
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പെരുമ്പാവൂരിൽ കൂറ്റൻ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ലഹരി മുക്തമാക്കാനുള്ള ‘തൂഫാൻ ജാഗരൺ’ ബഹുജന റാലി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡിജിപി, ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർഥികൾ സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകളടക്കം നിരവധി പേർ അദ്ദേഹത്തിനൊപ്പം റാലിയിൽ അണിനിരന്നു. കടുത്ത മഴയെ വകവെക്കാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ റാലി.
പെരുമ്പാവൂരിനെ ലഹരിയുടെ ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധിയില് നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന് പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഫോര്‍ ഓപ്പറേഷന് തൂഫാന് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി കേരളാ ഡിജിപിമാര്‍ പങ്കെടുക്കുന്ന സംയുക്ത യോഗം ഉടന്‍ ചേരുമെന്നും അതിര്‍ത്തി വഴി ലഹരി കടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
പെരുമ്പാവൂരിന്റെ സുരക്ഷയിലും വളർച്ചയിലും സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും കൂടുതൽ ശ്രദ്ധയുള്ളത് കൊണ്ടാണ് തൂഫാൻ ജാഗരൺ പെരുമ്പാവൂരിൽ നിന്ന് ആരംഭിക്കാൻ തീരുമാനിച്ചത്. ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്നുള്ള മോചനമാണ് പെരുമ്പാവൂരിൽ ലക്ഷ്യമിടുന്നത്. പോലീസ് മാത്രം വിചാരിച്ചാൽ നടപ്പിലാക്കാനാകില്ല. ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.
അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പോലീസ് പിടിച്ചെടുത്തത്. 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ ഉറവിടവും, വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.






