
നാടകത്തിലൂടെ സിനിമയിലെത്തി മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച കനകലത കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരം എല്ലാ ജനപ്രിയ സിനിമകളിലെയും അവിഭാജ്യ ഘടകമായിരുന്നു. ജഗതി ഉള്‍പ്പെടെയുളളവരുടെ കൂടെ കനകലത ചെയ്തതെല്ലാം തന്നെ എന്നും ഓര്‍മിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ താരത്തിനെ പാര്‍ക്കിന്‍സണ്‍സും മറവിരോഗവും വല്ലാതെ വലച്ചിരുന്നു. പേരു പോലും താരം മറന്നു പോയി. ഒരിക്കല്‍ സീരിയല്‍ സിനിമാ താരം അനീഷ് രവി അവരെ കാണാന്‍ പോയതും താരം അതിന് ശേഷം എഴുതിയ കുറിപ്പും ചര്‍ച്ചയായതാണ്.
ഇപ്പോഴിതാ കനകലതയുടെ വേര്‍പാടില്‍ അതേ കുറിപ്പിനൊപ്പം ചില വരികളൂടെ എഴുതി ചേര്‍ക്കുകയാണ് അനീഷ് രവി. ‘‘മുൻപൊരിയ്ക്കൽ (08/10/2023) എഴുതിയ വരികളാണ് ചുവടെ... ഇന്ന് പുതുതായി ഒന്നും പറയാനില്ല....നല്ല ഓർമകളിൽ ചേച്ചി നിറഞ്ഞു നിൽക്കട്ടെ ....
ഷൂട്ട് കഴിഞ്ഞ് നേരെ പൊറ്റയിലേയ്ക്ക് (മങ്കാട്ടു കടവിന് സമീപം )അവിടെ കനകം എന്ന വീട്ടിലേയ്ക്ക് ... ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലർ ചിലപ്പോ പറയാറുണ്ട് എന്നാൽ .....എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടി ഉണ്ട് ..!
പരസ്പരം കാണുമ്പോ ...ഒന്നും പറയാതെ തന്നെ ...കണ്ണുകളിൽ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത് ...ഇന്നലെ ഞാൻ കണ്ടു ....
ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീർക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീർത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്...എങ്കിലും ...എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു അ നീ ..ശ് ഷ്...എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി ...ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേർന്ന് പിടിച്ചെഴുന്നേല്പിച്ചു. പുറത്തു കൊണ്ട് വന്നിരുത്തി കുറെ നേരം ഞങ്ങൾ നോക്കിയിരുന്നു ...നിശബ്ദമായ കുറെ നിമിഷങ്ങൾ...രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകൾ, ഈ ദിവസത്തിന്റെ രണ്ടാം പകുതിയിൽ വറ്റി വരണ്ടത് പോലെ തോന്നി....കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല...ഒന്നും പറയാതെ മിണ്ടാതിരിയ്ക്കുമ്പോഴും
എന്റെ ഓർമ്മകൾ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരിന്നു. ഞാൻ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്, സ്റ്റേജിൽ ഡാൻസ് കളിയ്ക്കുന്നത്,സ്കിറ്റ് കളിയ്ക്കുന്നതൊക്കെ കൈരളി കലാമന്ദിർ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും ...
അന്ന് പാപ്പനം കോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം ...സായിചേട്ടനും (സായ്കുമാർ )കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേർ... എത്ര എത്ര യാത്രകൾ വേദികൾ ....ഓർമ്മകൾ തിരികെ എത്തുമ്പോ ...വന്ന നേരം മുതൽ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു... എങ് ങി നെ യാ വന്നേ ....ഞാൻ വീണ്ടും പറഞ്ഞു കാറിൽ ...ഇടക്കിടയ്ക്ക് പരിശ്രമിച്ചുയർത്തിയ കൈ കൊണ്ട് എന്റെ കവിളിൽ തൊട്ട് ഉമ്മ വയ്ക്കും ...എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു ..അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത് ...എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ് ....വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി
യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു....മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്...വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു....’’ അനീഷ് കുറിച്ചു.
ഹാസ്യവും സ്വഭാവറോളുകളും ഒരേപോലെ വഴങ്ങിയ നടിയായിരുന്നു കനകലത. കിരീടം, കൗരവര്‍, ഹിറ്റ്ലര്‍, വര്‍ണപ്പകിട്ട്, അനിയന് ബാവ ചേട്ടന് ബാവ, അനിയത്തിപ്രാവ്, ആദ്യത്തെ കണ്മണി തുടങ്ങിയ പ്രേഷകപ്രിയ ചിത്രങ്ങളുടെ പട്ടിക നീണ്ടുപോകും.
2021 മുതലാണ് താരത്തിന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവില്‍ തുടങ്ങി കഴിഞ്ഞ വർഷം ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് ഡോക്ടര്‍ കണ്ടുപിടിച്ചു. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടുപിടിച്ചു. വര്‍ഷങ്ങളായുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അവര്‍ അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാലും ചെറിയ ചെറിയ റോളുകള്‍ ചെയ്തു വന്നിരുന്നു. 2019ലെ ആകാശഗംഗ 2ന് ശേഷം അവര്‍ അത്ര സജീവമായിരുന്നില്ല. ഈയിടെ മലയാളത്തിലിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലൂടെ താരം ഒരു തിരിച്ചുവരവും നടത്തി.






