കോവിഷീല്‍ഡിന്റെ ടി.ടി.എസ്. പാര്‍ശ്വഫല സാധ്യത 2021-ല്‍ ലോകാരോഗ്യ സംഘടന തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്സിന് എടുത്തുകഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിട്ട വേളയില്‍ പാര്‍ശ്വഫല സാധ്യത തീര്‍ത്തും ഇല്ലെന്ന് കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ക്കു നേതൃത്വം നല്കിയ ഡോ. രാജീവ് ജയദേവന് ചൂണ്ടിക്കാട്ടി.
കോവിഷീല്‍ഡ് വാക്സിന്റെ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമാണെന്ന് ഡ്രഗ് കണ്ട്രോളര് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യകാലങ്ങളില്‍ കോവിഡ് ബാധിച്ചവരില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കോവിഷീല്‍ഡ് വാക്സിനു സാധിച്ചിട്ടുമുണ്ട്. പ്രായം കൂടിയവരില്‍ കോവിഡ് മരണസാധ്യത കൂടുതല്‍ ആയിരുന്നു.
ദശലക്ഷക്കണക്കിന് കോവിഡ്/കോവിഡാനന്തര മരണങ്ങളാണ് വാക്സിനേഷന്‍മൂലം ഒഴിവാക്കാനായത്. കോവിഷീല്‍ഡ് നിര്‍മാതാക്കാളായ അസ്ട്രസെനക്ക, ലണ്ടന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വാക്സിന് ടി.ടി.എസ്. അവസ്ഥയ്ക്ക് അപൂര്‍വമായി ഒരു കാരണമാകാം എന്ന് സത്യവാങ്മൂലം നല്‍കിയതായി ബ്രിട്ടീഷ് ദിനപ്പത്രമായ ദ് ഡയ്ലി ടെലഗ്രാഫില്‍ വന്ന വാര്‍ത്തയാണ് പുതിയ വാക്സീന് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.
അസ്ട്രസെനക്ക വിപണനം ചെയ്ത കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചത്. വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ അസ്ട്രസെനക്ക യോഗ്യരായ ഏജന്സിയല്ലെന്ന വാദവുമുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രഫ. സാറാ കാതറിന് ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലാണ് ഈ വാക്സിന് വികസിപ്പിച്ചെടുത്തത്.






