
പ്രിയപ്പെട്ട ചേച്ചി,
ചോദ്യം: എന്റെ പേര് തുഷാര. നെയ്യാറ്റിന്‍കരയിലാണ് വീട്, 44 വയസ്സ്. അവിവാഹിതയാണ്. എനിക്ക് തിരുവനന്തപുരത്ത് ഓഫീസര്‍ തസ്തികയിലുള്ള സര്‍ക്കാര്‍ ജോലിയുണ്ട്.
അച്ഛനും അമ്മയും രണ്ടനിയന്മാരുമാണ് എനിക്കുണ്ടായിരുന്നത്. നാട്ടില്‍ അച്ഛനുണ്ടായിരുന്ന ചെറിയ ബിസിനസ്സും, പിന്നെ കുടുംബപരമായി കൈമാറിക്കിട്ടിയ ഭൂസ്വത്തും ഒക്കെയുണ്ടായിരുന്നതുകൊണ്ട് എന്റെ കോളജ് പഠനകാലം വരെ ഞങ്ങള്‍ സുഭിക്ഷമായി കഴിഞ്ഞു. ഞാന്‍ ജോലിയില്‍ കയറിയ കാലത്ത് അച്ഛന് കാന്‍സര്‍ പിടിപെട്ടു, 6 വര്‍ഷങ്ങളോളം അച്ഛന് ചെലവേറിയ പല ചികിത്സകളും ചെയ്തു. അവയൊന്നിനും അച്ഛനെ രക്ഷിക്കാനായില്ല. അച്ഛന്റെ ചികിത്സയ്ക്കായി ഞങ്ങളുടെ സ്വത്തുക്കള്‍ പലതും വില്‍ക്കുകയും വീട് പണയം വയ്ക്കുകയും അച്ഛന്റെ ബിസിനസ്സ് നിര്‍ത്തുകയും ചെയ്തു. എന്നേക്കാള്‍ 5 വയസ്സിനിളയതാണ് എന്റെ ഇരട്ടകളായ അനിയന്മാര്. അച്ഛന്റെ മരണശേഷം അമ്മയുടെ കാര്യം നോക്കുന്നതും അവരെ പഠിപ്പിക്കുന്നതിനും വീടിന്റെ കടം വീട്ടുന്നതിലുമൊക്കെയായി എന്റെ ശ്രദ്ധ. ഇതിനിടയില്‍ സ്വന്തം കാര്യം നോക്കാന്‍ തോന്നിയില്ല. ആരും അതിന് മുന്‍കൈയെടുത്തുമില്ല.
എന്റെ ഒരനിയന്‍ വെറ്റിനറി ഡോക്ടര്‍ ആയി. തമിഴ്നാട് ഗവണ്മെന്റ് സര്‍വീസില്‍ ജോലിക്ക് കയറി. അവന് പിന്നീട് കൂടെ ജോലി ചെയ്യുന്ന ഡോക്ടറെ വിവാഹവും കഴിച്ചു. അവന്റെ വിവാഹത്തിന് മുന്‍പ് ആ കുട്ടിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതനുസരിച്ച് കടം വീട്ടി വീണ്ടെടുത്ത വീടും പുരയിടവും അവന്റെ പേരില്‍ ഞങ്ങള്‍ എഴുതിക്കൊടുത്തു. ഇപ്പോഴും അവനും കുടുംബവും പണത്തിന് ആവശ്യം വരുമ്പോള്‍ എന്റെ കൈയില്‍ നിന്ന് വാങ്ങാറുണ്ട്. മറ്റേ അനിയന്, ഡിഗ്രി കഴിഞ്ഞപ്പോള്‍ സന്യാസം സ്വീകരിച്ചു വീട് വിട്ടു പോയി.
എനിക്ക് 34 വയസ്സുള്ളപ്പോള്‍ എന്റെ അമ്മയും മരിച്ചു.
അമ്മയുടെ മരണശേഷം അനിയന് വീട് വാടകയ്ക്ക് കൊടുത്തു. നാട്ടിലേക്കുള്ള വരവും കുറച്ചു. വല്ലപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഫോണില്‍ എന്നെ വിളിക്കും. അതില്‍ ഞങ്ങളുടെ ബന്ധം ഒതുങ്ങുന്നു. ചെറുപ്പത്തിലേ ജീവിത പ്രാരബ്ധങ്ങളില്‍ മുങ്ങിയിരുന്നതുകൊണ്ട് എനിക്ക് നല്ല സുഹൃത്തുക്കളുമില്ല.
അങ്ങനെ ഞാന്‍ ഒറ്റപ്പെട്ടു ഹോസ്റ്റലില്‍ കഴിയുന്ന കാലത്താണ് സ്വന്തമായി നല്ല ബിസിനസ്സും തെറ്റില്ലാത്ത ഉദ്യോഗവും ഒക്കെയുള്ള വിവാഹിതനായ ഒരു പുരുഷനുമായി അടുപ്പത്തിലാകുന്നത്.
ഓഫീസില്‍ ഓരോ ആവശ്യങ്ങള്‍ക്കായി അദ്ദേഹം വന്നു തുടങ്ങിയ പരിചയമാണ് 10 വര്‍ഷങ്ങളായി വളര്‍ന്നു പിരിയാനാകാത്ത ഒരു ബന്ധമായി ഇപ്പോള്‍ നില്‍ക്കുന്നത്. എന്റെ പിതാവും, സുഹൃത്തും ഭര്‍ത്താവും എല്ലാം അദ്ദേഹമാണ്. അദ്ദേഹത്തിനറിയാത്ത ഒരുകാര്യവും എന്റെ ജീവിതത്തിലില്ല.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യയോട് പറയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം എന്നോട് പങ്കുവയ്ക്കുമായിരുന്നു. മുതിര്‍ന്ന രണ്ടു മക്കള്‍, ഒരു മകളും മകനും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മക്കളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലുമൊക്കെ ഞാനും ഒരമ്മയേപ്പോലെ സന്തോഷിച്ചിരുന്നു.
ഭാവി ഇല്ലാത്ത ഒരു ബന്ധമാണെന്നറിഞ്ഞിട്ടും എനിക്കദ്ദേഹത്തെയും ഈ ബന്ധത്തെയും വേണ്ടെന്ന് വയ്ക്കാനായില്ല.
ആ കുടുംബത്തിനും അദ്ദേഹത്തിന്റെ സന്തോഷത്തിനും വേണ്ടി ഈ ബന്ധം ഞങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ചു എന്നെ വിളിക്കുകയോ, എന്നെക്കാണാന്‍ വരികയോ ആണ് ചെയ്യുക. എനിക്കങ്ങോട്ട് കോണ്ടാക്ട് ചെയ്യാന്‍ സാധിക്കില്ല. കുടുംബം കൂടെയുള്ള സമയമാണെങ്കില്‍ പ്രശ്നമാകും എന്നുള്ളതുകൊണ്ടാണത്. എങ്കിലും ഈ രീതിയില്‍ ഞങ്ങള്‍ ഇത്രയും കാലം ബന്ധം പുലര്‍ത്തിപ്പോന്നു.
ഈ അടുത്തകാലത്ത് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അവരുടെ വീടിന്റെ അടുത്തുള്ള ഓഫിസിലേക്ക് മാറ്റം കിട്ടിയതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ സമയം കുടുംബവുമായി ചിലവഴിക്കുവാന്‍ സാധിക്കുന്നു എന്നാണറിഞ്ഞത്. വ്യക്തമായ കാരണമൊന്നും പറയാതെ അദ്ദേഹം ഞാനുമായുള്ള ബന്ധം ഒന്ന് രണ്ടു മാസങ്ങളായി വളരെ കുറച്ചിരിക്കുകയാണ്. എന്നോടിപ്പോള്‍ ഒന്നും പങ്കുവയ്ക്കാറില്ല, എന്നെക്കാണാന്‍ വരാറില്ല, ഒന്നിച്ചു താമസിക്കാറില്ല. വല്ലപ്പോഴും ഒന്ന് വിളിക്കും അത്ര മാത്രം.
പരാതി പറയാനോ, പരിഭവിക്കാനോ എനിക്കൊരു അവകാശവും അധികാരവുമില്ല, ഞാന്‍ അദ്ദേഹത്തിന്റെ ആരുമല്ലല്ലോ. എനിക്ക് വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞാന്‍ ആകെ വിഷമത്തിലാണ്. അദ്ദേഹത്തെ മാത്രമേ ഞാന്‍ സ്നേഹിച്ചിട്ടുള്ളൂ, ഈ പ്രായത്തില്‍ എനിക്ക് കൂട്ട് വേണം എന്ന തോന്നല്‍ തന്നെ അദ്ദേഹം കാരണമാണ് ഉണ്ടായത്. എന്നാല്‍ അദ്ദേഹത്തിനോ, ആ കുടുംബത്തിനോ ദോഷം വരുന്നതൊന്നും എനിക്ക് വേണ്ട താനും. ഞാന്‍ എന്തു ചെയ്യും? എനിക്കാരുമില്ല. എല്ലാം എന്റെ തെറ്റാണെന്ന തോന്നല്‍ മറുവശത്ത്. ജീവിതം മടുത്തു.
ഒരു മറുപടി തരു,
സ്നേഹപൂര്‍വ്വം
തുഷാര
പ്രിയ തുഷാര,
നാലു ചുവരുള്ള, അടച്ചിട്ട മുറിപോലെയാണ് നമ്മുടെ മനസ്സ്. അവിടേയ്ക്ക് ആരെയൊക്കെ കയറ്റണമെന്നും അവര്‍ക്കു എന്തു സ്ഥാനം കൊടുക്കണമെന്നും എങ്ങനെ അവരെ ആചരിക്കണമെന്നും നമ്മള് തന്നെയാണ് തീരുമാനിക്കുന്നത്. അത് പലപ്പോഴും നമ്മുടെ അപ്പോഴത്തെ സാഹചര്യം പോലെ ആയിരിക്കും എന്നു മാത്രം.
തുഷാരയുടെ ജീവിതത്തിലെ ഏറ്റവും ഏകാന്തവും നിസ്സഹായവുമായ ഒരവസ്ഥയിലാണ് ഈ വ്യക്തി ആ മുറിയുടെ വാതിലില്‍ മുട്ടിയത്. അയാളുമായുള്ള പരിചയം, പിന്നെ തുഷാര ഇഷ്ടപ്പെട്ട അയാളുടെ വ്യക്തിത്വം, ഒക്കെ അയാള്‍ക്കായി ആ വാതില്‍ തുറക്കപ്പെടാന്‍ കാരണമായി.
തുഷാരയുടെ സാഹചര്യങ്ങളും അയാളുടെ വ്യക്തിത്വവും കാരണം അയാള്‍ ആ മുറിയുടെ ഉടമയും തുഷാര അവിടെ വിരുന്നുകാരിയുമായി മാറി.
മറ്റൊരാളെ അവനവനേക്കാള് സ്നേഹിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ് തുഷാര! പക്ഷേ, അത് സ്വയം തോറ്റുകൊണ്ടാകരുതെന്ന് മാത്രം.
ഈ ബന്ധത്തിന് ഭാവിയില്ലെന്ന് തുഷാര തന്നെ മനസ്സിലാക്കിയിട്ടുണ്ടല്ലോ, അത് സത്യമാണ് താനും. ഇനിയത് അംഗീകരിക്കുക. ഒരിക്കലും അയാള്‍ തുഷാരയുടെ ജീവിതത്തിന്റെ ഭാഗമാകില്ല.
തുഷാരയിലേക്കടുക്കാന് അയാള്‍ക്ക് പല ന്യായങ്ങളുമുണ്ടാകാം. അതെന്തായാലും അവയൊന്നും ശരിയല്ലെന്നു തന്നെ പറയേണ്ടി വരും.
കാരണം അയാള്‍ക്ക് എന്നും എല്ലാവരുമുണ്ടായിരുന്നു... ഇപ്പോഴുമുണ്ട്.
ഈ ബന്ധം എങ്ങനെയായിത്തീരുമെന്നും അയാള്‍ക്ക് മനസ്സിലാക്കാമായിരുന്നു.
ആരുമില്ലാത്ത തുഷാരയുടെ ഏകാന്തതയെയും നിസ്സഹായവസ്ഥയെയും അറിഞ്ഞ അയാള്‍ക്ക്, ഒരല്പം ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ തുഷാരയെ ഇതിലേക്ക് വലിച്ചിടാതിരിക്കാമായിരുന്നു.
ഒരുപക്ഷേ, ഭാര്യയുടെ സാമീപ്യം അയാള്‍ക്ക് കിട്ടാത്ത കാലത്തായിരിക്കാം അയാള്‍ തുഷാരയുമായി അടുത്തത്. അതു തിരികെ വന്നപ്പോള്‍ നിങ്ങള്‍ക്കവിടെ സ്ഥാനമില്ലാതെയായി. ഇതില്‍ ആ മനുഷ്യന്റെ സ്വാര്‍ത്ഥത മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അയാളുടെ ഭാര്യയോടും കുടുംബത്തോടും അയാള്‍ ചെയ്യുന്നതും ആത്മാര്‍ത്ഥതയില്ലായ്മയാണ്. തുഷാര ചെയ്യേണ്ടത് ഒരു ശുദ്ധികലശമാണ്. അയാള്‍ തുഷാരയുടെ അഭ്യൂദയകാംഷിയോ, എന്തിന് ഒരു സുഹൃത്തുപോലും അല്ലെന്ന് മനസിലാക്കുക. ആയിരുന്നെങ്കില്‍ തുഷാരയുടെ എല്ലാക്കാര്യങ്ങളും അറിയാവുന്ന അയാള്‍ ഇങ്ങനെ നടുക്കടലില്‍ വിട്ടിട്ടു പോകില്ലായിരുന്നു.
അയാളുടെ കൂടെയുള്ള കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കുക. അയാളോടുള്ള സ്നേഹം മാറ്റിവച്ച് അയാളുടെ ചെയ്തികളെ നിഷ്പക്ഷമായി വിശകലനം ചെയ്ത് അയാളുടെ സ്വാര്‍ത്ഥത മനസിലാക്കുക. മറ്റൊരാള്‍ക്ക് തമാശ കളിക്കാന്‍ നിന്ന് കൊടുക്കണോ എന്ന് തീരുമാനിക്കുക.
* സ്വന്തം ഭാര്യയോടും മക്കളോടും സ്നേഹം ഭാവിച്ച്, അവരെ പറ്റിച്ചുകൊണ്ട്, ഒളിച്ചു ഇത്രയും വലിയ കള്ളത്തരം ചെയ്യുന്ന ആള് തുഷാരയോട് ആത്മാര്‍ത്ഥത കാണിക്കുമെന്ന് കരുതാന്‍ തീരെ ആവില്ല.
* ഒരു ദയയും വിചാരിക്കാതെ അയാളെയും ആ ഓര്‍മ്മകളെയും പടിയടച്ചു പുറത്താക്കുക. വിരുന്നുകാരനായി വന്നു വീട്ടുകാരനായി നടിച്ചു വില്ലനായി മാറിയ അയാളെ മനസ്സില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കുക തന്നെ വേണം.
* ആ വിഷമം അനുഭവിച്ചു തന്നെ തീര്‍ക്കുക. കരയുക, വിഷമിക്കുക, പക്ഷേ അയാളിലേക്ക് മടങ്ങരുത്. കാരണം അയാള്‍ ഒരു വലിയ പാഠമാണ്, ഒരിക്കല്‍ പഠിച്ചു ഒരിക്കലും മറക്കരുതാത്ത പാഠം. അയാളെ മറന്നോളൂ, ആ പാഠം മറക്കരുത്.
* തുഷാര കടന്നു പോയിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ആയിരുന്നെങ്കില്‍ ആര്‍ക്കും സംഭവിച്ചേക്കാവുന്ന ഒരു കാര്യമാണിത്. അതുകൊണ്ട് ഇതില്‍ തുഷാര തെറ്റ് ചെയ്തു എന്നു വിഷമിക്കേണ്ട. തെറ്റ് ചെയ്തത് അയാളാണ്; ഭാര്യയോടും തുഷാരയോടും.
* അനുഭവങ്ങളാണ് ജീവിതം വാര്‍ത്തെടുക്കുന്നത്. അയാളില്നിന്നുള്ള ഈ അനുഭവം തുഷാരയിലെ ശക്തിയെ തിരിച്ചറിയാന്‍ സഹായിക്കട്ടെ.
* ഏകാന്തത മറികടക്കാന്‍ തുഷാര മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകുക, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, പുസ്തകങ്ങള്‍ വായിക്കുകയോ, പാട്ടുകള്‍ കേള്‍ക്കുകയോ, എന്തെങ്കിലും പഠിക്കാന്‍ പോകുകയോ ഒക്കെ ചെയ്യുക.
* ഒരു ജീവിതപങ്കാളി വേണം എന്നു തോന്നുന്ന സമയത്ത് തുഷാരയ്ക്ക് മാത്രം ഭര്ത്താവാകുമെന്നുറപ്പുള്ള ഒരാളെ തിരഞ്ഞെടുക്കുക.
* തുഷാര ഒരു കുറവുമുള്ള വ്യക്തിയല്ല. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് സമൂഹം നിഷ്കര്‍ഷിച്ച സമയത്ത് വിവാഹം നടന്നില്ലെന്ന് മാത്രം. പക്ഷേ, പലര്‍ക്കും സാധിക്കാത്ത കാര്യങ്ങള്‍ തുഷാര കുടുംബത്തിന് വേണ്ടി ചെയ്തു. അതില്‍ അഭിമാനിക്കുക. അതുകൊണ്ട് തുഷാരയെ മാത്രം സ്നേഹിക്കുന്ന ഒരാള്‍ വരുമ്പോള്‍ അയാളെ സ്വീകരിക്കുക. ഇന്നത്തേക്കാലത്ത് വിവാഹത്തിന് പ്രായക്കൂടുതല്‍ എന്നൊന്നില്ലെന്നും അതൊരു ഘടകമല്ലെന്നും മനസിലാക്കുക.
* സ്നേഹം തുടങ്ങുന്നത് അവനവനില്‍ നിന്നാകട്ടെ. അതു സ്വാര്‍ത്ഥതയല്ല. തുഷാര സ്വയം സ്നേഹിച്ചു തുടങ്ങൂ. നിങ്ങള്‍ അര്‍ഹിക്കുന്ന ജീവിതം നിങ്ങളെ തേടി വരും.
ആശംസകളോടെ,
സ്നേഹപൂര്‍വം
വല്യേച്ചി






